കോഴിക്കോട്: കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് സംസ്ഥാനത്തെ പൊതുസ്ഥലത്തെ മലമൂത്രവിസര്‍ജനമുക്ത സംസ്ഥാനമായി (ഒഡിഎഫ്) പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ 16551 ടോയ്ലറ്റുകള് നിര്‍മ്മിച്ചു വരികയാണെന്ന് ജില്ലാ ശുചിത്വമിഷന് കോ-ഓര്‍ഡിനേറ്റര്‍ കെ.പി. വേലായുധന് അറിയിച്ചു. 70 ഗ്രാമപഞ്ചായത്തുകളില്‍ 13605 ശൗചാലയങ്ങളും നഗരപ്രദേശങ്ങളില്‍ 2946 ശൗചാലയങ്ങളുമാണ് നിര്‍മ്മിക്കുന്നത്. പദ്ധതിപ്രകാരം പെരുവയല്‍ ഗ്രാമപഞ്ചായത്ത് ജില്ലയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ശൗചാലയ പഞ്ചായത്തായി ഇതിനകംതന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. പദ്ധതി വിജയിപ്പിക്കുന്നതിനായി ശുചിത്വമിഷന് ജില്ലയില്‍ 40ഓളം റിസോഴ്സ്പേഴ്സണ്സിനെ നിയോഗിച്ചിട്ടുണ്ട്. ഒപ്പം ജനപ്രതിനിധികള്‍, സന്നദ്ധ-സാമൂഹ്യ സംഘടനകള്‍ എന്നിവയുടെ സഹകരണവും ഉറപ്പാക്കിയിട്ടുണ്ട്. ഇന്നലെ ജില്ലാ കലക്ടര്‍ എന്‍. പ്രശാന്തിന്റെ അധ്യക്ഷതയില്‍ കലക്ട്രേറ്റില്‍ നടന്ന യോഗം പദ്ധതി പുരോഗതി അവലോകനം ചെയ്തു. നഗരപ്രദേശങ്ങളില്‍ ടോയ്ലറ്റ് നിര്‍മ്മാണം സപ്തംബറോടെ പൂര്‍ത്തീകരിക്കണമെന്ന് കലക്ടര്‍ നിര്‍ദ്ദേശിച്ചു. ഗ്രാമപ്രദേശങ്ങളില്‍ നിശ്ചിത സമയത്തിനകം തന്നെ പദ്ധതി പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: