തിരുവനന്തപുരം: വിജിലന്‍സ് അന്വേഷണം നേരിടുന്ന കൃഷിവകുപ്പ് ഡയറക്ടറെ ചുമതലയില്‍ നിന്ന് നീക്കാന്‍ കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉത്തരവിട്ടു. അശോക് കുമാര്‍ തെക്കനെയാണ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് നീക്കിയത്. പച്ചത്തേങ്ങ സംഭരണത്തിലെ തിരിമറി, വിത്തു തേങ്ങ ഇറക്കുമതി ചെയ്തതിലെ ക്രമക്കേട് തുടങ്ങി അഞ്ചുവര്‍ഷത്തെ ഇദ്ദേഹത്തിന്റെ ഇടപാടുകളെക്കുറിച്ചാണ് വിജിലന്‍സ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച ഫയലും സര്‍ക്കാര്‍ വിജിലന്‍സിന് കൈമാറിയിട്ടുണ്ട്. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഡയറക്ടറെ നീക്കാന്‍ തീരുമാനമെടുത്തത്. ഡയറക്ടറുടെ ചുമതല തത്കാലം കൃഷി വകുപ്പ് സെക്രട്ടറിക്ക് നല്‍കാനാണ് തീരുമാനം.
കൃഷി വകുപ്പിലെ ക്രമക്കേടുകള്‍ സംബന്ധിച്ച ഫയല്‍ കഴിഞ്ഞസര്‍ക്കാര്‍ പൂഴ്ത്തിവച്ചിരിക്കുകയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കേരഫെഡിന്റെ പച്ചത്തേങ്ങ സംഭരണത്തില്‍ വ്യാപക തിരിമറി നടത്തി, നാട്ടില്‍ നിന്ന് സംഭരിച്ച ഗുണനിലവാരമുള്ള കൊപ്ര മറിച്ചുവിറ്റ് പകരം അന്യസംസ്ഥാനങ്ങളില്‍ നിന്ന് ഗുണനിലവാരം കുറഞ്ഞ കൊപ്ര ഇറക്കുമതി ചെയ്തു, ഗുണനിലവാരം കുറഞ്ഞ വിത്തുതേങ്ങ അന്യസംസ്ഥാനങ്ങളില്‍ നിന്ന് കൂടിയ വിലയ്ക്ക് വാങ്ങി തുടങ്ങിയ പരാതികളാണ് വകുപ്പിനെതിരെ ഉയര്‍ന്നിരുന്നത്. വ്യാപക പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു തന്നെ അജയ്കുമാര്‍ തെക്കനെതിരെ വിജിലന്‍സ് അന്വേഷണം ശുപാര്‍ശ ചെയ്തിരുന്നു.
എന്നാല്‍ ഫയല്‍ വിജിലന്‍സിന് കൈമാറിയിരുന്നില്ല. പകരം ആരോപണവിധേയനായ ഡയറക്ടറോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അശോക് കുമാര്‍ തെക്കന്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ഡയറക്ടറായി ചുമതലയേറ്റത്. യുഡിഎഫ് സര്‍ക്കാര്‍ വന്നിട്ടും ഇദ്ദേഹത്തെ തുടരാന്‍ അനുവദിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: