പൊന്‍കുന്നം: ബൈക്കില്‍ കഞ്ചാവുമായി കടക്കാന്‍ ശ്രമിച്ച യുവാക്കളെ പൊന്‍കുന്നം പോലീസ് പിടികൂടി.
അമിത വേഗത്തില്‍ ബൈക്കില്‍ പാഞ്ഞ യുവാക്കളെ 20 കിലോമീറ്ററോളം പിന്തുടര്ന്നാണ് സാഹസികമായി പോലീസ് പിടികൂടിയത്. ആലപ്പുഴ സ്വദേശികളായ മാളികമുക്ക് കൊടിവീട്ടില്‍ ബിലാല്‍(21), കാനന്ചിറ പവര്‍ഹൗസ് മൗലാപറമ്പില്‍ ഇര്‍ഷാദ്(20) എന്നിവരാണ് പിടിയിലായത്. തമിഴ്നാട്ടില്‍ നിന്നു ആലപ്പുഴയിലേക്കാണ് ഇവര്‍ കഞ്ചാവ് കടത്തുവാന്‍ ശ്രമിച്ചത്. ഇവരില്‍ നിന്നു 200 ഗ്രാം കഞ്ചാവും പോലീസ് കണ്ടെടുത്തു.
വ്യാഴാഴ്ച ഉച്ചയോടെ പൊന്‍കുന്നം കോടതിപ്പടിയില് വാഹന പരിശോധന നടത്തുന്നതിനിടെ അമിതവേഗത്തില്‍ എത്തിയ ബൈക്ക് പോലീസ് കൈ കാണിച്ചുവെങ്കിലും നിര്‍ത്താതെ പാഞ്ഞു. തുടര്‍ന്ന് ജീപ്പില്‍ പിന്തുടര്‍ന്ന പോലീസ് സംഘത്തെ വെട്ടിച്ച് പതിനാലാം മൈല്‍ ജംങ്ഷനില്‍ നിന്നും ചങ്ങനാശേരി റോഡിലേക്ക് യുവാക്കള്‍ ബൈക്ക് തിരിച്ചു. പോലീസ് നല്കിയ സന്ദേശത്തെ തുടര്‍ന്ന് സമീപ സ്റ്റേഷനുകളിലെ പോലീസ് വാഹനങ്ങളും തലങ്ങും വിലങ്ങും ബൈക്ക് യാത്രികരെ പിടികൂടുന്നതിനായി റോഡിലിറങ്ങി.
മാന്തുരുത്തിക്ക് സമീപം ടോറസ് ലോറികള്‍ റോഡിന് കുറുകെയിട്ട് ബൈക്ക് തടയാനായി റോഡില്‍ പോലീസ് കാത്തു നിന്നു. റോഡിന് കുറുകെ കിടക്കുന്ന ലോറികള്‍ കണ്ട് പാഞ്ഞെത്തിയ ബൈക്ക് വട്ടംതിരിക്കാന്‍ ശ്രമിക്കുന്നതിനിടെ പിന്നാലെയെത്തിയ പോലീസ്ജീപ്പില്‍ തട്ടി മറിഞ്ഞു. ഇതോടെ ഇരുവരെയും പിടികൂടുകയായിരുന്നു. നിസാര പരിക്കേറ്റ ഇവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ചികിത്സ നല്കി.
അറസ്റ്റിലായവരെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും. കാഞ്ഞിരപ്പളളി ഡിവൈഎസ്പി വി. യു. കുര്യാക്കോസ്, പൊന്‍കുന്നം സി.ഐ സി.ഐ.സുബ്രഹ്മണ്യം എന്നിവരുടെ നിര്‍ദേശപ്രകാരം പൊന്‍കുന്നം എസ്.ഐ അഭിലാഷ് കുമാര്‍, എ.എസ്.ഐമാരായ കെ.അനില്‍ കുമാര്‍, ബിനു.കെ.എസ്, ഡ്രൈവര്‍ സിബി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: