ജനാധിപത്യത്തിന്റെ ശീലങ്ങളും നിര്‍വചനങ്ങളും ഒരു വിഭാഗം ബുദ്ധിജീവികള്‍ തീരുമാനിച്ചുകൊണ്ടേയിരിക്കുന്നു. സക്കറിയ, കെ.പി.രാമനുണ്ണി, ബി.ആര്.പി. ഭാസ്കര്‍, കെ.ഇ.എന്‍., സിവിക് ചന്ദ്രന് ഇങ്ങനെ ചിലരാണ് ഈ മുന്നണിയുടെ പടനായകര്‍. ഭൂരിപക്ഷത്തിന്റെ ഏകാധിപത്യമല്ല ജനാധിപത്യമെന്ന് അവര്‍ ആണയിടുന്നു.
ഫലത്തില്‍ തങ്ങള്‍ കൂടി ഉള്‍പ്പെടുന്ന ന്യൂനപക്ഷത്തിന്റെ ഏകാധിപത്യം സാധിച്ചെടുക്കുന്നതില് അവര്‍ വിജയിക്കുന്നു. ഭൂരിപക്ഷം എന്നത് അവര്‍ക്ക് മതഭൂരിപക്ഷം ആണ്. തങ്ങള്‍ ന്യൂനപക്ഷ പാതികളാണെന്ന വാസ്തവം മറച്ചുപിടിച്ച് മതേതരവാദ ചമയം തേച്ചുപിടിപ്പിക്കുന്നു.
വിലയ്ക്കെടുക്കപ്പെടുന്ന ബുദ്ധിജീവികളുടെ സര്‍വാധിപത്യത്തെ നമുക്ക് സാംസ്കാരിക ഗുണ്ടായിസം എന്നുവിളിക്കാം.
അഭിപ്രായ രൂപവത്കരണത്തിന്റെ നായകത്വം വഹിക്കുന്ന ഇവരുടെ പിന്നില്‍ കൃത്യമായ അജണ്ട ഉള്ള ശക്തമായ സാമുദായിക സാമ്പത്തിക ഗ്രൂപ്പുകള്‍ ഉണ്ടാകും. ഫാസിസത്തിന്റെ ലക്ഷണങ്ങളെ നിരന്തരം നിര്‍വചിക്കുമ്പോള്‍ തന്നെ മതതീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് രാജ്യദ്രോഹികളുടെ അച്ചാരം വാങ്ങി പണിയുന്ന ബൗദ്ധിക ഫാസിസമാണ്.
ആയിരക്കണക്കിന് കുടുംബങ്ങളെ നിരാലംബരാക്കിയ, നിരപരാധികളെ കൊന്നൊടുക്കിയ കൊടും കുറ്റവാളി തൂക്കിലേറ്റുമ്പോള്‍ മനുഷ്യാവകാശത്തിന്റെ ആനമയിലൊട്ടകം കളിക്കുന്നു. പശുവിനെ കൊന്നാലെന്താ, കറവ വറ്റിയ പശുവിനെ പോറ്റുന്നത് ഭാരമല്ലേ എന്നു ചോദിക്കുന്നു. ഈ ചോദ്യം സുഖമുള്ള ഒന്നായി മാറുമ്പോള്‍ പ്രായമായ അമ്മയും അച്ഛനും ഗാന്ധിഭവനിലേക്ക് വടി കുത്തുന്നത് ഒരു സൗകര്യമാകും.
കൃഷിയും കന്നുകാലികലും പരസ്പര പൂരകമാണ്. ജന്തുസ്നേഹികളും മൃഗബലിക്കെതിരെ പ്രതിഷേധിക്കുന്നവരും തന്നെയാണ് ബീഫ് ഫെസ്റ്റിവല്‍ നടത്തുന്നത്. രാജ്യം മുഴുവന്‍ ബീഫ് ഫെസ്റ്റിവല്‍ നടത്താന്‍ എത്ര കന്നുകാലികളെ കൊല്ലണം.
മുസ്ലിങ്ങള്‍ ഭൂരിപക്ഷമായ പ്രദേശത്ത് ഒരു പോര്‍ക്ക് ഫെസ്റ്റിവല്‍ നടത്തിയാല്‍ എന്താകും അവസ്ഥ എന്ന് സുഗതകുമാരി ടീച്ചര്‍ അഭിപ്രായപ്പെട്ടിരുന്നു. ഒരു വിഭാഗത്തിന്റെ രാഷ്ട്രീയത്തിനും അഭിപ്രായ മേല്ക്കോയ്മയ്ക്കുംവേണ്ടി മനഃപൂര്‍വം കുറെ പശുക്കളെ കൊല്ലുന്നു. കൊന്നുതിന്നുന്ന ഫെസ്റ്റിവലുകള്‍ വാടകയ്ക്കെടുത്ത അഭിപ്രായങ്ങളുടെ അടിച്ചേല്‍പ്പിക്കലാണ്. ശീര്ഷാസനത്തില് നില്‍ക്കുന്നത് രക്തചംക്രമണത്തിന് നല്ലതാണ്. പക്ഷേ, സൂര്യനെ കാണാന്‍ അതിന്റെ ആവശ്യമില്ല.
പ്രമോദ്
പുനലൂര്‍
ഭാരതത്തിന് റിവേഴ്സ് ബാലീ എഫക്റ്റ്
കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനെ ലോകത്തിനുമുമ്പില്‍ തുറന്നുകാട്ടിക്കഴിഞ്ഞു. നാശം വിതക്കുവാന്‍ വരുന്നവരെ ജീവനോടെ തന്നെ പിടിച്ചു ലോകത്തിനുമുമ്പില്‍ പ്രദര്‍ശിപ്പിച്ചും കഴിഞ്ഞു. ഭീകരവാദം പ്രോത്സാഹിപ്പിച്ച് നിഴല്‍യുദ്ധം നടത്തുന്ന പാക്കിസ്ഥാന് ലോകമനഃസാക്ഷിയുടെ പ്രതിക്കൂട്ടിലുമാണ്.
പാക്കധീന കാശ്മീരിനെ ഉള്‍പ്പെടുത്തി ഭാരതഭൂപടം തിരുത്തിവരക്കുവാന് സമയമായി. ശക്തമായ തിരിച്ചടിക്കു തയാറാക്കുമ്പോള്‍ പാളയത്തില്‍ തന്നെയുള്ള ദേശവിരുദ്ധ ശക്തികളെ, ചുവപ്പായാലും പച്ചയായാലും നിലക്ക് നിര്‍ത്തേണ്ടി വരും.
രാമായണത്തിലെ ബാലിക്ക് എതിരാളിയുടെ പകുതി ശക്തികൂടി കിട്ടുമായിരുന്നു. ഇന്നത്തെ ഭാരതത്തിനു അക്കാര്യത്തില്‍ റിവേഴ്സ് ബാലീ എഫക്റ്റ് ആണുള്ളത്. അക്രമണകാരി ചൈനയാണെങ്കിലും പാക്കിസ്ഥാനാണെങ്കിലും പകുതി ശക്തി അവര്‍ക്കു കൊടുക്കാവാന്‍ തയാറായി നില്ക്കുന്നവര് ഇവിടെ ഉണ്ട്.
രാഷ്ട്രത്തിന്റെ ശക്തിയും സ്വന്തം പാളയത്തിലെ വഞ്ചനാസാധ്യതകളും കണക്കിലെടുത്ത് കൃത്യമായ രണതന്ത്രം രൂപപ്പെടുത്തി ലക്ഷ്യം നേടുവാന്‍ മോദിയുടെ ഭാരതത്തിനു കഴിയും, കഴിയണം. അതിനു എന്തുവില കൊടുക്കുവാനും രാഷ്ട്രം കാത്തിരിക്കുകയാണ് .
കെ.വി. രാജശേഖരന്
തിരുവനന്തപുരം
ജനം ഒന്നും അറിയരുത്
സര്‍ക്കാര്‍ ഖജനാവില്‍ പൊതുജനത്തിന്റെ പണമാണ്, അതില്‍നിന്നും പ്രതിഫലം പറ്റുന്നവര്‍ ആരായിരുന്നാലും അവര്‍ക്ക് പൊതുജനങ്ങളോട് ഒരു ബാധ്യതയുണ്ട് എന്നുള്ള കാര്യം എല്ലാവരും ഓര്‍മിക്കേണ്ടതാണ്. ജനപ്രതിനിധികള്‍ക്ക് കുറച്ചുകൂടി ഉത്തരവാദിത്വം കൂടുതലുമുണ്ട്. കാരണം അവരെ തെരഞ്ഞെടുത്ത് നിയോഗിച്ചിരിക്കുന്നത് ജനങ്ങളാണ്.
അതേ ജനങ്ങളെ, അതേ ജനപ്രതിനിധികള്‍ ചെയ്യുന്ന, പ്രവര്‍ത്തിക്കുന്ന കാര്യങ്ങള്‍ അറിയിക്കരുത് എന്നു തീരുമാനിക്കുന്ന ജനപ്രതിനിധികളെ എന്തു വിളിക്കണം.
ജനാധിപത്യത്തില്‍ സുതാര്യത ആവശ്യമാണ്. രാജ്യത്തിന്റെ സുരക്ഷക്ക് പ്രതികൂലമായി ബാധിക്കുന്ന പ്രശ്നങ്ങളൊഴിച്ച് മറ്റെല്ലാ തീരുമാനങ്ങളും പരസ്യമാക്കുന്നതില്‍ എന്താണ് തെറ്റ്. ഇവിടെ ഒളിച്ചുവയ്ക്കാന്‍ നടക്കുന്ന ശ്രമത്തില്‍നിന്നും മനസ്സിലാകുന്നത് നിയമവിരുദ്ധമായി, ജനാധിപത്യവിരുദ്ധമായി എന്തൊക്കെയോ നടക്കുന്നുണ്ട് എന്നല്ലേ? ഒരു സ്വതന്ത്ര തൊഴിലാളി മറ്റൊരാളുടെ കീഴില്‍ ജോലി ചെയ്യുമ്പോള്‍ കിട്ടുന്ന കൂലി സര്‍ക്കാരിന് നിശ്ചയിക്കാമെങ്കില്‍, എന്തുകൊണ്ട്, മന്ത്രിമാരും മറ്റു ഉദ്യോഗസ്ഥരും എടുക്കുന്ന തീരുമാനങ്ങള്‍ ജനങ്ങളറിയാന്‍ പാടില്ല.
അവര്‍ പൊതുഖജനാവിനു വരുത്തുന്ന, ലാഭം, നഷ്ടം എല്ലാ ജനങ്ങളറിയണം.
സ്വതന്ത്ര ഭാരതത്തിലെ ഭരണഘടന നിലവില്‍ വന്നതിനുശേഷം ഉണ്ടായ പുരോഗമനപരമായ പല മാറ്റങ്ങളിലൊന്നാണ് വിവരാവകാശ നിയമം. അതിനെ അട്ടിമറിക്കാന്‍ ആരേയും അനുവദിക്കരുത്. പൊതുജനം എല്ലാം അറിയണം, അതിനുള്ള അവകാശം പൊതുജനത്തിനുണ്ട്.
അത് ആരുടെയും ഔദാര്യമല്ല, ജനാധിപത്യ അവകാശമാണ്. പൊതുജനം എല്ലാം അറിയണം,
ശ്രീകുമാര്‍, ചാലക്കുടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: