ന്യൂദല്‍ഹി: വിലക്കയറ്റം സംബന്ധിച്ച് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ബിജെപി നേതാവ് ഷഹനാസ് ഹുസൈന്.
രാഹുലിന്റേത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ്. ജനശ്രദ്ധ ആകര്‍ഷിക്കുന്നതിനാണ് അദ്ദേഹം ഇത്തരം പൊള്ളയായ പ്രസ്താവനകള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഹുലിന് തക്കതായ മറുപടി തന്നെയാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി നല്‍കിയതെന്നും ഹുസൈന് പറഞ്ഞു.
വിഷയത്തില്‍ നരേന്ദ്രമോദിയെ വ്യക്തിപരമായി വിമര്‍ശിച്ച് രാഹുല്‍ഗാന്ധി രംഗത്തെത്തിയിരുന്നു. മേയ്ക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ എന്നിവയെപ്പറ്റിയെല്ലാം പ്രധാനമന്ത്രി സംസാരിക്കുന്നുണ്ടെങ്കിലും വിലക്കയറ്റത്തെപ്പറ്റി മോദി മിണ്ടുന്നില്ലെന്ന് രാഹുല്‍ഗാന്ധി ആരോപിച്ചു. എന്നാല്‍ ഇതിന് ശക്തമായ മറുപടിയാണ് ജെയ്റ്റ്ലി നല്‍കിയത്.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് അവശ്യസാധനങ്ങള്‍ക്ക് അപകടകരമായ വിധത്തില്‍ വര്‍ഷങ്ങളോളം വില ഉയര്‍ന്നു നിന്ന കാര്യം അരുണ്‍ ജെയ്റ്റ്ലി ഇതിനു മറുപടിയായി നല്കി. യുപിഎ സര്‍ക്കാരിന്റെ കാലത്ത് നയരാഹിത്യമായിരുന്നു രാജ്യം നേരിട്ട വലിയ പ്രശ്നം. ഇതുമൂലം വിലക്കയറ്റം രണ്ടക്കത്തിലേക്ക് ഉയര്‍ന്നിരുന്ന കാര്യവും ജെയ്റ്റ്ലി ഓര്‍മ്മിപ്പിച്ചു.
രാജ്യത്ത് വിലക്കയറ്റം നിയന്ത്രണ വിധേയമാണെന്നും മികച്ച മണ്‍സൂണ്‍ ലഭിച്ചതോടെ അവശ്യസാധനങ്ങളുടെ വിലയില്‍ വലിയ കുറവുണ്ടാകുമെന്നും ജെയ്റ്റ്ലി പാര്‍ലമെന്റില്‍ പറഞ്ഞു.
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി മണ്‍സൂണ്‍ വന്‍തോതില്‍ കുറഞ്ഞതാണ് അവശ്യസാധന ലഭ്യതയില്‍ കുറവുണ്ടാക്കിയത്. ഇത് വിപണിയെ ചെറിയതോതില്‍ ബാധിച്ചിട്ടുണ്ടെന്നാണ് കേന്ദ്രനിലപാട്.
രാജ്യത്ത് പണപ്പെരുപ്പം നിയന്ത്രണ വിധേയമാണെന്നും അരുണ്‍ ജെയ്റ്റ്ലി സഭയില്‍ പറഞ്ഞു. നടപ്പുവര്‍ഷം ഭക്ഷ്യോല്‍പ്പാദനം 20 മില്യണ്‍ ടണ്‍ ആക്കി ഉയര്‍ത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ഗ്രാമീണ മേഖലയിലെ വിലക്കയറ്റം നിയന്ത്രണ വിധയമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിരവധി പദ്ധതികള്‍ നടപ്പാക്കിയെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: