ന്യൂദല്‍ഹി: കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് അടുത്തയാഴ്ച പാക്കിസ്ഥാന് സന്ദര്‍ശിക്കും. സാര്‍ക്ക് രാജ്യങ്ങളിലെ ആഭ്യന്തരമന്ത്രിമാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇസ്ലാമാബാദിലെത്തുന്ന രാജ്നാഥ്സിങ് പാക് പ്രധാനമന്ത്രിയുമായും ആഭ്യന്തരമന്ത്രി ചൗധരി നിസാര്‍ അലി ഖാനുമായും കൂടിക്കാഴ്ച നടത്തും. കാശ്മീരിലും പാക് അധീന കാശ്മീരിലും സംഘര്‍ഷം വ്യാപകമായ സാഹചര്യത്തില്‍ രാജ്നാഥ്സിങിന്റെ സന്ദര്‍ശനത്തിന് പ്രാധാന്യമേറെയാണ്.
ആഗസ്ത്3,4 തീയതികളിലാണ് രാജ്നാഥ്സിങ് ഇസ്ലാമാബാദിലെത്തുന്നത്. പത്താന്‍കോട്ട് സൈനികത്താവളത്തിന് നേരേ നടന്ന ഭീകരാക്രമണത്തിന് ശേഷം ഇതാദ്യമായാണ് ഭാരത സര്‍ക്കാര്‍ പ്രതിനിധി പാക്കിസ്ഥാനില്‍ സന്ദര്‍ശനം നടത്തുന്നത്. കഴിഞ്ഞയാഴ്ച കാശ്മീരില്‍ നുഴഞ്ഞുകയറുന്നതിനിടെ കൊല്ലപ്പെട്ട നാല് ഭീകരര്‍ക്കൊപ്പം പിടിയിലായ പാക് ഭീകരനെ ചോദ്യം ചെയ്തതിന്റെ ദൃശ്യങ്ങളും താന്‍ പാക്കിസ്ഥാനിയാണെന്നും പാക്കിസ്ഥാനിലാണ് ഭീകര പരിശീലനം ലഭിച്ചതെന്നുമുള്ള മൊഴികളും രാജ്നാഥ്സിങ് പാക് ആഭ്യന്തരമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ മുന്നോട്ടു വെയ്ക്കും.
പത്താന്‍കോട്ട് ഭീകരാക്രമണ സ്ഥലത്ത് അന്വേഷണം നടത്തി തെളിവു ശേഖരിക്കുന്നതിനായി പാക് സംഘത്തിന് അനുമതി നല്‍കിയെങ്കിലും മതിയായ നടപടികള്‍ ഇക്കാര്യത്തില്‍ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ഭാരത അന്വേഷണ സംഘത്തിന് ഇസ്ലാമാബാദില് എത്തി തെളിവു ശേഖരിക്കുന്നതിനുള്ള അനുമതിയും ഇതുവരെ ലഭിച്ചിട്ടില്ല. ഇതടക്കമുള്ള വിഷയങ്ങളും കാശ്മീരില്‍ മൂന്നാഴ്ചയായി തുടരുന്ന പ്രതിഷേധ പരിപാടികള്‍ക്ക് പാക്കിസ്ഥാന് നല്കുന്ന പിന്തുണയും രാജ്നാഥ്സിങ്- നിസാര്‍ അലിഖാന് ചര്‍ച്ചയില്‍ ഭാരതം ഉന്നയിക്കും. പാക് അധീന കാശ്മീരിലെ തെരഞ്ഞെടുപ്പ് അട്ടിമറിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ജനകീയ കലാപവും ചര്‍ച്ചയായേക്കും.
2005ല്‍ ധാക്കയില്‍ നടന്ന സാര്‍ക്ക് മസ്മിറ്റിലെ തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ എല്ലാവര്‍ഷവും സാര്‍ക്ക് അംഗരാജ്യങ്ങളിലെ ആഭ്യന്തരമന്ത്രിമാര്‍ സമ്മേളനം ചേര്‍ന്ന് സുരക്ഷ അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ട്. ഇതിന്റെ ഭാഗമായാണ് രാജ്നാഥ്സിങിന്റെ പാക്കിസ്ഥാന് യാത്രയെന്ന് കേന്ദ്രആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ബിഎസ്എഫും പാക് അതിര്‍ത്തി രക്ഷാ സേനയായ പാക് റേഞ്ചേഴ്സും തമ്മിലുള്ള വാര്‍ഷിക ചര്‍ച്ചയുടെ ഭാഗമായി ബിഎസ്എഫ് തലവന്‍ കെ.കെ ശര്‍മ്മ നിലവില്‍ പാക്കിസ്ഥാനിലുണ്ട്.
അഞ്ചു ദിവസം നീണ്ടു നില്ക്കുന്ന ലാഹോര്‍ സന്ദര്‍ശനത്തില്‍ അതിര്‍ത്തിവഴിയുള്ള നുഴഞ്ഞുകയറ്റമാണ് പ്രധാന വിഷയമായി ഭാരതം ഉന്നയിക്കുന്നത്. കഴിഞ്ഞ സപ്തംബറില്‍ ദല്‍ഹിയിലായിരുന്നു അതിര്‍ത്തിരക്ഷാ സേനാ തലവന്മാരുടെ യോഗം ചേര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: