സഹനത്തിന്റെയും അതിജീവനത്തിന്റെയും കഥകളെഴുതി വ്യവസ്ഥിതികളോട് കലഹിച്ച കഥാകാരിയാണ് മഹാശ്വേതാ ദേവി. ബംഗാളി സാഹിത്യത്തില്‍ കേവലമായ എഴുത്തിനുമപ്പുറത്തേക്ക് പാര്‍ശ്വവത്കൃത സമൂഹത്തെ പച്ചയായി പകര്‍ത്തി.
ധാക്കയില്‍ 1926 ലായിരുന്നു ജനനം. സാഹിത്യ-രാഷ്ട്രീയ രംഗത്ത് പ്രശസ്തരായിരുന്നു മഹശ്വേതാദേവിയുടെ പൂര്‍വ്വികര്‍. അച്ഛന് മണിക് ഘട്ടക് എഴുത്തുകാരനായിരുന്നു. ഭാരത സിനിമയിലെ വിഖ്യാത സംവിധായകന് ഋത്വിക് ഘട്ടക് പിതൃസഹോദരനാണ്. അമ്മ ധരിത്രീ ദേവിയില്‍ നിന്നാണ് സേവന സന്നദ്ധത മഹാശ്വേതാ ദേവി ജീവിതത്തിലേക്ക് പകര്‍ത്തിയെടുത്തത്.
ധാക്കയില്‍ പ്രാഥമിക വിഭ്യാഭ്യാസം പൂര്‍ത്തിയാക്കി. ബംഗാള്‍ വിഭജനത്തെത്തുടര്‍ന്ന് കുടുംബം ധാക്കയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പോന്നു. ശാന്തിനികേതനിലെ വിശ്വഭാരതി സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദം നേടി. കൊല്‍ക്കത്ത സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം. സാഹിത്യകാരനും നാടകകൃത്തുമായ ബിജോണ്‍ ഭട്ടാചാര്യയായിരുന്നുഭര്ത്താവ്. മകന് നബാരുണ്‍ ചൗധരി.
1960- 70 കാലഘട്ടത്തിലെ നക്സല്‍ പ്രസ്ഥാനത്തിന്റെ പിറവി അവരുടെ എഴുത്തിനെ സ്വാധീനിച്ചു. ഹസാര്‍ ചൗരാസിര്‍ മാ (ദി മദര്‍ ഓഫ് 1048) എന്ന നോവല്‍ ഇതിന് ഉദാഹരണമാണ്. പറഞ്ഞുകേള്പ്പിക്കുന്നതിലേറെ പറഞ്ഞതു കേട്ട കഥാകാരിയായിരുന്നു മഹാശ്വേതാ ദേവി. കഥകള്‍ പലതും കാല്‍പ്പനികതയെക്കാളേറെ യാഥാര്‍ത്ഥ്യത്തെ വരച്ചുകാട്ടി. കുറിച്ചു വച്ച ചരിത്രത്തേക്കാള്‍ വാമൊഴിക്കഥകളെ അവര്‍ എഴുത്തിലേക്ക് സന്നിവേശിപ്പിച്ചു. ഝാന്‍സീര്‍ റാണി എഴുതുമ്പോള്‍ ജാന്‍സിയിലെ ഗ്രാമങ്ങളിലൂടെ അവര്‍ ചരിത്രമന്വേഷിച്ചു നടന്നു. വനവാസികളും ദളിതരുമുള്‍പ്പെടെ എന്നും ഒരേ നിലയില്‍ കഴിയാന്‍ വിധിക്കപ്പെട്ടവര്‍ക്കൊപ്പമായിരുന്നു അവരുടെ ജീവിതവും എഴുത്തും. സാധാരണക്കാര്‍ മഹാശ്വേതയെ ദീദി എന്നു വിളിച്ചു. അവരുടെ ആഘോഷങ്ങളില്‍ അവര്‍ക്കൊപ്പം നൃത്തം ചെയ്തു. പോരാട്ടങ്ങളില്‍ അണിചേര്‍ന്നു. എഴുത്തു ഭാഷയെപ്പോലും അവര്‍ അതിനായി ചിട്ടപ്പെടുത്തി..
സാഹിത്യത്തിനു മാത്രമായൊരു ബംഗാളി, തെരുവില്‍ കേള്‍ക്കുന്ന ഭാഷ, വനവാസികളുടെ ബംഗാളി എന്നിവയെല്ലാം വേണ്ടിടത്ത് അര്‍ത്ഥവത്തായി അവര്‍ പ്രയോജനപ്പെടുത്തി. വിവാഹശേഷം ദുരിതപൂര്‍ണ്ണമായിരുന്നു മഹാശ്വേതാദേവിയുടെ ജീവിതം. ചായക്കൂട്ടുകള്‍ വിറ്റായിരുന്നു ഉപജീവനം. അമേരിക്കയിലെ പരീക്ഷണശാലകളിലേക്ക് ആയിരക്കണക്കിന് കുരങ്ങന്മാരെ കയറ്റി അയക്കുന്ന സംരംഭത്തിലും അവര്‍ സുഹൃത്തിനൊപ്പം പങ്കാളിയായി.
1962ല്‍ വിവാഹ ബന്ധം വേര്‍പരിഞ്ഞു. പതിനാലു വയസ്സുള്ള മകനെ ഭര്‍ത്താവിനൊപ്പം വിട്ട് കൊല്‍ക്കത്തയുടെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ കഴിഞ്ഞ അവര്‍ വൈകാതെ വിഷാദ രോഗത്തിന് അടിമയായി. ഉറക്കുഗുളികള്‍ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമം. ജീവിതം പിന്നെയും ബാക്കിയായപ്പോള്‍ മകന്റെ മുഖം ജീവിതത്തെ പൂര്‍വ്വാധികം സ്നേഹിക്കാന്‍ പ്രേരകമായി. പിന്നീടായിരുന്നു എഴുത്തില്‍ മഹാശ്വേതാദേവിയുടെ ശ്രേഷ്ഠമായ കൃതികള്‍ പിറന്നത്. വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം കൊല്‍ക്കത്ത സര്‍വ്വകലാശാലയില്‍ നിന്ന് എംഎ ബിരുദം നേടി. രണ്ടുവര്‍ഷത്തിനകം കോളേജ് അധ്യാപികയായി ജോലി നോക്കി. പിന്നീടുള്ള നേരമത്രയും എഴുത്തിനും ആരും കേള്‍ക്കാതെ പോകുന്നവന്റെ ശബ്ദത്തിനുമായി പകുത്തു നല്കി.
ഭാരതീയ സാഹിത്യ രംഗത്തിന് നികത്താനാകാത്ത നഷ്ടം
തിരുവനന്തപുരം: ജ്ഞാനപീഠ ജേതാവ് മഹാശ്വേതാ ദേവിയുടെ വിയോഗം ഭാരതീയ സാഹിത്യത്തിന് നികത്താനാകാത്ത നഷ്ടമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു. ജീവിതംതന്നെ പോരാട്ടമാക്കിയ അവര്‍ എന്നും അടിച്ചമര്‍ത്തപ്പെട്ടവന്റേയും അവഗണിക്കപ്പെട്ടവരുടേയും ശബ്ദമാകാനാണ് ശ്രമിച്ചത്.
ഇടതു വ്യതിയാനങ്ങളെ തുറന്നെതിര്‍ക്കാന്‍ മടി കാണിക്കാത്ത മഹാശ്വേതാ ദേവി അക്രമരാഷ്ട്രീയത്തിനെതിരെയും നിലകൊണ്ടു. മഹാശ്വേതാ ദേവിയെപ്പോലുള്ളവരുടെ സാനിധ്യം കാലഘട്ടം കൂടുതലായി ആവശ്യപ്പെടുമ്പോള്‍ സംഭവിച്ച വിയോഗം കനത്ത നഷ്ടമാണെന്നും അദ്ദേഹം അനുശോചനക്കുറിപ്പില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: