ന്യൂദല്‍ഹി: രാജ്യത്ത് വിലക്കയറ്റം നിയന്ത്രണ വിധേയമാണെന്ന് കേന്ദ്രസര്‍ക്കാര്‍. മികച്ച മണ്‍സൂണ്‍ കൂടി ലഭിച്ചതോടെ അവശ്യസാധനങ്ങളുടെ വിലയില്‍ വലിയ കുറവുണ്ടാകുമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പാര്‍ലമെന്റില്‍ പറഞ്ഞു.
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി മണ്‍സൂണ്‍ വന്‍തോതില്‍ കുറഞ്ഞതാണ് അവശ്യസാധന ലഭ്യതയില്‍ കുറവുണ്ടാക്കിയത്. ഇത് വിപണിയെ ചെറിയതോതില്‍ ബാധിച്ചിട്ടുണ്ടെന്നാണ് കേന്ദ്രനിലപാട്.
രാജ്യത്ത് പണപ്പെരുപ്പം നിയന്ത്രണ വിധേയമാണെന്നും അരുണ്‍ ജെയ്റ്റ്ലി സഭയില്‍ പറഞ്ഞു. നടപ്പുവര്‍ഷം ഭക്ഷ്യോല്‍പ്പാദനം 20 മില്യണ്‍ ടണ്‍ ആക്കി ഉയര്‍ത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ഗ്രാമീണ മേഖലയിലെ വിലക്കയറ്റം നിയന്ത്രണ വിധയമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിരവധി പദ്ധതികള്‍ നടപ്പാക്കി, ധനമന്ത്രി പറഞ്ഞു.
വിലക്കയറ്റം സംബന്ധിച്ച വിഷയത്തില്‍ ഇന്നലെ ലോക്സഭയില്‍ നടന്ന ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വ്യക്തിപരമായി ആക്രമിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്തെത്തി. മേയ്ക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ എന്നിവയെപ്പറ്റിയെല്ലാം പ്രധാനമന്ത്രി സംസാരിക്കുന്നുണ്ടെങ്കിലും വിലക്കയറ്റത്തെപ്പറ്റി മോദി മിണ്ടുന്നില്ലെന്ന് രാഹുല്‍ഗാന്ധി ആരോപിച്ചു.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് അവശ്യസാധനങ്ങള്‍ക്ക് അപകടകരമായ വിധത്തില്‍ വര്‍ഷങ്ങളോളം വില ഉയര്‍ന്നു നിന്ന കാര്യം അരുണ്‍ ജെയ്റ്റ്ലി ഇതിനു മറുപടിയായി നല്കി. യുപിഎ സര്‍ക്കാരിന്റെ കാലത്ത് നയരാഹിത്യമായിരുന്നു രാജ്യം നേരിട്ട വലിയ പ്രശ്നം. ഇതുമൂലം വിലക്കയറ്റം രണ്ടക്കത്തിലേക്ക് ഉയര്‍ന്നിരുന്ന കാര്യവും ജെയ്റ്റ്ലി ഓര്‍മ്മിപ്പിച്ചു.
സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടില്ലെന്ന് കേന്ദ്രവാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി വെങ്കയ്യ നായിഡു പാര്‍ലമെന്റിനെ അറിയിച്ചു. തകര്‍ന്നുവീണ വ്യോമസേനാ വിമാനം സംബന്ധിച്ച യാതൊരു തരത്തിലുമുള്ള വിവരങ്ങളും ഇതുവരെ ലഭ്യമായിട്ടില്ലെന്ന് കേന്ദ്രപ്രതിരോധമന്ത്രി മനോഹര്‍ പരീഖര്‍ പറഞ്ഞു. ആന്ധ്രാപ്രദേശ് രൂപീകരണവുമായി ബന്ധപ്പെട്ട വിഷയത്തിലും ഇന്നലെ ചര്‍ച്ച നടന്നു. രാജ്യസഭയില്‍ ലോക്പാല്‍ ലോകായുക്ത ഭേദഗതി ബില്‍, വനവല്‍ക്കരണ നഷ്ടപരിഹാര ഫണ്ട് ബില്‍ എന്നിവ ഇന്നലെ പാസാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: