ആലപ്പുഴ: ജില്ലയിലെ കോണ്‍ഗ്രസില്‍ ഭിന്നത ശക്തമായി. ഐഗ്രൂപ്പുകാരനായ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് തല്‍സ്ഥാനം രാജിവച്ചു. മാരാരിക്കുളം ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് അഡ്വ. രവീന്ദ്രദാസാണ് രാജിവച്ചത്.
ഇദ്ദേഹത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പാര്‍ട്ടി പ്രവര്‍ത്തകരും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ ആലപ്പുഴ മണ്ഡലം സ്ഥാനാര്‍ത്ഥിയുമായിരുന്ന ലാലി വിന്‍സെന്റും ഉന്നയിച്ചത്. ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ആധിപത്യം ചെലുത്തുന്ന ഐ ഗ്രൂപ്പ് ഇദ്ദേഹത്തെ സംരക്ഷിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും പ്രവര്‍ത്തകരുടെ എതിര്പ്പുശക്തമായ സാഹചര്യത്തിലാണ് ചുമതലയൊഴിയാന്‍ നിര്ബ്ബന്ധിതനായതെന്ന് മറുപക്ഷം പറയുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ ചീഫ് ഇലക്ഷന് ഏജന്റായിരുന്ന ഇദ്ദേഹത്തിനെതിരെ സ്ഥാനാര്‍ത്ഥിയും പാര്‍ട്ടി പ്രവര്‍ത്തകരും നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. കഴിഞ്ഞ പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ മാരാരിക്കുളം ബ്ലോക്കു കമ്മറ്റിക്കു പരിധിയിലുള്ള മുഴുവന്‍ പഞ്ചായത്തുകളിലും കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണുണ്ടായത്. സിപിഎമ്മിന്റെ കോട്ടയെന്നറിയപ്പെട്ടിരുന്ന ആര്യാട് പഞ്ചായത്ത് നേരത്തെ കോണ്‍ഗ്രസ് പിടിച്ചെടുത്തിരുന്നെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അതും കൈവിട്ടു.
ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച രവീന്ദ്രദാസ് ദയനീയമായി പരാജയപ്പെടുകയും ചെയ്തിരുന്നു. ആലപ്പുഴ എംപിയുടെയും ഡിസിസി പ്രസിഡന്റിന്റെയും വിശ്വസ്തനെന്നറിയപ്പെടുന്ന രവീന്ദ്രദാസിന്റെ രാജിയോടെ എ ഗ്രൂപ്പും ഐഗ്രൂപ്പിലെ ഒരു വിഭാഗവും മേല്‍ക്കൈ നേടിയിരിക്കുകയാണ്. വരും ദിവസങ്ങളില്‍ കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറിക്കാണ് സാദ്ധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: