കൊല്ലം: നാടെങ്ങും ഭാര്യമാരും ആദ്യകാല ആടുമോഷണത്തിന്റെ കഥയുമായി വാര്‍ത്തകളില്‍ ആട് ആന്‍ണി നിറഞ്ഞത് നാല് വര്‍ഷം. കുണ്ടറ കുമ്പളത്തുകാരനായ ആന്റണിയുടെ കന്നിക്കവര്ച്ച സമീപപ്രദേശത്തെ വീട്ടില്‍ നിന്നുള്ള ആട് ആയിരുന്നു. ഒടുവില്‍ പാരിപ്പള്ളി പോലീസ് സ്റ്റേഷനിലെ പോലീസ് ഡ്രൈവര്‍ മണിയന്‍പിള്ളയെ കുത്തിക്കൊന്ന കേസിലെ പ്രതിയായി ആന്റണി വര്‍ഗീസെന്ന ആട് ആന്റണി നില്ക്കുമ്പോള് കേസുകളുടെ എണ്ണവും നിരവധി.
ജന്മനാട്ടിലെ ആട് മോഷണത്തില്‍ തുടങ്ങി വ്യാജരേഖ ചമയ്ക്കലും വഞ്ചനാക്കുറ്റവുമടക്കം ഇരുന്നൂറോളം കേസുകളാണ് ഇയാളുടെ പേരിലുള്ളത്.
ആട് ആന്റണിയുടെ ഒളിവിടങ്ങള്‍ ഭാര്യമാരുടെ വീടുകളായിരുന്നു. ആടിനെ മോഷ്ടിച്ചുകൊണ്ട് കവര്‍ച്ചയ്ക്ക് തുടക്കം കുറിച്ച ആന്റണിക്ക് വിവിധ സ്ഥലങ്ങളിലായി പതിനേഴ് ഭാര്യമാരാണ് ഉണ്ടായിരുന്നത്. കൊലപാതകം നടന്ന 2012 ജൂണ്‍ മുതല്‍ 2015 ഒക്ടോബര്‍ 13ന് പാലക്കാട് ഗോപാലപുരത്തുനിന്ന് പിടിയിലാകുന്നതുവരെ ആട് ആന്റണി പോലീസിനെ കബളിപ്പിച്ച് കഴിഞ്ഞത് ഭാര്യമാരുടെ വസതിയിലായിരുന്നു.
പോലീസ് കോണ്‍സ്റ്റബിള്‍ ചന്ദ്രനെ കൊലപ്പെടുത്തി കടന്നുകളഞ്ഞ പുട്ടുകുഞ്ഞുമോനെ പിടികൂടാനാവാത്തതിനുപിന്നാലെ മണിയന്‍പിള്ള വധക്കേസിലെ പ്രതിയെ പിടികൂടാനാവാതിരുന്നത് കൊല്ലം പോലീസിന് വലിയ നാണക്കേട് വരുത്തിവെച്ച സമയത്താണ് ആന്റണിയുടെ ആദ്യഭാര്യമാരിലൊരാളായ തിരുവല്ല സ്വദേശി കുമാരി എന്ന കുഞ്ഞുമോളെ മുംബൈ അന്ധേരി ഈസ്റ്റ് സാകിനാകയിലെ ചേരിയിലെ വീട്ടില്‍ നിന്ന് പരവൂര്‍ എസ്ഐ വിപിന്‍കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടുന്നത്.
ആന്റണിയുടെ മൊബൈല്‍ ഫോണ്‍ സംഭാഷണങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞുമോള്‍ പിടിയിലായത്. അവിടെനിന്നാണ് മണിയന്‍പിള്ളയുടെ ഭാര്യമാരിലേക്ക് പോലീസിന്റെ അന്വേഷണം നീളുന്നത്. 2011 ജൂണിലാണ് ആന്റണി അവസാനമായി മുംബൈയിലെത്തിയതെന്നായിരുന്നു അവിടെ ഹോം നഴ്സായി ജോലി ചെയ്യുന്ന കുഞ്ഞുമോള്‍ പോലീസിനോട് പറഞ്ഞത്. ഇതിനെത്തുടര്‍ന്ന് ആട് ആന്റണിക്കായി മുംബൈയില്‍ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
കുഞ്ഞുമോള്‍ക്ക് പിന്നാലെ തിരുവനന്തപുരത്തെ വാടകവീട്ടില്‍ നിന്ന് രണ്ട് ഭാര്യമാര്‍ കൂടി പോലീസ് പിടിയിലായി. ഇവരാണ് കൊലപാതകത്തിന് ശേഷം ആന്റണിക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കിയത്. ഇതിന്റെ പേരില്‍ ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: