തൊടുപുഴ: മുതലക്കോടത്ത് ഹോട്ടലുകളില്‍ നിന്നുള്ള മലിനജലം തോട്ടിലേക്ക് ഒഴുക്കുന്നു എന്ന ജന്മഭൂമി വാര്‍ത്ത ഫലം കണ്ടു. ഇന്നലെ സ്ഥലത്ത് പരിശോധന നടത്തിയ മുനിസിപ്പാലിറ്റിയിലെ ഹെല്‍ത്ത് വിഭാഗമാണ് ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കിയത്. മൂന്ന് പേരടങ്ങുന്ന സംഘം ഇന്നലെ രാവിലെ 10.30 ഓടെയാണ് സ്ഥലത്തെത്തിയത്. ഓടയിലൂടെ മാലിന്യം തോട്ടിലേക്ക് എത്തുന്ന സ്ഥലം സന്ദര്‍ശിച്ച ശേഷം നിജസ്ഥിതി നേരിട്ട് മനസിലാക്കുകയായിരുന്നു. മുതലക്കോടത്തെ മൂന്ന് ഹോട്ടലുകളില്‍ നിന്നും മലിനജലം ഇതിലെ ഒഴുകുന്നതായി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഒരു ഹോട്ടലില്‍ നിന്നും നേരിട്ട് പൈപ്പ് ഓടയിലേക്ക് വച്ചിരിക്കുകയാണ്. മറ്റ് രണ്ടിടത്തും ശുചീകരണ സംവിധാനം ഉണ്ടെങ്കിലും പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തന ക്ഷമമല്ലായെന്ന് പരിശോധനയില്‍ വ്യക്തമായി. മലിനജലം ശുചീകരിച്ച ശേഷം മാത്രമേ ഓടയിലൂടെ തള്ളാവൂ എന്നും അല്ലാത്ത പക്ഷം ഹോട്ടല്‍ അടച്ച് പൂട്ടേണ്ടിവരുമെന്നുമാണ് ഇവര്‍ക്ക് നല്കിയ നോട്ടീസില്‍ പറയുന്നത്. അതേസമയം ആശുപത്രിയില്‍ നിന്നും മാലിന്യം പുറന്തള്ളുന്നില്ലായെന്നും പരിശോധനയില്‍ വ്യക്തമായി. വാര്‍ഡ് കൗണ്‍സിലര്‍ വിക്ടോറിയ പരിശോധനയില്‍ ഒപ്പം ഉണ്ടായിരുന്നു. ഇത്തരം നടപടികള്‍ തുടര്‍ന്നും പരിശോധിക്കുമെന്നും കര്‍ശന നടപടിയെടുക്കുമെന്നുമാണ് അധികൃതര്‍ നല്കുന്ന വിശദീകരണം. ബുധനാഴ്ച്ച നടന്ന കൗണ്‍സിലില്‍ അമ്പലംവാര്‍ഡ് കൗണ്‍സിലര്‍ ഗോപാലകൃഷ്ണനാണ് വാര്‍ത്ത ചെയര്‍പേഴ്സന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. തുടര്‍ന്ന് അന്വേഷിക്കാന്‍ ഉത്തരവിടുകയായിരുന്നു. തൊടുപുഴ നഗരത്തില്‍ ഉള്‍പ്പെടെ നിരവധി ഇടങ്ങളില്‍ ഇത്തരത്തില്‍ ഹോട്ടല്‍ മാലിന്യങ്ങള്‍ ജലസ്രോതസിലേക്ക് തള്ളുന്നതായി കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: