ദേവന്മാർ ദാനവന്മാർക്കെതിരായി യുദ്ധത്തിനൊരുങ്ങിപ്പുറപ്പെട്ടു. ഗുരു അപ്രത്യക്ഷമായ കാര്യം അസുരന്മാർ അപ്പോഴാണ് മനസ്സിലാക്കിയത്. തങ്ങളുടെ ഗുരുവിനെ അപമാനിച്ചാണ് അയച്ചത് എന്നവർ തിരിച്ചറിഞ്ഞപ്പോഴേയ്ക്ക് വൈകിപ്പോയി. സഹോദര പത്നിയെ പരിഗ്രഹിച്ച ഗുരുവിന്റെ മനസ്സ് മലിനത നിറഞ്ഞതാണെന്ന് അവർ ബൃഹസ്പതിയെപ്പറ്റി കുറ്റം പറഞ്ഞു. ‘ഇനി നാം എങ്ങനെയാണ് കാവ്യനെ പ്രസാദിപ്പിക്കുക?‘ എന്നായി അവരുടെ ചിന്ത. ഇങ്ങനെ ചിന്തിച്ച അസുരന്മാർ ഒടുവിൽ പ്രഹ്ലാദനെ മുന്നിൽ നിർത്തി ശുക്രാചാര്യരെ ചെന്ന് കണ്ടു. അദ്ദേഹത്തിന്റെ പാദങ്ങളിൽ വീണ്ടും നമസ്ക്കരിച്ചു. കോപം കൊണ്ട് ചുവന്ന കണ്ണുകളോടെ ശുക്രാചാര്യൻ പറഞ്ഞു: ‘നിങ്ങൾക്ക് നന്മയുണ്ടാകുന്ന കാര്യം ഞാനത്ര പറയാൻ ശ്രമിച്ചതാണ്. നിങ്ങൾ അതൊന്നും ചെവിക്കൊണ്ടില്ല. സ്വന്തം ഗുരുവിനെ നിന്ദിച്ചതിന്റെ ഫലം നിങ്ങൾ അനുഭവിക്കുക തന്നെ ചെയ്യും. നിങ്ങളാ കപട ഗുരുവിന്റെ അടുക്കലേയ്ക്ക് തന്നെ പൊയ്ക്കൊള്ളുക. നിങ്ങളെ വീണ്ടും ശിഷ്യന്മാരായി സ്വീകരിക്കാൻ ഞാനത്ര മൂഢനല്ല.’
പ്രഹ്ലാദൻ തന്റെ ഗുരുവിന്റെ കാൽക്കൽ വീണു. രണ്ടു കാലും കെട്ടിപ്പിടിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: ‘അങ്ങയുടെ പുത്രന്മാരെപ്പോലെയല്ലേ ഞങ്ങൾ? ഇപ്പോളിതാ അതീവ സങ്കടത്തോടെ അവിടുത്തെ അഭയം തേടി വന്നിരിക്കുകയാണ്. അങ്ങയുടെ ഏതു വാക്കും അതേപടി അനുസരിക്കാൻ വ്യഗ്രതയോടെ നിൽക്കുന്ന ഞങ്ങളെ നിരാശരാക്കരുത്. ഞങ്ങളുടെ അറിവില്ലായ്മയിൽ ശാന്തനായ അങ്ങ് കോപിക്കരുതേ. ആ ദുരാത്മാവ് ഞങ്ങളെ നല്ലവണ്ണം പറ്റിച്ചിരിക്കുന്നു. അങ്ങയുടെ കോപം അൽപ്പനേരത്തെയ്ക്കേ ഉള്ളു എന്ന് ഞങ്ങൾക്കറിയാം. സ്വതവേ ശീതളിമയാണല്ലോ ജലത്തിന്. അത് വെയിലേറ്റ് ഒന്ന് ചൂടായാൽത്തന്നെയും പെട്ടെന്ന് തണുക്കുമെന്ന് ഞങ്ങൾക്കറിയാം. ബുദ്ധിമാന്മാർ കോപത്തെ ഉപേക്ഷിക്കുകയാണല്ലോ ചെയ്യുക. വ്രതനിഷ്ഠനായ അങ്ങ് ഞങ്ങളിൽ പ്രസാദിക്കണം. അഥവാ അങ്ങ് കോപം വിടാൻ ഭാവമില്ലെങ്കിൽ ഞങ്ങളിതാ പാതാളത്തിൽ പോയി ഒളിച്ചേക്കാം. അല്ലാതെ ഞങ്ങൾ എന്ത് ചെയ്യാൻ!‘
പ്രതികരിക്കാൻ ഇവിടെ എഴുതുക: