ആലപ്പുഴ: കഴിഞ്ഞ സര്‍ക്കാരിന്റെ മദ്യനയം ജില്ലയിലെ വ്യാപാര മേഖലയെ പാടെ തകര്‍ത്തതായി വ്യാപാരി വ്യവസായി ഏകോപന സമിതി. അശാസ്ത്രീയമായ മദ്യനിരോധനം മൂലം ബാറുകള്‍ പൂട്ടിയ സാഹചര്യത്തില്‍ ജില്ലയിലെ ടൂറിസം മേഖല തകര്‍ച്ചയിലാണ്.
ഇത് ജില്ലയിലെ വ്യാപാരമേഖലയെയും സാരമായി ബാധിച്ചിരിക്കുകയാണ്. വിനോദസഞ്ചാരികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. 75 ശതമാനത്തോളം ഇടിവാണ് ഈരംഗത്തുണ്ടായത്. ടൂറിസത്തിന്റെ തകര്‍ച്ച സമസ്ത വ്യാപാരമേഖലയെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വ്യാവസായിക മേഖല, കയര്‍, മത്സ്യബന്ധനം തുടങ്ങിയ മേഖലകളിലെ തകര്‍ച്ചയില്‍ നിന്ന് ജില്ലയെ മുന്നോട്ടു നയിച്ചത് ടൂറിസവും വാണിജ്യ വ്യാപാര മേഖലകളുമായിരുന്നു. ഈ സാഹചര്യത്തില്‍ മദ്യനയം തിരുത്താന്‍ തയ്യാറാകണമെന്ന് ഏകോപന സമിതി ജില്ലാ പ്രസിഡന്റ് രാജു അപ്സരയും ജന. സെക്രട്ടറി വി. സബില്‍രാജും പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഗോതമ്പ് ഉത്പന്നങ്ങള്‍ക്കും വെളിച്ചെണ്ണയ്ക്കും ഏര്‍പ്പെടുത്തിയ അഞ്ചുശതമാനം നികുതി നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ദ്ധനവിന് കാരണമാകും. തുണിത്തരങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ രണ്ടു ശതമാനം നികുതിയും കുറവുചെയ്യണം. സ്വര്‍ണ വ്യാപാരികള്‍ക്ക് ഏര്‍പ്പെടുത്തിയ കോമ്പൗണ്ടിങ് നികുതി സമ്പ്രദായം വന്‍കിട സ്വര്‍ണ വ്യാപാരികള്ക്കുമാത്രമേ പ്രയോജനപ്പെടൂ.
ദേശീയ പാതാ വികസനത്തിന്റെ പേരില്‍ ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികളെ അതതു മേഖലകളില്‍ പുനര്‍വിന്യസിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ നടത്തുന്ന പരിശോധനകളും എക്സൈസ് വകുപ്പ് മെഡിക്കല്‍ ഷോപ്പുകളിലും ആയുര്‍വേദ മരുന്നുഷോപ്പുകളിലും നടത്തുന്ന പരിശോധനകളും അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ജില്ലാ ട്രഷറര്‍ ജേക്കബ് ജോണ്‍. ജില്ലാ വൈസ് പ്രസിഡന്റുമാരായ സജു പാര്‍ത്ഥസാരഥി, വര്‍ഗീസ് വല്യാക്കല്‍, കെ.എസ്. മുഹമ്മദ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
നരേന്ദ്രമോദി കേരളത്തിലെ
വ്യാപാരികളുമായി ചര്‍ച്ച നടത്തും
ആലപ്പുഴ: പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെ വ്യാപാരി സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ മനസിലാക്കുന്നതിനായി വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളുമായി ചര്‍ച്ച നടത്തും. ദേശീയ വ്യാപാര ദിനത്തോടനുബന്ധിച്ച് ദല്‍ഹിയിലാണ് ചര്‍ച്ച നടത്തുക. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ഭാരവാഹികള്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: