ഏറ്റുമാനൂര്‍: സംസ്ഥാനഭരണം കയ്യിലുള്ളപ്പോള്‍ സര്‍വിസ് സഹകരണ ബാങ്ക് അഴിമതിക്കെതിരെ എല്‍ഡിഎഫ് നടത്തുന്ന സമരം ജനങ്ങളെ കബളിപ്പിക്കാനുള്ള പ്രഹസനമാണെന്ന് ബിജെപി ജില്ലാപ്രസിഡന്റ് എന്‍. ഹരി പറഞ്ഞു. ഏറ്റുമാനൂര്‍ സര്‍വീസ് സഹകരണ ബാങ്കിന് മുന്നില്‍ ബിജെപി നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫിന് ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ ബാങ്ക് ഭരണസമിതിക്കെതിരെ സര്‍ക്കാര്‍ വകുപ്പുതല-വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കാന്‍ തയ്യാറാവണമെന്നും ഹരി ആവശ്യപ്പെട്ടു. കേരളത്തിലെ രാഷ്ട്രീയരംഗത്ത് നടക്കുന്നതുപോലെ സഹകരണ സ്ഥാപനങ്ങളിലും യുഡിഎഫ്-എല്‍ഡിഎഫ് ഒത്തുകളിയാണ് നടക്കുന്നത്. അതിനാലാണ് യുഡിഎഫ് ഭരിക്കുന്ന ഏറ്റുമാനൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ നടക്കുന്ന അഴിമതിക്കെതിരെ എല്‍ഡിഎഫ് സര്‍ക്കാര്‍ അന്വേഷണം നടത്താത്തതെന്നും ഹരി ആരോപിച്ചു.
പ്രഭാത-സായാഹ്ന ശാഖാമാനേജര്‍ മുക്കുപണ്ടം പണയംവച്ച് 30ലക്ഷം രൂപ തട്ടിപ്പുനടത്തിയതുള്പ്പടെ നിരന്തരമായി നടക്കുന്ന തിരിമറിക്കും തട്ടിപ്പിനുമെതിരെ നടപടിയെടുക്കാതെ ഒതുക്കിത്തീര്‍ത്ത ഭരണസമിതി രാജിവയ്ക്കണമെന്ന ആവശ്യമുന്നയിച്ചായിരുന്നു ധര്‍ണ. ബിജെപി മുനിസിപ്പല്‍കമ്മറ്റി പ്രസിഡന്റ് ആര്. ഗോപാലകൃഷ്ണന് നായര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി സി.എന്‍. സുഭാഷ്, മഹിളാമോര്‍ച്ച ജില്ലാപ്രസിഡന്റ് സുമവിജയന്‍, നിയോജകമണ്ഡലം പ്രസിഡന്റ് കെ.ജി. ജയചന്ദ്രന്, ബിജെപി മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ഗണേഷ് ഏറ്റുമാനൂര്‍, അനീഷ് വി നാഥ്, ഉഷാസുരേഷ്, പുഷ്പലത, അജിശ്രീ മുരളി, സംഘടനാ സെക്രട്ടറി മുരളി പേരൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: