ഇടുക്കി: സ്വയംപര്യാപ്ത ഗ്രാമം പദ്ധതിയുടെ മറവില്‍ ചിന്നക്കനാല്‍ ദിഡീര്‍ കോളനിയിലും ലക്ഷങ്ങളുടെ അഴിമതി നടന്നതായി കണ്ടെത്തി. ഇവിടെ 19 വനവാസി കുടുംബങ്ങളുണ്ട്. ഇവരുടെ വീട് നവീകരിക്കുക, റോഡ്, കലുങ്ക്, കമ്മ്യൂണിറ്റി സെന്റര്‍ എന്നിവ നിര്‍മ്മിക്കുക എന്നിവയ്ക്കായി ഒരു കോടി രൂപയാണ് പട്ടികജാതി വികസന വകുപ്പ് അനുവദിച്ചത്. എന്നാല്‍ 50 ലക്ഷത്തോളം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തി.
90 ലക്ഷം രൂപയുടെ ബില്ലാണ് കരാറുകാരന് മാറിയെടുത്തത്. ജില്ലാ പട്ടികജാതി വികസന ഓഫീസിലെ ഉദ്യോഗസ്ഥരും കരാറുകാരനും ചേര്‍ന്ന് 40 ലക്ഷത്തോളം രൂപയാണ് വെട്ടിച്ചത്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണം നടക്കുന്നതറിഞ്ഞ് പട്ടികജാതി വികസന വകുപ്പിലെ രേഖകള്‍ ഉദ്യോഗസ്ഥര്‍ ഒളിപ്പിച്ചിരിക്കുകയാണ്. ഇവ വീണ്ടെടുത്ത് തെളിവുകള്‍ ശേഖരിച്ച ശേഷം ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാനാണ് സ്പെഷ്യല്‍ ബ്രാഞ്ചിന്റെ തീരുമാനം.
മറയൂര്‍, കുമളി പ്രദേശങ്ങളില്‍ വനവാസികള്‍ക്കായി നിര്‍മ്മാണ പ്രവര്‍ത്തനം നടന്ന പ്രദേശങ്ങളിലും സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ട്. ജില്ലയില്‍ സ്വയം പര്യാപ്ത ഗ്രാമം പദ്ധതിയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മൂന്ന് കേസുകളിലും മുണ്ടിയെരുമ സ്വദേശി മൈക്കിളാണ് പ്രതി. ഇയാളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായിട്ടില്ല. കേസ് ഒതുക്കിത്തീര്‍ക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും ഒത്തുകളി നടത്തുകയാണെന്ന ആക്ഷേപം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: