തിരുവനന്തപുരം: മുന്‍ മന്ത്രി വി.എസ്. ശിവകുമാര്‍ എംഎല്‍എയെ തിരുവനന്തപുരം ബാര്‍ അസോസിയേഷനില്‍ നിന്നു പുറത്താക്കി. മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരുമായുള്ള സംഘര്‍ഷത്തില്‍ ശിവകുമാര്‍ മാധ്യമപ്രവര്‍ത്തകരുടെ പക്ഷം ചേര്‍ന്നെന്ന ആക്ഷേപത്തെ തുടര്‍ന്നാണ് അസോസിയേഷന് തീരുമാനം.
ഇതോടെ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷം വര്‍ദ്ധിപ്പിച്ചതും മാധ്യമപ്രവര്‍ത്തകരെ കോടതിക്കുള്ളില്‍ കയറ്റില്ല എന്ന നിലപാടിനും പിന്നിലുള്ള ഇടതുപക്ഷത്തിന്റെ സ്വാധീനം വ്യക്തമായി. ഇടതുപക്ഷ അഭിഭാഷക സംഘടനയുടെ ശക്തമായ സമ്മര്‍ദ്ദം മൂലമാണ് ശിവകുമാറിനെ പുറത്താക്കിയത്.
കഴിഞ്ഞ ദിവസം വഞ്ചിയൂര്‍ കോടതിക്കു സമീപം അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായപ്പോള്‍ പ്രശ്നപരിഹാരത്തിനു വിവിധ കക്ഷിനേതാക്കള്‍ സംഭവസ്ഥലത്ത് എത്തിയിരുന്നു. സിപിഎം നേതാവ് വി. ശിവന്‍കുട്ടി എത്തി കോടതിവളപ്പിലെ ഇടതു അഭിഭാഷകരുമായി ചര്‍ച്ച നടത്തിയിരുന്നു.
ഇതിനുശേഷം പുറത്തവന്ന ശിവന്‍കുട്ടി മാധ്യമപ്രവര്‍ത്തകരോട് പിരിഞ്ഞുപോകണമെന്നാവശ്യപ്പെട്ടിരുന്നു. എന്നാല്‍ അക്രമം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥരെത്തി ഉറപ്പ് നല്‍കണമെന്ന നിലപാടിലായിരുന്നു മാധ്യമപ്രവര്‍ത്തകര്‍. ഈ സമയത്താണ് വി.എസ്. ശിവകുമാര്‍ സംഘര്‍ഷ സ്ഥലത്തെത്തിയത്. ഇതിനിടെ ഗേറ്റിനു മുന്നിലെത്തിയ ഒരു സംഘം അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ വീണ്ടും ആക്രമണം അഴിച്ചുവിടുകയായിരുന്നു.
ഇതേതുടര്‍ന്ന് രാഷ്ട്രീയനേതാക്കളെല്ലാം സംഘര്‍ഷസ്ഥലത്ത് നിന്നും പിന്മാറി. എന്നാല്‍ ഇത് മറച്ചുവച്ച് അസോസിയേഷന് അംഗമായ വി.എസ്. ശിവകുമാര്‍ കോടതിവളപ്പിനു പുറത്തു മാധ്യമപ്രവര്‍ത്തകരുമായി മാത്രം സംസാരിച്ചെന്നും അഭിഭാഷകരുമായി ചര്‍ച്ചയ്ക്കു തയാറായില്ലെന്നും ആരോപിച്ച് പുറത്താക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നിലപാടെടുത്ത പിണറായി വിജയന് അഭിനന്ദനങ്ങള്‍ എന്ന പേരില്‍ ഫ്ളക്സ് ബോര്‍ഡുകളും കോടതി വളപ്പുകളില്‍ പ്രത്യക്ഷപ്പെട്ടു.
ഇടതു അഭിഭാഷകര്‍ സര്‍ക്കാരിനുവേണ്ടി രാഷ്ട്രീയം കളിക്കുകയാണെന്ന ആക്ഷേപം അഭിഭാഷകര്‍ക്കിടയില്‍ തന്നെ ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: