കോഴിക്കോട്: കാന്‍സര്‍ വിമുക്ത പഞ്ചായത്താകാന്‍ പെരുമണ്ണ പഞ്ചായത്ത് ഒരുങ്ങുന്നു. പദ്ധതിയുടെ ഭാഗമായി ആസ്റ്റര്‍ മിംസ് ആശുപത്രി പെരുമണ്ണ പഞ്ചായത്തും പ്രതീക്ഷയുമായി ചേര്‍ന്ന് കാന്‍സര്‍ നേരത്തെ കണ്ടെത്തുന്നതിനായുള്ള ക്യാമ്പിന് ഇന്ന് തുടക്കമാകും. പെരുമണ്‍പുറ, പുത്തൂര്‍മഠം, പയ്യടിമീത്തല്‍ എന്നിവിടങ്ങളില്‍ യഥാക്രമം 29, 30, 31 തിയ്യതികളിലാണ് ക്യാമ്പുകള്‍ നടക്കുന്നതെന്ന് ആസ്റ്റര്‍ മിംസ് സിഇഒ ഡോ. രാഹുല്‍ ആര്. മേനോന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ഒന്‍പത് മണിയ്ക്ക് പെരുമണ്‍പുറ വ്യവസായ കേന്ദ്രത്തില്‍ നടക്കുന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി ഉദ്ഘാടനം ചെയ്യും. കേരളത്തില്‍ ഓരോ വര്‍ഷവും മുപ്പതിനായിരം പേര് പുതിയതായി കാന്‍സര്‍ ചികിത്സ തേടി ആശുപത്രികളില്‍ എത്തുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഭയാനകരമായ ഈ അവസ്ഥയെ കൈകാര്യം ചെയ്യുന്നതിനുള്ള ശ്രമമാണ് പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ കാന്‍സര്‍ നിര്‍ണയ പദ്ധതിയെന്ന് ഡോ. നാരായണന്‍കുട്ടി വാര്യര്‍ പറഞ്ഞു. പദ്ധതി നടപ്പാക്കുന്നതിനായി രണ്ട് ഘട്ടമായി ശാസ്ത്രീയമായ ചോദ്യാവലികളുടെ സഹായത്തോടെ 32000 പേരുടെ വിവരങ്ങളാണ് തയ്യാറാക്കിയത്. ഇവരില്‍ 1250 പേര്‍ക്ക് കാന്‍സര്‍ വരാനുള്ള സാധ്യത വളരെയേറെയാണെന്ന് തിരിച്ചറിഞ്ഞതിന്റെ ഫലമായാണ് ക്യാമ്പ് നടത്തുന്നത്. ക്യാമ്പില്‍ കാന്‍സര്‍ രോഗലക്ഷണങ്ങളുണ്ടെന്ന് കണ്ടെത്തുന്നവര്‍ക്ക് ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ വിശദമായ പരിശോധനകള്‍ ലഭ്യമാക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ബിപിഎല്‍ കുടുംബാംഗങ്ങള്‍ക്ക് സൗജന്യമായും എപിഎല്‍ വിഭാഗത്തിലുള്ളവര്‍ക്ക് അന്‍പത് ശതമാനം ഇളവുകളോടെയും പരിശോധന നടത്തികൊടുക്കും. പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അജിത, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശോഭനകുമാരി, പഞ്ചായത്തംഗം ടി. നിസാര്‍, ഡോ. മൂപ്പന്‍സ് ഫൗണ്ടേഷന് മാനേജര്‍ ലത്തീഫ് കാസിം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: