കൊച്ചി: മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന കേസില്‍ ഇറ്റാലിയന്‍ കപ്പല്‍ തീരം വിടുന്നത് ഹൈക്കോടതി വീണ്ടും തടഞ്ഞു. നാളെ വൈകിട്ട് അഞ്ച് മണിവരെ കൊച്ചി തീരം വിട്ടു പോകരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു. 75 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബോട്ടുടമ കോടതിയില്‍ ഹര്‍ജി നല്കി.
കൊല്ലപ്പെട്ട ജലസ്റ്റിന്റെ ഭാര്യ ഡോറ ജലസ്റ്റിന്‍ ഒരു കോടി രൂപയും, മറ്റൊരു മത്സ്യത്തൊളിലാളി അജീഷ് പിങ്കുവിന്റെ സഹോദരിമാര്‍ രണ്ടു കോടി രൂപയുമാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹര്‍ജി നാളെ വീണ്ടും പരിഗണിക്കുന്ന സാഹചര്യത്തിലാണ് കപ്പല്‍ തീരം വിട്ടുപോകുന്നത് ഹൈക്കോടതി ഡിവിഷന് ബഞ്ച് തടഞ്ഞത്.
കപ്പല്‍ കൊച്ചി തീരം വിട്ടുപോകില്ല എന്നത് കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് ഉറപ്പു വരുത്തണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കപ്പല്‍ ഉടമസ്ഥരില്‍ നിന്ന് ഈടാക്കിയ ബാങ്ക് ഗ്യാരണ്ടി തുക കുറഞ്ഞുപോയെന്നും ഹൈക്കോടതി ഡിവിഷന് ബെഞ്ച് നിരീക്ഷിച്ചു. നിങ്ങള്‍ എന്തിന് വേണ്ടിയാണ് പിശുക്ക് കാട്ടുന്നതെന്നും മരിച്ചവരുടെ ആശ്രിതര്‍ ആവശ്യപ്പെട്ടിരിക്കുന്ന തുക കപ്പല്‍ ഉടമകളെ സംബന്ധിച്ചിടത്തോളം വളരെ നിസാരമാണെന്നും ഹൈക്കോടതി പ്രതികരിച്ചു.
കപ്പലിന് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ ഉള്ളവരാണ്. അതിനാല്‍ ഇക്കാര്യത്തില്‍ പിശുക്ക് കാട്ടേണ്ട കാര്യമില്ലെന്നും ജസ്റ്റീസ് വി.രാംകുമാര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് അഭിപ്രായപ്പെട്ടു. കപ്പലുടമകളില്‍ നിന്ന് ബാങ്ക് ഗ്യാരണ്ടിയായി 50 ലക്ഷം രൂപ ബാങ്ക് ഗ്യാരണ്ടിയായി ഈടാക്കിയാല്‍ മതിയെന്നായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി. ഇതിനെതിരെയാണ് മരിച്ചവരുടെ ബന്ധുക്കള്‍ ഡിവിഷന് ബെഞ്ചിനെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: