ആലപ്പുഴ: ലൈറ്റ് മോട്ടോര്‍ വെഹിക്കിളുകളുമായി ബന്ധപ്പെട്ട് അടിയന്തര സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കണമെന്ന ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ ഉടന്‍ പിന്‍വലിക്കണമെന്ന് മോട്ടോര്‍ ആന്റ് എഞ്ചിനീയറിങ് മസ്ദൂര്‍ സംഘം (ബിഎംഎസ്) ജില്ലാ കമ്മറ്റിയോഗം ആവശ്യപ്പെട്ടു.
സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കാത്ത വാഹനങ്ങള്‍ക്ക് ടെസ്റ്റ് നടത്തേണ്ടതില്ലെന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം ഈ രംഗത്ത് വലിയ പ്രത്യാഘാതം ഉളവാക്കും. 50,000 രൂപവരെ മുടക്കി ടെസ്ററിനു തയ്യാറായി ചെല്ലുമ്പോള്‍ സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിച്ചില്ലെങ്കില്‍ ടെസ്റ്റു നടത്തില്ലെന്ന നിലപാട് പ്രതിഷേധാര്‍ഹമാണ്.
14,500 രൂപവരെ വീണ്ടും ഓരോ വാഹനത്തിനും ചെലവഴിക്കേണ്ടിവരുന്നത് താങ്ങാനാവാത്ത ഭാരമാണ്. ഇത്തരം പരിഷ്കാരങ്ങള്‍ ആവശ്യമായ സമയം നല്കി നടപ്പാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സ്പീഡ് ഗവര്‍ണര്‍ ഉടന്‍ ഘടിപ്പിക്കുകയെന്ന തീരുമാനം മാറ്റിവയ്ക്കണമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭ പരിപാടികള്‍ ബിഎംഎസ് സംഘടിപ്പിക്കുമെന്നും യോഗം മുന്നറിയിപ്പു നല്കി.
പ്രസിഡന്റ് ബി. രാജശേഖരന് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അനിയന് സ്വാമിചിറ, സന്തോഷ് ഹരിപ്പാട്, ബിനോയ് ചമ്പക്കുളം, സി. ഷാജി, ദിലീപ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: