ന്യൂദല്‍ഹി/ഇസ്ലമാബാദ്: പാക് അധീന കശ്മീരില്‍ തെരഞ്ഞെടുപ്പ് അട്ടിമറി ആരോപിച്ച് ജനം പാക് സര്‍ക്കാരിനെതിരെ തെരുവിലിറങ്ങി. ആയിരക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചതോടെ പാക് അധീന കാശ്മീരിലെ നഗരങ്ങളെല്ലാം കലാപബാധിതമായി. പാക് ഭരണാധികാരം ഉപയോഗിച്ച് പാക് അധീന കശ്മീരിലെ തെരഞ്ഞെടുപ്പ് പ്രക്രിയ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പാര്‍ട്ടി അട്ടിമറിച്ചതാണ് ജനങ്ങളെ രോഷാകുലരാക്കിയത്.
പാക് ചാരസംഘടനയായ ഐഎസ്ഐ ആണ് സംഭവത്തിന് പിന്നിലെന്നും ജനങ്ങള്‍ ആരോപിക്കുന്നു.
നവാസ് ഷെരീഫിന്റെ പാക്കിസ്ഥാന് മുസ്ലിംലീഗ്-നവാസ് പാര്‍ട്ടിക്ക് പിഒകെയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 41ല്‍ 32 സീറ്റുകളും ലഭിച്ചിരുന്നു. പ്രതിപക്ഷമായ മുസ്ലിം കോണ്‍ഫറന്‍സിനും പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടിക്കും മൂന്നുവീതം സീറ്റുകളാണ് ലഭിച്ചത്. എന്നാല്‍ അധികാരികളെ ഉപയോഗിച്ച് കൃത്രിമം കാണിച്ചാണ് പിഎംഎല്‍എന്‍ അധികാരത്തിലെത്തിയതെന്ന് തെളിഞ്ഞതോടെയാണ് പ്രതിഷേധം ശക്തമായത്.
പിഒകെയിലെ പ്രധാന നഗരങ്ങളായ മുസാഫറാബാദ്, കോട്ലി, ചിനാരി, മിര്‍പൂര്‍ എന്നിവിടങ്ങളിലെല്ലാം കലാപം വ്യാപിക്കുകയാണ്.
പിഎംഎല്‍എന്‍ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പ്രതിപക്ഷമായ മുസ്ലിം കോണ്‍ഫറന്‍സിന്റെ അംഗം മുസാഫറാബാദില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് സംഘര്‍ഷം വ്യാപിച്ചത്. ടയറുകള്‍ കത്തിച്ചും ഗതാഗതം തടസ്സപ്പെടുത്തിയും മുന്നേറിയ പ്രതിഷേധക്കാര്‍ നിരവധി സ്ഥലങ്ങളില്‍ പോലീസുമായി ഏറ്റുമുട്ടി. സംഘര്‍ഷം വ്യാപിച്ചതോടെ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പിഒകെ ഭരണാധികാരികള്‍ തടഞ്ഞിട്ടുണ്ട്.
മുസാഫറാബാദിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും പ്രതിഷേധക്കാര്‍ അടപ്പിച്ചു. പിഒകെ അസംബ്ലിയുടെ മുന്നിലും സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നിലും പ്രതിഷേധ പരിപാടികള്‍ നടന്നു. തെരഞ്ഞെടുപ്പ് അട്ടിമറിച്ചതിന് പിന്നാലെ തങ്ങളുടെ പ്രവര്‍ത്തകരെ കൊലപ്പെടുത്തുകയാണ് പിഎംഎല്‍എന്‍ എന്ന് മുസ്ലിം കോണ്‍ഫറന്‍സ് നേതാക്കള്‍ ആരോപിച്ചു. പണവും അധികാരവും ഉപയോഗിച്ച് തെരഞ്ഞെടുപ്പ് വ്യാപകമായി അട്ടിമറിക്കപ്പെട്ടതായി പാക്കിസ്ഥാന് ഹ്യൂമന്‍ റൈറ്റ്സ് ഗ്രൂപ്പ് കണ്ടെത്തിയിട്ടുണ്ട്.
യഥാര്‍ത്ഥ വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യുന്നതിനുള്ള അനുമതി ലഭിച്ചിരുന്നില്ല. പാക് ചാര സംഘടനയായ ഐഎസ്ഐയുടെ ഇടപെടല്‍ തെരഞ്ഞെടുപ്പ് രംഗത്ത് വ്യാപകമായി ഉണ്ടായിട്ടുണ്ട്.
തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടതായി പാക് അധീന കാശ്മീരിലെ മുന്‍ പ്രധാനമന്ത്രിയും മുസ്ലിം കോണ്‍ഫറന്‍സ് നേതാവുമായ സുല്‍ത്താന്‍ മെഹബൂബ് ചൗധരി ആരോപിച്ചു. പാക്കിസ്ഥാന് ഭരിക്കുന്ന പാര്‍ട്ടിക്ക് അനുകൂലമായി മാത്രമേ പിഒകെയില്‍ തെരഞ്ഞെടുപ്പ് ഫലം വരൂ എന്ന ആരോപണവും ഉയരുന്നുണ്ട്.
പാക് അധികാരികള്‍ പിഒകെയിലെ ജനങ്ങളുടെ നിലപാട് പുറത്തുവരാതെ തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണ് ഇവിടെ പതിവ്. പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി പാക്കിസ്ഥാന് ഭരിച്ചപ്പോള്‍ പിഒകെയില്‍ 2011ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചത് പിപിപിയായിരുന്നു. ജനങ്ങളെ പരിഹസിക്കുന്ന തട്ടിപ്പാണ് ഇവിടെ നടക്കുന്നതെന്നാണ് ഒരുവിഭാഗം ആരോപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: