ആലപ്പുഴ: ഹരിപ്പാട് സ്വകാര്യ മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടന്ന കൂടുതല്‍ തട്ടിപ്പുകള്‍ പുറത്തു വരുന്നു. മെഡിക്കല്‍ കോളേജിനുള്ള ഭൂമി വാങ്ങിയത് തഹസില്‍ദാര്‍ നിര്‍ദ്ദേശിച്ച വിലയുടെ ഇരട്ടി യിലധികം തുകയ്ക്കെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.
തഹസില്‍ദാര്‍ മാര്‍ക്കറ്റ് വില നിശ്ചയിച്ചിരിക്കുന്നതുതന്നെ അടിസ്ഥാന വിലയുടെ പത്തിരട്ടിയാണ്. പാടശേഖരങ്ങള്‍ ഉള്‍പ്പെട്ട 25 ഏക്കറോളം ഭൂമിയാണ് മാനദണ്ഡങ്ങള്‍ പാലിക്കാതെ വാ ങ്ങിയത്. ഹരിപ്പാട് മെഡിക്കല്‍ കോളേജിനായി ഭൂമിവാങ്ങിയത് മാര്‍ക്കറ്റ് വിലയുടെ ഇരട്ടിയിലധികം രൂപയ്ക്കെന്ന് വ്യക്തമാ ക്കുന്ന രേഖകളാണ് വിവരാവകാശ നിയമ പ്രകാരം ലഭിച്ചത്. കരുവാറ്റ വില്ലേജില്‍പ്പെട്ട 25 ഏക്കറോളം ഭൂമിയാണ് മെഡിക്കല്‍ കോളേജിനായി വാങ്ങിയത്.
ഇതില്‍ ഭൂരിഭാഗം ഭൂമിയും നിലങ്ങളോ തണ്ണീര്‍ത്തടങ്ങളോ ആണെന്നും രേഖകള്‍ വ്യക്തമാക്കുന്നു. ഭൂമിയുടെ മാര്‍ക്കറ്റ് വില സംബന്ധിച്ച് കാര്‍ത്തികപ്പള്ളി തഹസില്‍ദാര്‍ ജില്ലാ കളക്ടര്‍ക്ക് നല്കിയ റിപ്പോര്‍ട്ടില്‍ ആര് ന് 10,000 രൂപ മാത്രം അടിസ്ഥാന വിലയുള്ള ഭൂമിക്ക് പോലും റോഡരികിലാണെങ്കില്‍ ഒന്നരലക്ഷം രൂപയും യാത്രാ സൗകര്യം ഇല്ലാത്ത ഭൂമിയാണെങ്കില് 75,000 രൂപയും സെന്റിന് നല്‍കാനാണ് പറയുന്നത്. എന്നാല്‍ 76/2/3 സര്‍വെ നമ്പരില്‍പെട്ട 6.95 സെന്റ് ഭൂമി വാങ്ങിയിരിക്കുന്നത് 23 ലക്ഷം രൂപയ്ക്കാണ്. അതായത് സെന്റിന് മൂന്ന് ലക്ഷത്തി മുപ്പതിനായിരം രൂപ.
ഗതാഗത സൗകര്യമില്ലാത്ത ഈ ഭൂമിക്ക് നല്‍കിയത് തഹസില്‍ദാര്‍ നിര്‍ദ്ദേശിച്ചതിന്റെ നാലിരട്ടി വില. 76/1 സര്‍വെ നമ്പരില്‍പ്പെട്ട 11 സെന്റ് ഭൂമിവാങ്ങിയത് സെന്റിന് 2,71,928 രൂപ പ്രകാരമാണ്. ഇതില്‍നിന്നും ഇടപാടുകള്‍ ചട്ടപ്രകാരമല്ല നടന്നതെന്ന് ബോദ്ധ്യമാകുന്നു. ഹരിപ്പാട് മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് ഭൂമിയേറ്റെടുക്കലിലും പണം വിനിയോഗിച്ചതിലും വ്യപക ക്രമക്കേട് ഉണ്ടെന്നു പ്രഖ്യാപിച്ച ഇടതു മന്ത്രിമാര്‍ ഇപ്പോള്‍ മൗനത്തിലാണ്.
മന്ത്രിമാരായ ജി. സുധാകരനും തോമസ് ഐസക്കുമാണ് പദ്ധതിക്കെതിരെ നേരത്തെ രംഗത്തെത്തിയത്. എന്നാല്‍ താന്‍ ഇതൊന്നും ഗൗരവമായി കാണുന്നില്ലെന്നും യഥാര്‍ത്ഥ വിവരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനെ ധരിപ്പിക്കുമെന്നാണ് സ്ഥലം എംഎല്‍എ കൂടിയായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയത്. ഏതായാലും ഇതിന് ശേഷം സര്‍ക്കാരും ഇടതുപക്ഷവും ഇക്കാര്യത്തില്‍ നിശബ്ദരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: