കോഴിക്കോട്: കോര്പ്പറേഷന് കീഴില്‍ നടക്കുന്ന സേവനപദ്ധതികള്‍ നടപ്പാക്കുന്നതില്‍ രാഷ്ട്രീയം കലര്‍ത്തുന്നതായി പരാതി. ഇന്നലെ നടന്ന കോര്പ്പറേഷന് കൗണ്‍സില്‍ യോഗത്തിലാണ് കൗണ്‍സിലര്‍മാര്‍ ഈ പരാതി ഉന്നയിച്ചത്. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ നാഷണല്‍ അര്‍ബന്‍ ലൈവ്ലി ഹുഡ്മിഷന്റെ ഭാഗമായി സാമൂഹ്യാധിഷ്ഠിത സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിന് അയല്‍ക്കൂട്ടങ്ങള്‍ക്ക് നല്കുന്ന ധനസഹായവിതരണം, ദീനദയാല്‍ ഉപാധ്യായ അന്ത്യോദയ യോജന-ദേശീയ നഗര ഉപജീവനയജ്ഞത്തിന്റെ ഭാഗമായുള്ള ധനസഹായം, വിവിധ ക്ഷേമപെന്‍ഷനുകള്‍ ലഭിക്കുന്നവരുടെ സര്‍വേ എന്നിവയാണ് രാഷ്ട്രീയവല്‍ക്കരിക്കുന്നതായി ആരോപണമുയര്‍ന്നത്. കൗണ്‍സിലര്‍മാരായ കെ.സി. ശോഭിത, സുധാമണി എന്നിവരാണ് യോഗത്തില്‍ പരാതി ഉന്നയിച്ചത്.
കുടുംബശ്രീയെ സിപി എംവല്ക്കരിക്കുന്നതായി സുധാമണി ആരോപണമുന്നയിച്ചതോടെ യോഗം ബഹളത്തില്‍ മുങ്ങി. ക്ഷേമപെന്‍ഷനുകള്‍ വാങ്ങുന്നവരുടെ സര്‍വെ എടുക്കുന്നതിന് കുടുംബശ്രീയെ ഏല്പിച്ചതാരാണെന്നും അതിന്റെ മാനദണ്ഡങ്ങള്‍ എന്താണെന്ന് വ്യക്തമാക്കണമെന്നും സുധാമണി ആവശ്യപ്പെട്ടു. ചില പ്രത്യേക രാഷ്ട്രീയപാര്‍ട്ടിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലെത്തി വിവരംനല്കണമെന്നാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ ഡിവിഷനുകളില്‍ പറയുന്നതെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ ഇതിന് മറുപടി പറയാതെ സിപിഎം കൗണ്‍സിലര്‍മാര്‍ ഉയര്‍ത്തിയ ബഹളത്തില്‍ മുങ്ങുകയായിരുന്നു യോഗം.
കൃത്യമായ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് വിതരണംചെയ്യേണ്ടതിന് പകരം ദീനദയാല്‍ ഉപാധ്യായ അന്ത്യോദയ യോജന-ദേശീയ നഗര ഉപജീവനയജ്ഞത്തിന്റെ ഭാഗമായുള്ള ധനസഹായം അനര്‍ഹരായവര്‍ക്ക് നല്‍കുന്നതായി കെ.സി. ശോഭിത പറഞ്ഞു. ഇതുസംബന്ധിച്ച് വിതരണം ചെയ്ത അപേക്ഷാഫോറങ്ങള്‍ പോലും എല്ലാ അയല്‍ക്കൂട്ടങ്ങള്‍ക്കും ലഭിച്ചിട്ടില്ല. പ്രവര്‍ത്തിക്കാത്ത അയല്ക്കൂട്ടങ്ങള്ക്കടക്കം സഹായധനം ലഭിച്ചിട്ടുണ്ട്. കൗണ്‍സിലര്‍മാരെ ഇതില്‍ അവഗണിക്കുകയാണ്. കൗണ്‍സിലര്‍മാര്‍ എക്സ്ഒഫീഷ്യോ അംഗങ്ങളായി സമിതി രൂപീകരണം നടന്നിട്ടില്ല. വാര്‍ഷിക വരുമാനം 50000 രൂപയില്‍ കവിയാത്തവര്‍ക്കാണ് ആനുകൂല്യം നല്‍കേണ്ടതെങ്കിലും ഇത്തരം നിബനധനകളൊന്നും പാലിക്കപ്പെട്ടിട്ടില്ല. കൗണ്‍സിലര്‍ ചൂണ്ടിക്കാട്ടി. പരാതികള്‍ ഉണ്ടെങ്കില്‍ കൗണ്‍സിലര്‍മാര്‍ ക്ഷേമകാര്യ സമിതിയില്‍ നല്‍കണമെന്ന് മറുപടി പറഞ്ഞ് മേയര്‍ ബഹളം അവസാനിപ്പിക്കുകയായിരുന്നു.
രണ്ട് അടിയന്തര പ്രമേയങ്ങള്‍ ഇരുപക്ഷവും കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചത്. തര്‍ക്കത്തോടെയാണ് ഇന്നലെ യോഗം ആരംഭിച്ചത്. സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അക്രമത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള പ്രസംഗത്തെ അപലപിച്ചുകൊണ്ട് ആണ് അഡ്വ. പി.എം.സുരേഷ്ബാബു അടിയന്തര പ്രമേയം അവതരിപ്പിച്ചതെങ്കില്‍ പ്ലാന്‍ ഫണ്ട് ചെലവഴിയ്ക്കാന്‍ കൂടുതല്‍ സമയം അനുവദിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടുകൊണ്ടുള്ള പി.സി. രാജന്റെ പ്രമേയമായിരുന്നു മറ്റൊന്ന്. സ്വാഭാവികമായും പ്ലാന്‍ ഫണ്ട് സംബന്ധിച്ച അടിയന്തര പ്രമേയത്തിന് അനുകൂലമായിരുന്നു മേയറുടെയും ഇടത് അംഗങ്ങളുടെയും നിലപാട്. കൗണ്‍സിലിന് പുറത്തുള്ള വിഷയമാണ് കോടിയേരി പ്രശ്നമെന്നായിരുന്നു ഇടത് കൗണ്‍സിലര്‍മാരുടെ വാദം. ഏറെ തര്‍ക്കങ്ങള്‍ക്കും ബഹളങ്ങളും അവഗണിച്ചാണ് പി.സി. രാജന്റെ അടിയന്തര പ്രമേയത്തിന് അനുമതി ലഭിച്ചത്. പ്ലാന്‍ഫണ്ട് സംബന്ധിച്ച പ്രമേയം പൊതു താല്പര്യമായതിനാല് സാധാരണ പ്രമേയമായി അംഗീകരിക്കാമെന്ന പി. കിഷന്‍ചന്ദിന്റെ നിര്‍ദ്ദേശവും മേയര്‍ തള്ളി.
ബിജെപി, യുഡിഎഫ് അംഗങ്ങളുടെ ശക്തമായ എതിര്‍പ്പിനെ അവഗണിച്ചുകൊണ്ട് മേയറുടെ റൂളിംഗ് ഉണ്ടായി. അതോടെ പി.സി. രാജന്റെ അടിയന്തര പ്രമേയം ഐകകണ്ഠേന അംഗീകരിച്ചു.
കാട്ടുവയല്‍ കോളനിയിലെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് പി. കിഷന്‍ചന്ദും കോര്പ്പറേഷന് ജീവനക്കാര്‍ക്കേര്‍പ്പെടുത്തിയ പഞ്ചിംഗ് സമ്പ്രദായം അവലോകനം ചെയ്യണമെന്ന് സി.അബ്ദുറഹിമാനും റെയില്‍വേ സ്റ്റേഷനിലെ പുഴുക്കളുടെയും കുരങ്ങന്റെയും ബുദ്ധിമുട്ടില്‍ നിന്ന് യാത്രക്കാരെ രക്ഷിക്കണമെന്ന് മുല്ലവീട്ടില്‍ മൊയ്തീനും ബേപ്പൂരില്‍ മത്സ്യസംസ്കരണത്തിനായി ആരംഭിച്ച സ്ഥലം വാടകയില്ലാതെ നല്‍കിയതിനെകുറിച്ച് അന്വേഷിക്കണമെന്ന എന്‍.സതീഷ്കുമാറും വെള്ളയില്‍ ഹെല്‍ത്ത്സെന്ററിന്റെ ശോചനയീവാസ്ഥ പരിഹരിക്കണമെന്ന് സൗഫിയ അനീഷും നഗരത്തിലെ വന്‍ കെട്ടിടങ്ങളിലെ ശൗചാലയങ്ങള്‍ തരം മാറ്റി ഉപയോഗിക്കുന്നുവെന്ന് കെ.കെ. റഫീഷും, ബേപ്പൂര്‍ മേഖലാ കാര്യാലയത്തില്‍ കെട്ടിടങ്ങളുടെ പ്ലാന്‍ സംബന്ധിച്ച് ഫയലുകള്‍ കെട്ടികിടക്കുകയാണെന്ന് ടി.പി.വീരാന്‍ കോയയും യോഗത്തില്‍ ശ്രദ്ധക്ഷണിക്കല്‍ പ്രമേയമായി അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: