ബാലുശ്ശേരി: മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് കേബിള്‍ മോഷ്ടിച്ച് വില്‍പ്പനടത്തുന്ന രണ്ട് പേര് പിടിയില്‍. ടവര്‍ അറ്റകുറ്റപണിനടത്തുന്ന തൊഴിലാളികളായ കോഴിക്കോട് ഫറോക്ക് ആറ്റിയാടത്ത് വീട്ടില്‍ സിയാസ് (37), പാലക്കാട് എണ്ണപ്പാടം നൊച്ചിപ്പുള്ളി വി സന്തോഷ് (26) എന്നിവരെയാണ് എരമംഗലം ടവര്‍ പരിസരത്ത് മോഷണത്തിനിടെ ബാലുശ്ശേരി എസ്ഐ വി. സിജിത്തും സംഘവും അറസ്റ്റ് ചെയ്തത്. നടുവണ്ണൂര്‍ ടവര്‍ പരിസരത്തുനിന്നും കേബിള്‍ ഇവര്‍ കവര്‍ച്ചചെയ്തതായി പോലീസ് പറഞ്ഞു. 42 മീറ്ററോളം കേബിളുകള്‍ ഇവരില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. ടവറിന്റെ അറ്റകുറ്റപണി നടത്തുന്ന ഇവര്‍ മീറ്ററിന് മുന്നൂറ് രൂപ വിലവരുന്ന കോപ്പര്‍ കേബിളുകളാണ് മുറിച്ച് മാറ്റി ചുരുങ്ങിയ വിലയ്ക്ക് വില്‍പ്പന നടത്തിവരുന്നത്. ടവറില്‍ നിന്നുള്ള കേബിള്‍ പ്രവര്‍ത്തനം തകരാറിലാകുന്നത് പതിവായതോടെ കമ്പനി അധികൃതര്‍ നീരിക്ഷിച്ചുകൊണ്ടിരിക്കെയാണ് ബാലുശ്ശേരി എരമംഗലം ടവര്‍ പരിസരത്ത് നാട്ടുകാര്‍ രണ്ട് പേരെ തടഞ്ഞുവെച്ച് പോലീസിന് വിവരം നല്‍കിയത്. തുടര്‍ന്നുള്ള ചോദ്യംചെയ്യലിലാണ് സംഭവം തെളിഞ്ഞത്. തങ്ങളുടെ കരാര്‍ തൊഴിലാളികള്‍ തന്നെ ഭീമമായ തുക വരുന്ന കേബിളുകള്‍ മുറിച്ച് സര്‍വ്വീസുകള്‍ തടസപ്പെടുത്തുന്നതും തുച്ഛമായ വിലയ്ക്ക് വില്‍ക്കുന്നതും കമ്പനി അധികൃതരെ ഞെട്ടിച്ചു. കേബിള്‍ കട്ട് ചെയ്യുന്നതോടെ ദിവസങ്ങളോളം നീളുന്ന തടസവും കണ്ട് പിടിക്കാനുള്ള പ്രയാസവും ഉപഭോക്താക്കളെ കമ്പനിയില്‍ നിന്നും അകറ്റുന്നതും വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്. അറസ്റ്റിലായ രണ്ടുപേരെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: