കോണ്‍ഗ്രസിന്റെ പൈതൃകത്തെക്കുറിച്ചും നയങ്ങളെക്കുറിച്ചും മഹാരാഷ്ട്രയിലെ പാര്‍ട്ടി പ്രവര്‍ത്തകരെ ബോധവല്‍ക്കരിക്കാന്‍ 2007 ല്‍ പ്രസിദ്ധീകരണം ആരംഭിച്ചതാണ് ‘കോണ്‍ഗ്രസ് ദര്ശന്.’ എന്നാല്‍ കോണ്‍ഗ്രസിന്റെ ബദ്ധശത്രുവും, പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുടെ കടുത്ത വിമര്‍ശകനുമായ ഡോ.സുബ്രഹ്മണ്യന് സ്വാമി ‘ഭാരതദര്ശ’ന്റെ എഡിറ്ററായതുപോലെയാണ് 2015 ഡിസംബര്‍ എട്ടിന്റെ ലക്കം മാസിക പുറത്തിറങ്ങിയത്!
കാരണം ഇറ്റലിക്കാരിയായ ആന്റോണിയ മെയ്നോ എന്ന സോണിയയെക്കുറിച്ച് സുബ്രഹ്മണ്യന് സ്വാമി മാത്രം പറയാന്‍ ധൈര്യപ്പെട്ടിട്ടുള്ള കാര്യങ്ങളാണ് ഈ ലക്കം ‘കോണ്‍ഗ്രസ് ദര്‍ശനി’ല്‍ അച്ചടിച്ചുവന്നത്.
ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായിരുന്ന സര്‍ദാര്‍ വല്ലഭഭായി പട്ടേലിന്റെ വാക്കുകള്‍ പ്രധാനമന്ത്രി നെഹ്റു കേട്ടിരുന്നെങ്കില്‍ കശ്മീര്‍, ചൈന, ടിബറ്റ്, നേപ്പാള്‍ പ്രശ്നങ്ങള്‍ ഇപ്പോള്‍ ഉണ്ടാകുമായിരുന്നില്ലെന്ന് വിമര്‍ശിക്കുന്ന ‘കോണ്‍ഗ്രസ് ദര്ശന്’, സോണിയയുടെ ആദ്യകാല ജീവിതം സവിസ്തരം പ്രതിപാദിക്കുന്ന ഒരു ലേഖനവും പ്രസിദ്ധീകരിക്കുകയുണ്ടായി.
സോണിയ 1997-ല്‍ കോണ്‍ഗ്രസില്‍ പ്രാഥമിക അംഗത്വമെടുത്ത് 62 ദിവസത്തിനുള്ളില്‍ പാര്‍ട്ടി അധ്യക്ഷ പദവിയിലെത്തിയതും, തെറ്റായ അവകാശവാദങ്ങളുന്നയിച്ച് കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിച്ചതുമൊക്കെ വിവരിക്കുന്ന ഈ ലേഖനം സോണിയയെ സംബന്ധിക്കുന്ന, അവര്‍ മറച്ചുപിടിക്കുന്ന ഒരു അപ്രിയ സത്യം പച്ചയ്ക്ക് വിളിച്ചുപറയുകയുണ്ടായി.
സോണിയാ ഗാന്ധിയുടെ അപ്പന് സ്റ്റെഫാനോ മെയ്നോ ഒരു ഫാസിസ്റ്റ് കൂലിപ്പടയാളിയായിരുന്നുവെന്ന സത്യമാണ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ജിഹ്വ പാര്‍ട്ടി പ്രവര്‍ത്തകരെ അറിയിച്ചത്. കോണ്‍ഗ്രസ് അനുകൂലികള്‍ക്കു മാത്രമല്ല, ‘കോണ്‍ഗ്രസ് മുക്ത ഭാരതം’ വരണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കുപോലും തികച്ചും അപ്രതീക്ഷിതമായിരുന്നു ഈ ‘വെളിപ്പെടുത്തല്‍.’
മുന്‍കാലങ്ങളില്‍ സുബ്രഹ്മണ്യന് സ്വാമി മാത്രമാണ് സോണിയയെ സംബന്ധിക്കുന്ന ഈ അസുഖകരമായ വസ്തുത ആവര്ത്തിച്ചുപറഞ്ഞുകൊണ്ടിരുന്നത്. രണ്ടാംലോക യുദ്ധത്തില്‍ ജര്‍മനിയിലെ ഹിറ്റ്ലര്‍ നേതൃത്വം നല്കുന്ന അച്ചുതണ്ട് കക്ഷികള്ക്കൊപ്പമായിരുന്ന ഇറ്റലിയിലെ മുസ്സോളിനിയുടെ ഫാസിസ്റ്റ് സേന റഷ്യയില്‍ കീഴടങ്ങിയപ്പോള്‍ സോണിയയുടെ അപ്പന് സ്റ്റെഫാനോയും അതിലുണ്ടായിരുന്നു.
എന്നാല്‍ തന്നെ തടവുകാരനായി പിടിച്ച റഷ്യയോട് തുടര്‍ന്ന് സ്റ്റെഫാനോയ്ക്ക് ആദരവുതോന്നിയതിന്റെ ഫലമാണ് മൂത്തമകള്‍ക്ക് ലഭിച്ച സോണിയ എന്ന പേര്. ഇതൊരു ഇറ്റാലിയന്‍ നാമമല്ല, റഷ്യന്‍ നാമമാണെന്ന് ഡോ.സ്വാമി പറഞ്ഞപ്പോഴാണ് പലരും തിരിച്ചറിഞ്ഞത്. അപ്പന്‍വഴി ലഭിച്ച ഈ ‘റഷ്യന്‍ കണക്ഷന്’ രാജീവ് ഗാന്ധിയുമായുള്ള പ്രണയവിവാഹമുള്പ്പെടെ പില്ക്കാലത്ത് സോണിയയില്‍ പലവിധം പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്വാമി പറഞ്ഞിട്ടുള്ള ഇക്കാര്യങ്ങളില്‍ ചിലതുമാത്രമാണ് ‘കോണ്‍ഗ്രസ് ദര്‍ശനി’ല്‍ ഉണ്ടായിരുന്നതെങ്കിലും അതിന്റെ പ്രാധാന്യം ഒട്ടും കുറയുന്നില്ല.
വിവാദലേഖനത്തിന്റെ ഉത്തരവാദിത്വം സുധീര്‍ ജോഷി എന്ന കണ്ടന്റ് എഡിറ്ററുടെ തലയിലാണ് കെട്ടിവച്ചതെങ്കിലും ‘ഭാരതദര്ശനി’ലെ വിമര്‍ശനം പാര്‍ട്ടി നേതൃത്വം അധാര്‍മികമായി കൈയടക്കിവച്ചിട്ടുള്ള സോണിയക്കെതിരായ ഒരു പൊട്ടിത്തെറിതന്നെയായിരുന്നു അത്.
സ്വാതന്ത്ര്യസമരം, ജനാധിപത്യം, മതേതരത്വം എന്നൊക്കെ പറഞ്ഞ് ‘ഗ്രാന്റ് ഓള്‍ഡ് പാര്‍ട്ടി’യുടെ ചോദ്യംചെയ്യപ്പെടാനാവാത്ത നേതാവായി വിലസി നടക്കുന്ന സോണിയക്കുള്ള ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ അതിശക്തമായ മുന്നറിയിപ്പായി അതിനെ എടുക്കാവുന്നതാണ്-അധികം കളിക്കേണ്ട, ആള് ആരെന്ന് അറിയാം.
രാജീവ് ഗാന്ധിയുടെ മരണശേഷം കുറച്ചുകാലം വിധവ ചമഞ്ഞുനടന്ന സോണിയ കോണ്‍ഗ്രസ് അധ്യക്ഷയാവുന്നതില് പാര്‍ട്ടിയിലെ ഗണ്യമായ വിഭാഗത്തിന് എതിര്‍പ്പുണ്ടായിരുന്നു. അതിനകം പ്രധാനമന്ത്രിയായിരുന്ന പി.വി.നരസിംഹറാവു അതിരൂക്ഷമായാണ് സോണിയ പാര്‍ട്ടി അധ്യക്ഷയാവുന്നതിനെ എതിര്‍ത്തത്.
”നെഹ്റു-ഗാന്ധി കുടുംബത്തിന്റെ തീവണ്ടി എഞ്ചിനില്‍ കെട്ടിവലിക്കുന്ന കമ്പാര്ട്ട്മെന്റായാണോ കോണ്‍ഗ്രസിനെ കരുതേണ്ടത്” എന്ന് റാവു പ്രതികരിച്ചതായാണ് ‘മണല്‍ ഘടികാരത്തിലെ ഒരു തരി’ എന്ന മരണാനന്തരം പ്രസിദ്ധീകരിച്ച ആത്മകഥയില്‍ റാവുവിന്റെ മന്ത്രിസഭാംഗമായിരുന്ന അര്ജ്ജുന് സിങ് രേഖപ്പെടുത്തിയിട്ടുള്ളത്. അവസാനം സീതാറാം കേസരിയെ അപമാനിച്ചിറക്കിവിട്ടാണ് സോണിയ അധ്യക്ഷപദവി പിടിച്ചെടുത്തത്.
പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവുവിനെ സോണിയക്ക് കണ്ണെടുത്താല്‍ കണ്ടുകൂടായിരുന്നു. ഇതിനൊരു കാരണം സോണിയ പാര്‍ട്ടി അധ്യക്ഷയാവുന്നതിനെ റാവു എതിര്‍ത്തതാണ്. നെഹ്രു കുടുംബത്തിന്റെ വിശ്വസ്തന് അര്ജ്ജുന് സിങ്ങും ഒടുവില്‍ സോണിയയോട് ഇടഞ്ഞു. അന്ത്യകാലത്ത് പാര്‍ട്ടിയില്‍ ആരുമല്ലാതായി. മരിക്കുമ്പോള്‍ അധികാരത്തിന്റെ പരിവേഷമൊന്നും ഇല്ലാതിരുന്ന നരസിംഹറാവുവിന്റെ മൃതദേഹം എഐസിസി ഓഫീസില്‍ പൊതുദര്‍ശനത്തിനു വയ്ക്കാന്‍പോലും സോണിയ അനുവദിച്ചില്ല.
അത്രയ്ക്കുണ്ടായിരുന്നു സോണിയയുടെ പ്രതികാരബുദ്ധി. ഡോ.മന്‍മോഹന്‍സിങ് ‘അവിചാരിത പ്രധാനമന്ത്രി’യായിരുന്ന 2004-2014 കാലയളവില്‍ സോണിയ ആരായിരുന്നുവെന്ന് ഇടക്കാലത്ത് മന്മോഹന്റെ മാധ്യമോപദേഷ്ടാവ് ആയിരുന്ന സഞ്ജയ് ബാരു ‘ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ എന്ന പുസ്തകത്തിലൂടെ വെളിപ്പെടുത്തുകയുണ്ടായി. പത്ത് വര്‍ഷം നീണ്ട യുപിഎ ഭരണകാലത്ത് സര്‍ക്കാരില്‍ പ്രധാനമന്ത്രിയെക്കൂടാതെ മറ്റൊരു അധികാരകേന്ദ്രം കൂടി ഉണ്ടായിരുന്നുവെന്നും, അത് സോണിയയായിരുന്നുവെന്നുമാണ് സഞ്ജയ് ബാരു സ്ഥിരീകരിച്ചത്.
”ഞാന്‍ ഇതുമായി പൊരുത്തപ്പെടേണ്ടതുണ്ട്. രണ്ട് അധികാര കേന്ദ്രങ്ങള്‍ ഉണ്ടാവാന്‍ പാടില്ല. അത് ആശയക്കുഴപ്പങ്ങളുണ്ടാക്കുന്നു. അധികാരത്തിന്റെ കേന്ദ്രം പാര്‍ട്ടി അധ്യക്ഷയാണെന്ന് ഞാന്‍ സമ്മതിച്ചേ തീരൂ” എന്ന് പ്രധാനമന്ത്രി മന്മോഹന് നിസ്സഹായനായി തന്നോട് പറഞ്ഞതായാണ് സഞ്ജയ് ബാരു രേഖപ്പെടുത്തിയിട്ടുള്ളത്.
പ്രധാനമന്ത്രി നരസിംഹറാവുവും സോണിയയും തമ്മിലുണ്ടായിരുന്ന അസുഖകരമായ ബന്ധത്തെക്കുറിച്ച് റാവു മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയായിരുന്ന കെ.നട്വര് സിങ്ങും വെളിപ്പെടുത്തിയിട്ടുണ്ട്. തന്നോടുള്ള സോണിയയുടെ പെരുമാറ്റം
‘മുഖത്തടിക്കുന്നതുപോലെ’യാണ് എന്ന് റാവു പരാതിപ്പെട്ടതായി ‘ഒരു ജീവിതം മതിയാവില്ല’ എന്നാണ് ആത്മകഥയില്‍ നട്വര് സിങ്ങ് വെളിപ്പെടുത്തിയിട്ടുള്ളത്. നരസിംഹറാവു-സോണിയ ബന്ധത്തിലേക്ക് കൂടുതല്‍ വെളിച്ചം വീശുന്നതാണ് ‘കറേജ് ആന്റ് കമ്മിറ്റ്മെന്റ്’ എന്ന മാര്‍ഗരറ്റ് ആല്‍വയുടെ ആത്മകഥ.
രാജീവ് ഗാന്ധിയും സോണിയയും ആരോപണവിധേയരായ ബോഫോഴ്സ് കേസിലെ സിബിഐയുടെ ഹര്‍ജി 1992-ല്‍ ദല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ അപ്പീല്‍ നല്കാന് നരസിംഹറാവു സര്‍ക്കാര്‍ തീരുമാനിച്ചതാണ് സോണിയയെ അമര്‍ഷംകൊള്ളിച്ചത്. സിബിഐയ്ക്ക് ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത് താനല്ലെന്നും പ്രധാനമന്ത്രിയാണെന്നും സോണിയയെ അറിയിക്കാന്‍ ചെന്നതായിരുന്നു, അന്ന് സിബിഐ ഉള്‍പ്പെടുന്ന പേഴ്സണല്‍ വകുപ്പിന്റെ ചുമതലക്കാരിയായിരുന്ന മന്ത്രി മാര്‍ഗരറ്റ് ആല്‍വ.
വിവരം അറിഞ്ഞ സോണിയ ക്ഷുഭിതയായി. ”എന്താ, പ്രധാനമന്ത്രി റാവുവിന് എന്നെ ജയിലിലടക്കാന്‍ ധൃതിയായോ?” എന്നാണ് സോണിയ തന്നോട് ചോദിച്ചതെന്ന് മാര്‍ഗരറ്റ് ആല്‍വ പറയുന്നു. റാവുവില്‍നിന്ന് താനും മക്കളും ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും, ഈ വീട് പ്രധാനമന്ത്രിയായിരുന്ന ചന്ദ്രശേഖര്‍ നല്‍കിയതാണെന്നും സോണിയ, മാര്‍ഗരറ്റ് ആല്‍വയോട് പറഞ്ഞു. ”അവര്‍ എന്താണ് എന്നില്‍നിന്ന് പ്രതീക്ഷിക്കുന്നത്” എന്ന് മറുചോദ്യമുന്നയിച്ച റാവു, ബോഫോഴ്സ് കേസ് അവസാനിപ്പിക്കാനാവില്ലെന്നും, കോടതിയുടെ പരിഗണനയിലുള്ള അത് തുടരുകതന്നെ ചെയ്യുമെന്നും വ്യക്തമാക്കുകയുണ്ടായി.
ബോഫോഴ്സ് കേസ് സത്യസന്ധമായി അന്വേഷിച്ചിരുന്നെങ്കില്‍ സോണിയ ശിക്ഷിക്കപ്പെടുമായിരുന്നു.
വിദേശവംശജയായ സോണിയ പ്രധാനമന്ത്രിയാവുന്നതിനെതിരെ കലാപക്കൊടി ഉയര്‍ത്തിയാണ് ശരത്പവാര്‍, പി.എ.സാങ്മ, താരിഖ് അന്‍വര്‍ എന്നിവര്‍ കോണ്‍ഗ്രസിന് പുറത്തുപോയത്. കോണ്‍ഗ്രസിന് ഭരണാധികാരം നഷ്ടമായ 2014-നുശേഷം നിരവധി പ്രമുഖ നേതാക്കളും കോണ്‍ഗ്രസ് വിട്ടു. കേന്ദ്രമന്ത്രിമാരായിരുന്ന ജയന്തി നടരാജന്, ജി.കെ.വാസന് (തമിഴ്നാട്), കൃഷ്ണ തിരാത്ത് (ദല്‍ഹി), ചൗധരി ബീരേന്ദ്ര സിങ്, അവതാര്‍ സിങ് ബധാന (ഹരിയാന), ദത്ത മേഘെ, രഞ്ജിത് ദേശ്മുഖ് (മഹാരാഷ്ട്ര), ജഗ്മിത് സിങ് ബ്രാര്‍ (പഞ്ചാബ്), മംഗത് റാം ശര്‍മ (ജമ്മുകശ്മീര്‍), ജഗ്മോഹന് റെഡ്ഡി (ആന്ധ്ര), വിജയ് ബഹുഗുണ (ഉത്തരാഖണ്ഡ്), ഹിമാന്ത ബിസ്വ സര്‍മ(ആസാം) എന്നിവര്‍ ഇതില്‍പ്പെടുന്നു.
നയപരമായ വിയോജിപ്പുകളല്ല ഈ നേതാക്കളെയൊന്നും പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ചത്. കാരണം വിയോജിക്കാന്‍ മാത്രം വ്യക്തമായ നയങ്ങള്‍ ഏതെങ്കിലും പ്രശ്നത്തില്‍ കോണ്‍ഗ്രസിനില്ല എന്നതുതന്നെ. ഭര്‍ത്താവിന്റെ മരണത്തിന്റെ ചെലവില്‍ ഒരുദിവസം പാര്‍ട്ടി അധ്യക്ഷപദവി പിടിച്ചെടുത്ത സോണിയയുമായുള്ള അഭിപ്രായഭിന്നതകളാണ് ആത്മാഭിമാനമുള്ള പല കോണ്‍ഗ്രസ് നേതാക്കളെയും പാര്‍ട്ടിക്ക് പുറത്തെത്തിച്ചത്.
അധികാരപ്രമത്തതയും അഹങ്കാരവും അസഹിഷ്ണുതയുമാണ് എക്കാലത്തും സോണിയയുടെ കൈമുതല്‍.
ബോഫോഴ്സ് അഴിമതിയുടെ പശ്ചാത്തലത്തില്‍ രാജീവ് ഗാന്ധിക്ക് ഭരണം നഷ്ടമായശേഷം അധികാരത്തില്‍ വന്ന വി.പി.സിങ് സര്‍ക്കാരില്‍ വാര്‍ത്താവിതരണ മന്ത്രിയായിരുന്നു തെലുങ്കുദേശം നേതാവായ പി.ഉപേന്ദ്ര. ഹൈദരാബാദ് വിമാനത്താവളത്തില്‍ ഉപേന്ദ്രയെ കണ്ടുമുട്ടിയപ്പോള്‍ ”എന്നെ ഉണ്ടാക്കിയിട്ടുള്ളത് എന്തുകൊണ്ടാണെന്ന് നിനക്കറിയില്ല” എന്നാണ് രാജീവ് ഗാന്ധിക്കൊപ്പമുണ്ടായിരുന്ന സോണിയ തട്ടിക്കയറിയത്.
പാര്‍ലമെന്റില്‍ ഉപേന്ദ്ര ബോഫോഴ്സ് പ്രശ്നം ഉന്നയിച്ചതായിരുന്നു ഈ പ്രകോപനത്തിന് കാരണം. ഇതാണ് യഥാര്‍ത്ഥ സോണിയ; ഫാസിസ്റ്റായിരുന്ന അപ്പന്റെ മകള്‍. അന്നത്തെ സോണിയ മുന്‍ പ്രധാനമന്ത്രിയുടെ ഭാര്യ മാത്രമായിരുന്നു. പില്ക്കാലത്ത് കോണ്‍ഗ്രസ് അധ്യക്ഷയും യുപിഎ ചെയര്‍പേഴ്സണും ‘സൂപ്പര്‍ പ്രധാനമന്ത്രി’യുമൊക്കെയായപ്പോള്‍ വിശ്വരൂപമാര്ജിച്ചത് സോണിയയിലെ ഈ മെരുങ്ങാത്ത ഫാസിസ്റ്റാണ്.
കോണ്‍ഗ്രസിന്റെ ഔദ്യോഗിക ജിഹ്വ തന്നെ ഒരിക്കല്‍ വ്യക്തമാക്കിയ ഈ സത്യത്തിനാണ് മാര്‍ഗരറ്റ് ആല്‍വയും അടിവരയിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: