വനത്തിൽ വസന്തകാലമാണ്. പ്രാണികളെല്ലാം പുളകോന്മത്തരായി ഇണകളോടൊപ്പം കൂവിയും ഒച്ചയുണ്ടാക്കിയും ഉല്ലസിക്കുന്നു. വനസൗന്ദര്യം അതിന്റെ പൂർണ്ണതയിലാണ്, പാരമ്യത്തിലാണ്. എന്നാൽ രാമന്റെ മനസ്സിൽ സീത കൂടെയില്ലാത്തതിന്നാൽ വിഷാദം തളംകെട്ടിനിൽക്കുന്നു. കാമദേവന്റെ സൈന്യം അതുകണ്ട് തിരിച്ചുപോകുന്നു. അങ്ങ് സ്വന്തം ഒൗന്നത്യം മറന്നുപോയോ? ഇങ്ങനെ കരയുകയോ? എന്നു ലക്ഷ്മണൻ പറഞ്ഞപ്പോൾ രാമൻ മനോബലം വീണ്ടെടുത്ത് മുന്നോട്ട് നീങ്ങി. ഋശ്യമൂകാചലത്തിലെത്തി.
ഭയഭീതനായ സുഗ്രീവൻ തന്റെ നാലു മന്ത്രിമാരോടും ചർച്ചചെയ്ത് രാമലക്ഷ്മണന്മാരെ പറ്റി അറിഞ്ഞു വരാൻ ഹനുമാനെ അയയ്ക്കുന്നു. വിപ്രവേഷത്തിൽ വന്ന ഹനുമാനെ രാമലക്ഷ്മണന്മാർ ആദരവോടെ സ്വീകരിക്കുന്നു. ഒറ്റനോട്ടത്തിൽ സ്വീകാര്യത ലഭിക്കുന്നത് ദൗത്യവിഷയത്തിന്റെ ഒന്നാം ഘട്ടമാണല്ലോ?
‘‘ഭൂമി ഭരിക്കേണ്ടവരാണെന്ന് കണ്ടാൽ തോന്നുന്ന നിങ്ങൾ മുനി വേഷത്തിൽ എന്താണിവിടെ അലയുന്നത്? സർവ്വം വസ്ത്ര വിഭൂഷിതരാകേണ്ട നിങ്ങൾ എന്താണ് ശസ്ത്ര ധാരികളായി താപസവേഷത്താൽ വന്നിരിക്കുന്നത്? നിങ്ങൾ ഇരുവരും ആരുടേയും മനസ്സിന് മോഹം തോന്നുന്ന രൂപ ലാവണ്യമുള്ളവരായിട്ടും ദുഃഖംകൊണ്ട് പീഡിതരെന്നപോലെ ദീർഘനിശ്വാസം വിടുന്നു. വിരിഞ്ഞ മാറുകളും തിളങ്ങുന്നവാൾ, അമ്പ്, വില്ലുകൾ എന്നിവയും ഉള്ളവരായ നിങ്ങൾ എന്താണ് ഞാൻ ഇത്രയും പറഞ്ഞിട്ടും ഉത്തരമൊന്നും പറയാത്തത്? സുഗ്രീവന്റെ ആജ്ഞയനുസരിച്ചു വന്നിട്ടുള്ള, അദ്ദേഹത്തിന്റെ മന്ത്രി ഹനുമനാണ് ഞാൻ. രാജാവ് നിങ്ങളോട് സഖ്യം ഇച്ഛിക്കുന്നു.’‘ ഇത്രയും പറഞ്ഞ് ഹനുമാൻ രാമലക്ഷ്മണന്മാരെ നിരീക്ഷിച്ചു ,എന്താണവരുടെ മനസ്സിലുള്ളതെന്ന്.
‘‘ഋഗ്വേദം യജുർവേദം സാമവേദം എന്നിവ പഠിച്ചയാളും വ്യാകരണ വിദ്വാനുമായ ഒരാളിനേക്കാളും ഉയർന്നതലത്തിലാണ് ഹനുമാന്റെ സംസാരരീതി. ഉചിതമായ വാക്കുകളും ഒരു പിഴവുമില്ലാത്ത ഉച്ചാരണവും, യുക്തമല്ലാത്ത ഒരംഗചലനവുമില്ലാതെയുള്ള സംഭാഷണം കാതിൽതറയ്ക്കാത്തവിധം മധ്യമസ്വരത്തിൽ ഹൃദയവും നാവും ബുദ്ധിയും തമ്മിൽ നല്ല ചേർച്ചയോടെ സംസാരിക്കുന്ന രീതിയിലുള്ളവർ തന്റെ രാജാവിന്റെ എല്ലാക്കാര്യങ്ങളും യഥേഷ്ടം സാധിച്ചുകൊടുക്കാൻ സാമർത്ഥ്യമുള്ള വരായിരിക്കും. എന്ന് ശ്രീരാമൻ ലക്ഷ്മണനോട് പറഞ്ഞു.
എല്ലാം വിലയിരുത്തിയശേഷം ഹനൂമാൻ സഖ്യപ്രസ്താവം മുന്നോട്ടു വയ്ക്കുന്നു. ‘‘സുഗ്രീവന്റെ ഗുണങ്ങളെപ്പറ്റി ഞങ്ങൾ നേരത്തെ കേട്ടറിഞ്ഞു. സുഗ്രീവാജ്ഞയനുസരിച്ച് അങ്ങ്പറയുന്ന സഖ്യനിബന്ധനകൾ എല്ലാം ഞങ്ങൾ പാലിക്കും.’‘ എന്ന് രാമലക്ഷമണന്മാർ പറഞ്ഞപ്പോൾ തന്റെ ദൗത്യം നിറവേറ്റിയ സന്തോഷത്തോടെ ഹനുമാൻ അവരെ സുഗ്രീവന്റെ മുന്നിലെത്തിക്കുന്നു.
പരസ്പരം പരിചയപ്പെട്ടതിനുശേഷം സഖ്യസംഭാഷണം നടത്തി എല്ലാം ഉറപ്പായപ്പോൾ സുഗ്രീവൻ തന്റെ കൈ മുന്നോട്ടുനീട്ടി രാമനോട്, ‘‘അങ്ങയ്ക്ക് ഈസഖ്യം സമ്മതമാണെങ്കിൽ എനിയ്ക്ക് ഹസ്തദാനം ചെയ്യുക എന്നു പറഞ്ഞു. അവർതമ്മിൽ കൈചേർത്തു കഴിഞ്ഞപ്പോൾ ഹനുമാൻ വിളക്ക്തെളിയിച്ച് പുഷ്പ്പാർച്ചന ചെയ്യുകയും, രണ്ടു രാജാക്കന്മാരും അഗ്നിസാക്ഷിയായി പരസ്പരം സഖ്യം നിറവേറ്റുമെന്ന പ്രതിജ്ഞചെയ്യുകയും ചെയ്തു. അതിനുശേഷം സുഗ്രീവനും രാമനും ഒരു മരക്കൊമ്പൊടിച്ച് നിലത്തിട്ട് അതിന്മേലും ഹനുമാനും ലക്ഷ്മണനും മറ്റൊന്നിന്മേലും ഇരുന്നു.
തന്റെ സഹോദരൻ ബാലി മായാവി എന്ന രാക്ഷസനുമായി പോരാടിയതും അയാളുടെ പിറകെ ഗുഹയിൽ പോയതും പിന്നാലെ ചെന്ന തന്നോട് ഗുഹാദ്വാരത്തിൽ കാവൽ നിന്ന് കുറച്ചുനാളുകൾക്കുള്ളിൽ താൻ തിരിച്ചുവന്നില്ലെങ്കിൽ തിരിച്ചുപൊയ്ക്കൊള്ളാൻ പറഞ്ഞതും സുഗ്രീവൻ പറഞ്ഞു. മാസങ്ങളോളം കാത്തുനിന്നിട്ടും ബാലി തരിച്ചുവരാത്തതിന്നാലും ഗുഹയിൽനിന്ന് രക്തം ഒഴുകിവന്നതിന്നാലും ബാലി മരിച്ചെന്നുകരുതി താൻ ഗുഹാദ്വാരമടച്ച് കിഷ്ക്കിന്ധയിൽചെന്നതും പൗരന്മാരും മന്ത്രിമാരുംതന്നെ രാജാവായി അഭിഷേകം നടത്തിയതും പറഞ്ഞ് സുഗ്രീവൻ കഥ തുടർന്നു. ബാലി അസുരനെക്കൊന്ന് ഗുഹാദ്വാരത്തിലെത്തിയപ്പോഴത് അടഞ്ഞതു കണ്ടു.
സുഗ്രീവനെ വിളിച്ചിട്ട് ഉത്തരം കിട്ടിയതുമില്ല. അനുജൻ തന്നെകൊല്ലാനാണ് ഗുഹ അടച്ചതെന്ന് കരുതി കോപാന്ധനായി തിരിച്ചു വന്ന് തന്റെ ഭാര്യയടക്കം എല്ലാംതട്ടിയെടുത്തു. അന്നുമുതൽ താനും നാലുമന്ത്രിമാരും കൂടി ഇവിടെ ഒളിച്ചരിക്കുന്നു. എന്ന് സുഗ്രീവൻ സങ്കടം പറഞ്ഞു. ബാലിയെ കൊന്ന് രാജ്യം തിരികെത്തരാം എന്ന്പറഞ്ഞ ശ്രീരാമനോട് നിങ്ങളുടെ വിവരമെല്ലാമറിയാമെന്നും സീതയെ രാവണൻ കട്ടുകൊണ്ടു പോയത് ഞങ്ങൾ കണ്ടുവെന്നും പറഞ്ഞു. ഞങ്ങളെകണ്ട സീത എറിഞ്ഞിട്ടുതന്ന പൊതിയാണെന്നു പറഞ്ഞ് ഒരാഭരണപ്പൊതി രാമനെ കാണിച്ചു.
കണ്ണു നിറഞ്ഞതുമൂലം കാണാതായ രാമൻ ലക്ഷ്മണനോട് നോക്കാൻ പറഞ്ഞു. മറ്റാഭരണങ്ങളറിയില്ല പാദസരം ഞാൻ കണ്ടിട്ടുണ്ട്. ഇതു സീതയുടേതാണെന്നു ഉറപ്പുപറഞ്ഞു. ആഭരണംകണ്ട് സീതയെപ്പറ്റി ചിന്തിച്ച് ദുഃഖാർത്തനായി കരഞ്ഞ രാമനെ തൊഴുതുകൊണ്ട് സുഗ്രീവൻ ആശ്വസിപ്പിച്ചു. ദുഃഖംകൊണ്ട് ശക്തിയില്ലാതാവും എന്നു പറഞ്ഞപ്പോൾ രാമൻ മനോധൈര്യം വീണ്ടെടുത്ത് ‘എന്നാലിനി കാലം കളയാതെ ബാലിയെ വെല്ലു വിളിക്കൂ‘ എന്ന് സുഗ്രീവനെ പ്രേരിപ്പിച്ചു. ബാലിയെത്താൻ അമ്പെയ്തുകൊല്ലാമെന്ന് രാമൻ പറഞ്ഞു. എങ്കിലും മല്ലയുദ്ധ സമയത്ത് ആളെതിരിച്ചറിയാതെ കുഴങ്ങി. മുറിവേറ്റ് ഓടിയ സുഗ്രീവൻ എന്തിനെന്നെ പറഞ്ഞു ചതിച്ചു. എന്നുചോദിച്ചു.
നേരത്തെ സുഗ്രീവൻ രാമന്റെ ശക്തിയെ പരീക്ഷിക്കാൻ , ദുന്ദുഭിയെ ബാലി കൊന്നതുകാണിച്ച് അത് കാലുകൊണ്ട് തട്ടി. അത് 400 വാര (200 വില്ലിടം) നീക്കാമോ എന്നു ചോദിച്ചിരുന്നു, രാമനതുതട്ടി പത്തുയോജന (100മൈൽ) ദൂരെയെറിഞ്ഞു. ബാലി പിടിച്ചുകുലുക്കിയരുന്ന മരുത്തുമരം അമ്പെയ്തു പിളർക്കാമോ എന്നുചോദിച്ചപ്പോൾ രാമൻ ഒരമ്പുകൊണ്ട് ഏഴുമരുത്തുമരങ്ങളെ പിളർന്നു കാണിച്ചു. അതിനാൽ രാമൻ കഴുത്തിലൊരു മാലയിട്ട് രണ്ടാമതും ചെന്ന് വെല്ലു വിളിക്കാൻ പറഞ്ഞത് സുഗ്രീവൻ സമ്മതിച്ചു.
ബാലിയുടെ ഭാര്യ താര, അംഗദൻ എന്നിവർ രാമലക്ഷ്മണന്മാർ സുഗ്രീവനുമായി സഖ്യത്തിലാണെന്നുമെല്ലാം പറഞ്ഞ് തടഞ്ഞു. ശ്രീരാമൻ അന്യായമായതൊന്നും ചെയ്യില്ല എന്നു പറഞ്ഞ് ഭാര്യയെ ബാലി ആശ്വസിപ്പിച്ചു.
ഇന്നത്തെ സുഭാഷിതം
ഏവമുക്തസ്തു രാമേണ ലക്ഷ്മണോ
വാക്യമബ്രവീത്
നാഹം ജാനാമി കേയൂരേ നാഹം
ജാനാമി കുണ്ഡലേ
നൂ പുരേത്വഭി ജാനാതി നിത്യം
പാദാഭി വന്ദനാത്
നതസ്തു രാഘവോവാക്യം
സുഗ്രീവ മിദമബ്രവീത്
(ശ്രീരാമനാൽ ഈ വിധം പറയപ്പെട്ട ലക്ഷ്മണൻ പറഞ്ഞ വാക്യം‘‘എനിക്ക് വളയോ കമ്മലുകളോ തിരിച്ചറിയില്ല. പാദസരം ഞാൻ കണ്ടിട്ടുണ്ട്. നിത്യേന കാൽതൊട്ടുതൊഴുമ്പോൾ‘‘ എന്നാണ് അപ്പോൾ രാമൻ സുഗ്രീവനോട് ഇങ്ങനെ പറഞ്ഞു.)
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: