തൊടുപുഴ: വീട്ടമ്മയെ ആക്രമിച്ച് രണ്ട് പവന്റെ മാല കവര്‍ന്നു. ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. മാരിക്കലുങ്കിലെ ജിയോ ഗ്യാസിന് സമീപം താമസിക്കുന്ന കല്ലൂപറമ്പില്‍ സുഭദ്രാദേവി (58)ക്കാണ് മോഷ്ടാക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റത്. രാത്രിയില്‍ എത്തിയ രണ്ടംഗ മോഷണ സംഘം സുഭദ്രയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചു. ഇതിനിടയിലാണ് വീട്ടമ്മയ്ക്ക് പരിക്കേറ്റത്. വീട്ടമ്മ ബഹളം വച്ചെങ്കിലും സമീപത്തെ മുറിയില്‍ കിടന്നുറങ്ങിയിരുന്ന ഭര്‍ത്താവിന് സഹായിക്കാനായില്ല. വീട്ടില്‍ കയറിയ ഉടനെ തന്നെ മോഷ്ടാക്കള്‍ ഭര്‍ത്താവിന്റെ മുറി പുറത്ത് നിന്നും പൂട്ടി. ഉടനെ തന്നെ ഭര്‍ത്താവ് പോലീസിനെ വിവരം അറിയിച്ചെങ്കിലും മോഷ്ടാക്കള്‍ കടന്നുകളയുകയായിരുന്നു. വീടിന്റെ പുറകിലെ ഗ്രില്ല് ഡോറിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ ഉള്ളില്‍ കടന്നിരിക്കുന്നത്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും വീട്ടില്‍ പരിശോധന നടത്തി. വീടിനെക്കുറിച്ച് കൃത്യമായ ബോധ്യമുള്ളവരാണ് മോഷണത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. പരിക്കേറ്റ വീട്ടമ്മ തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ഇരുവരും തനിച്ചാണ് വീട്ടില്‍ താമസിച്ചിരുന്നത്. മക്കള്‍ ജോലി സംബന്ധമായി എറണാകുളത്താണ്. പ്രതികളെ കണ്ടാല്‍ തിരിച്ചറിയാനുകുമെന്നും ഇവര്‍ പറയുന്നു. ഈ മാസം ആദ്യം വെങ്ങല്ലൂര്‍ ആരവല്ലിക്കാവിന് സമീപം അടച്ചിട്ടിരുന്ന രണ്ട് വീടുകളില്‍ മോഷണം നടന്നിരുന്നു. ഇതിന്റെ അന്വേഷണം എങ്ങും എത്താതിരിക്കുമ്പോഴാണ് പോലീസിന് തലവേദനയായി വീണ്ടും മോഷണം നടക്കുന്നത്. പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ശക്തമാക്കിയെന്ന് എസ്ഐ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: