തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി ഗീത ഗോപിനാഥിനെ നിയമിച്ചതിനെതിരെ വി.എസ്. അച്യുതാനന്ദന് സിപിഎം കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു. തീവ്ര വലതുപക്ഷ നിലപാടുള്ള ഗീതയുടെ നിയമനം പാര്‍ട്ടി വിരുദ്ധ നിലപാടാണെന്നും തെറ്റായ സന്ദേശം നല്‍കുമെന്നും സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് തിരിച്ചടിയാവുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, നടപടി സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അനുമതിയോടെയാണെന്ന് വ്യക്തമാക്കി പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രംഗത്തെത്തി. നാളെയും മറ്റന്നാളും സിപിഎം പോളിറ്റ് ബ്യൂറോ ചേരുന്ന സാഹചര്യത്തില്‍ വിഎസിന്റെ നിലപാട് നിര്‍ണായകമാകും.
പാര്‍ട്ടിയിലും ഭരണത്തിലും വിഎസിനെ ഒതുക്കുക എന്ന നിലപാട് പിണറായി ശക്തിപ്പെടുത്തിയതിനെത്തുടര്‍ന്ന് പിണറായിവിരുദ്ധ നിലപാടുകള്‍ ശക്തിപ്പെടുത്താന്‍ വിഎസിന്റെ തീരുമാനം. അതിനിടെ, ഭരണപരിഷ്കരണ കമ്മീഷന് ചെയര്മാന് സ്ഥാനവും വിഎസ് ആവശ്യപ്പെട്ട സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എന്ന ചുമതലയും നല്കാതിരിക്കാന് പിണറായിയും ചരടുവലി തുടങ്ങി. വിഎസിന് ഭരണപരിഷ്ക്കാര കമ്മീഷന് ചെയര്മാന് സ്ഥാനത്തിന് യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ വന്ന പൊതുതാത്പര്യ ഹര്‍ജിക്കു പിന്നില്‍ അടുത്തിടെ ഉപദേശകസ്ഥാനം നഷ്ടപ്പെട്ട പിണറായിയുടെ വിശ്വസ്തനെന്നാണു സൂചന.
എം.കെ. ദാമോദരന്റെ നിയമനം വിവാദമാക്കിയതും സുശീലാഭട്ടിനെ പുറത്താക്കിയ നടപടിക്കെതിരെ രംഗത്തു വന്നതും ഗീതയുടെ നിയമനത്തിനെതിരായ കത്തും ചൂണ്ടിക്കാട്ടി വിഎസിനെതിരെ നിലവിലുള്ള പാര്‍ട്ടിവിരുദ്ധ പ്രമേയം ഒന്നുകൂടി അരക്കിട്ടുറപ്പിക്കാനാണ് പിണറായി പക്ഷത്തിന്റെ തീരുമാനം. ഇതോടൊപ്പം മകന് അരുണ്‍കുമാറിനെതിരായ വിജിലന്‍സ് കേസുകള്‍ ശക്തമാക്കി വിഎസിനെ പ്രതിരോധത്തിലാക്കാനും പിണറായി ലക്ഷ്യമിടുന്നു. എന്നാല്‍, യെച്ചൂരിയോടുള്ള അടുപ്പംമൂലം നിശബ്ദത പാലിച്ച വിഎസ് ഇനിയും മൗനം തുടരില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്കുന്ന സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: