ആലപ്പുഴ: ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് കമ്പനിയുടെ മറവിലെ മയക്കുമരുന്ന് വില്‍പ്പനയ്ക്ക് ആറു പേരെ എക്സൈസ് പിടികൂടി. സംഘത്തലവന് ആലപ്പുഴ തത്തംപള്ളി കുഴിക്കണ്ടത്തില്‍ ബിനോയിയും മയക്കുമരുന്ന് ഉപയോഗിക്കാനെത്തിയ അഞ്ചു യുവാക്കളുമാണ് പിടിയിലായത്.
ആലപ്പുഴ കൊമ്മാടിയില്‍ വാടക വീട്ടിലായിരുന്നു ഇടപാട്. ഇവിടെ നിന്ന് മുപ്പതോളം സിറിഞ്ചുകള്‍, നീഡിലുകള്‍, ഉപയോഗിച്ച ബ്രുപ്രിനോര്ഫിന് ബോട്ടിലുകള്‍, അഞ്ച് ആംപ്യുളുകള്‍, കഞ്ചാവ്, ഗര്‍ഭനിരോധന ഉറകള്‍, ഗുളികകള്‍, അഞ്ചു ബൈക്കുകള്‍ എന്നിവ പിടിച്ചെടുത്തു. ഇവിടം കേന്ദ്രമാക്കി പെണ്‍വാണിഭവും നീലച്ചിത്രനിര്‍മാണം നടന്നിരുന്നുവെന്നു സംശയിക്കുന്നു.
ജോ ജാവാസ് എന്ന ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് കമ്പനിയുടെ മറവിലാണ് ബിനോയിയുടെ മയക്കുമരുന്ന് വില്‍പ്പന. ഒരു ഇന്ജക്ഷന് 500 രൂപ വീതമാണ് ഈടാക്കിയിരുന്നത്. ഉപയോക്താക്കള്‍ക്ക് ഈ വീട്ടില്‍ വിശ്രമിക്കാനും സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. ഒരു പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിന് 50 മീറ്റര്‍ മാത്രം അകലെയാണ് ഇത്തരത്തില്‍ ലഹരിവില്‍പ്പന നടത്തിയത്.
നിരവധി വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികള്‍ സംഘത്തിന്റെ കെണിയില്‍ വീണിട്ടുണ്ടെന്നാണ് സംശയം. വന്‍സംഘം ഇവര്‍ക്ക് പിന്നിലുണ്ടെന്നാണ് സംശയിക്കുന്നത്. വീടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് രഹസ്യകാമറകള്‍ കണ്ടെടുത്തിരുന്നു. വിദ്യാര്‍ത്ഥികളെ ബ്ളാക്മെയില്‍ ചെയ്ത് പണം തട്ടിയെടുക്കാനുള്ള ശ്രമങ്ങളാണ് ഇതിന് പിന്നിലെന്നാണ് സൂചന.
വീട്ടില്‍ സ്ഥാപിച്ചിരുന്ന രഹസ്യക്യാമറയും ഹാര്‍ഡ് ഡിസ്കും എക്സൈസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ആലപ്പുഴ അസി. എക്സൈസ് കമ്മീഷണര്‍ കെ. ചന്ദ്രപാലന്‍ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് സ്പെഷല്‍ സ്ക്വാഡ് സിഐ രാജന് ബാബു, പ്രിവന്റീവ് ഓഫീസര്‍മാരായ ടി. പ്രീയലാല്, പി. സി. ഗിരിഷ്, എ. അക്ബര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എ. അജീബ്, റെനി, അനിലാല്‍, റഹീം, വിപിന്‍, സുഭാഷ് എന്നിവരുടെ നേതൃത്വത്തിലാണ് മയക്കുമരുന്ന് സംഘത്തെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: