തിരുവനന്തപുരം : കോടതികളില്‍ മാധ്യമ പ്രവര്‍ത്തകര്‍ നേരിടുന്ന വിലക്ക് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനം ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള സംഘര്‍ഷം ഹൈക്കോടതിയില്‍ നിന്നും ജില്ലാ കോടതികളിലേക്ക് വ്യാപിച്ചിട്ടും, കോടതികളില്‍ സുപ്രധാന വിധിപ്രസ്താവന ദിവസങ്ങളില്‍പ്പോലും മാധ്യമങ്ങള്‍ക്ക് അഭിഭാഷകര്‍ വിലക്കേര്‍പ്പെടുത്തിയിട്ടും പ്രശ്ത്തില്‍ ഇടപെടാനോ പ്രതികരിക്കാനോ മുഖ്യമന്ത്രി തയ്യാറായില്ല. ഇന്നലെയും ഇതേക്കുറിച്ചുള്ള ചോദ്യത്തിന് പിന്നീട് സംസാരിക്കാമെന്നാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്.
ഹൈക്കോടതിയിലും തിരുവനന്തപുരം ജില്ലാ കോടതിയിലും ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷമുണ്ടായിട്ടും മുഖ്യമന്ത്രി അനങ്ങിയിരുന്നില്ല. എന്നാല്‍ ചീഫ് ജസ്റ്റിസ് വിഷയത്തില്‍ ഇടപെട്ടതോടെ മുഖ്യമന്ത്രി മുഖം രക്ഷിക്കാന്‍ അനുരഞ്ജന ചര്‍ച്ച നടത്തുകയായിരുന്നു. മുഖ്യമന്ത്രിയായശേഷം കുടുംബസമേതം ചീഫ് ജസ്റ്റിസിനെ കാണാനൊരുമ്പെട്ട മുഖ്യമന്ത്രി മാധ്യമങ്ങളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിട്ടുപോലും വിഷയത്തില്‍ ചീഫ് ജസ്റ്റിസുമായി ബന്ധപ്പെടാന്‍ തയ്യാറാവാതിരുന്നത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.
മുഖ്യമന്ത്രിയുടെ ഈ നിലപാടിനെതിരെ ബിജെപിയും കോണ്‍ഗ്രസും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഈ വിഷയത്തിലെ മൗനം വാചാലമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു. വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണമെന്നും കുമ്മനം ആവശ്യപ്പെട്ടു. അപ്രഖ്യാപിത അടിയന്തരാവസ്ഥയിലേക്ക് കേരളത്തെ എത്തിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും വിഷയം പരിഹരിക്കാന്‍ സര്‍വ്വകക്ഷിയോഗം വിളിക്കണമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ മൗനം ദുരൂഹവും പ്രതിഷേധാര്‍ഹവുമാണ്.
സംഘര്‍ഷം വഷളാക്കാന്‍ ചില ഗൂഢ ശക്തികള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മുഖ്യമന്ത്രി അനുരഞ്ജന ചര്‍ച്ച നടത്തിയശേഷവും വിലക്ക് തുടരുമ്പോള്‍ ഇടപെടാത്തത് മുഖ്യമന്ത്രി ആരെയോ ഭയക്കുന്നതുകൊണ്ടാണ്. അല്ലെങ്കില്‍ പിന്നില്‍ എന്തോ അജണ്ടയുണ്ട്. മുഖ്യമന്ത്രിയുടെ ചില മനസാക്ഷി സൂക്ഷിപ്പുകാര്‍ പ്രശ്നം വഷളാവട്ടെ എന്നു ചിന്തിക്കുന്നവരാണ്. കോടതിയുടെ നടപടിക്രമങ്ങള്‍ ജനങ്ങളെ അറിയിക്കാനുള്ള അവകാശങ്ങള്‍ നിഷേധിക്കുന്ന നടപടികള്‍ പുനഃപരിശോധിക്കപ്പെടണമെന്നും രമേശ് പറഞ്ഞു.
വിഷയത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തിരുന്നു പ്രതികരിക്കാതിരിക്കുന്ന പിണറായിയുടെ രീതി ശരിയല്ലെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് പറഞ്ഞു. കോടതികളില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരിടുന്ന വിലക്ക് ഒഴിവാക്കാന്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ച് സുധീരന് ഗവര്‍ണര്‍ കത്തും നല്കി.
മുഖ്യമന്ത്രി ഇപ്പോള്‍ പ്രതികരിച്ചില്ലെങ്കില്‍ പിന്നീട് എപ്പോഴാണ് പ്രതികരിക്കുന്നതെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: