സജീവന് നാദാപുരം
നാദാപുരം: അടിയന്തിര ഘട്ടങ്ങളില്‍ ജനങ്ങളുടെ ജീവന് രക്ഷിക്കാനുള്ള കോഴിക്കോട് ജില്ലയിലെ ദുരന്ത നിവാരണ സംവിധാനത്തിന്റെ പ്രവര്‍ത്തനം നിലച്ചു. കഴിഞ്ഞ ദിവസം ചെക്യാട്ടെ പാറമടയിലെ വെള്ളത്തില്‍ ഒരു വിദ്യാര്‍ത്ഥിയെ കാണാതായതുമായി ബന്ധപ്പെട്ട് നാട്ടുകാരും ജനപ്രതിനിധികളും ജീവന് രക്ഷാ സഹായത്തിനായി ആറ് മണിക്കൂറോളം ജില്ല ഭരണ കേന്ദ്രങ്ങളില്‍ ബന്ധപ്പെട്ടിട്ടും വ്യക്തമായ നിര്‍ദ്ദേശങ്ങളോ സഹായമോ യഥാസമയം ലഭിച്ചില്ല. ജില്ലാതല ഡിസാസ്റ്റര്‍ മാനേജ്മെന്റ് സംവിധാനത്തിലെ അപാകത യാണ് ഇതോടെ പുറത്ത് വന്നത്.
മഴക്കാലത്ത് വെള്ളത്തില്‍ ജീവന് രക്ഷാ പ്രവര്‍ത്തനം നടത്താനുള്ള സംവിധാനം അഗ്നിശമനസേനയ്ക്കോപോലീസിനോ ഇല്ല. വൈകുന്നേരം അഞ്ച് മണിക്കാണ് ചെക്യാട്ടെ വിദ്യാര്‍ത്ഥി വെള്ളക്കെട്ടില്‍ മുങ്ങിപ്പോയത്. നാട്ടുകാര്‍ വിവരമറിയിച്ചതു പ്രകാരം അഗ്നിശമനസേന എത്തിയെങ്കിലും രാത്രിയില്‍, ജലാശയങ്ങളില്‍ മുങ്ങാനുള്ള സംവിധാനം ഇല്ലാത്തതിനാല്‍ നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ. ഇത് നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അഗ്നിശമനസേനയുടെ കൈവശമുള്ള പാതാളക്കരണ്ടി പോലുള്ളവയാകട്ടെ കാലഹരണപ്പെട്ടതുമാണ്. വളയം പോലീസ് ഔദ്യോഗികമായി സംഭവം ജില്ലാ ഭരണകൂടത്തെ അറിയിച്ചെങ്കിലും യാതൊരു നടപടികളുണ്ടായില്ല. ജനപ്രതിനിധികളും അടിയന്തിര സഹായത്തിനായി ബന്ധപ്പെട്ടെങ്കിലും രാത്രിയില്‍ ഒന്നും ചെയ്യാനാകില്ലെന്ന മറുപടിയാണ് ജില്ലാഭരണകൂടത്തില്‍ നിന്ന് ലഭിച്ചത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ജില്ലാതലത്തിലുള്ള ദുരന്തനിവാരണ സംവിധാനങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്നാണ് നിബന്ധനയെങ്കിലും ഏതാനും ജീവനക്കാര്‍ ജില്ലാ ഓഫീസില്‍ ഉണ്ടങ്കിലും പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുന്നില്ല എന്നാണുപരാതി. രണ്ട് വര്‍ഷം മുന്‍പ് ജില്ലയിലെ സന്നദ്ധ പ്രവര്‍ത്തകരെയും യുവജന സംഘടനകളെയും പങ്കെടുപ്പിച്ച് ദുരന്തനിവാരണ സംവിധാനം ഉണ്ടായിരുന്നു. എന്നാല്‍ ഈ സംവിധാനവും തകരുകയായിരുന്നു.
വയനാട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ രാത്രിയിലും പ്രവര്‍ത്തിക്കുന്ന സംവിധാനങ്ങള്‍ നിലവിലുണ്ട്. കഴിഞ്ഞ ദിവസം ചെക്യാട് സംഭവത്തില്‍ നാട്ടുകാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം ഏറെ അപകടകരമായിരുന്നു. അന്‍പത് അടിയിലേറെ താഴ്ചയുള്ള വെള്ളക്കെട്ടിനകത്ത് അകപ്പെട്ട കുട്ടിയുടെ ജഡം ആദ്യം കണ്ടെത്തിയ യുവാവിന് തളര്‍ച്ച അനുഭവപ്പെട്ടതിനാല്‍ മറ്റുള്ളവര്‍ ചേര്‍ന്ന് കരക്കുകയറ്റുയായിരുന്നു.
കഴിഞ്ഞ ദിവസം നാദാപുരം പേരോട് സ്കൂളിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ മയ്യഴിപുഴയില്‍ വീണ് ഒഴുക്കില്‍പെട്ടപ്പോള്‍ ഇവരെ രക്ഷപ്പെടുത്താന്‍ നാട്ടുകാര്‍ക്ക് തന്നെ രംഗത്ത് എത്തേണ്ടിവന്നു. അടിക്കടി അപകടങ്ങള്‍ പെരുകുന്ന കോഴിക്കോട് ജില്ലയില്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് സംവിധാനം വിപുലീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: