കണ്ണൂര്‍: പതിറ്റാണ്ടുകളുടെ പഴക്കമുളള കെഎസ്ആര്‍ടിസി കണ്ണൂര്‍ ഡിപ്പോയുടെ ഓഫീസ് ഉള്‍പ്പെടുന്ന കെട്ടിടം പൊളിച്ചുതുടങ്ങി. പരാതികളുടെയും അവഗണനയുടെയും കേന്ദ്രമായിരുന്ന കണ്ണൂര്‍ ഡിപ്പോ അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീര്‍പ്പുമുട്ടുകയായിരുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് ദിനംപ്രതി 102 സര്‍വീസുകള്‍ കണ്ണൂര്‍ ഡിപ്പോയില്‍ നിന്നും നടത്തുന്നുണ്ട്. ശരാശരി പത്തുലക്ഷം രൂപയുടെ കലക്ഷനും ഉണ്ട് . 127 ബസുകളാണ് ഇവിടെയുള്ളത്. താത്കാലിക ജീവനക്കാര്‍ ഉള്‍പ്പെട 700 ഓളം ജീവനക്കാര്‍ ജോലിചെയ്യുന്നുണ്ട്. 20 ഓഫീസ് സ്റ്റാഫ്, 550 സ്ഥിരം ജീവനക്കാര്‍, 150 താത്കാലിക ജീവനക്കാര്‍ എന്നതാണ് കണ്ണൂര്‍ ഡിപ്പോയിലെ ജീവനക്കാരുടെ കണക്കുകള്‍. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത കണ്ണൂര്‍ ഡിപ്പോയെ വീര്പ്പുമുട്ടിച്ചുവരികയായിരുന്നു.
മുന്‍ എംഎല്‍എയായിരുന്ന എ.പി.അബ്ദുള്ളക്കുട്ടിയുടെ ഫണ്ടില്‍ നിന്നും അനുവദിച്ച ഒരു കോടി രൂപ ചെലവില്‍ പുതിയ ഓഫീസ് കെട്ടിടത്തിന്റെ പണി ധൃതഗതിയില്‍ പുരോഗമിക്കുന്നുണ്ട്. ഇരുനില കെട്ടിടത്തിന്റെ 60 ശതമാനവൂം പണികളും പൂര്‍ത്തിയായിട്ടുണ്ട്. ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസറുടെ കാര്യാലയം, വനിതാ വിശ്രമ കേന്ദ്രം, ബസ് ജീവനക്കാരുടെ വിശ്രമകേന്ദ്രം, ശൗചാലയങ്ങള്‍ തുടങ്ങിയ സൗകര്യങ്ങള്‍ പുതിയ ഓഫീസ് കെട്ടിടത്തിലുണ്ടാകും. പഴയ ഓഫീസ് കെട്ടിടം പൊളിക്കാന്‍ തുടങ്ങിയതോടെ ഓഫീസിന്റെ പ്രവര്‍ത്തനം തൊട്ടടുത്ത കെഎസ്ആര്‍ടിസി ഷോപ്പിംഗ് കോംപ്ലക്സിലേക്ക് മാറ്റി. ആധുനിക രീതിയിലുള്ള ‘മോഡേണ്‍ ഡിപ്പോ’ ആറുമാസം കൊണ്ട് പടുത്തുയര്‍ത്തുമെന്ന് അധികൃതര്‍ പറഞ്ഞു. നിലവിലുള്ള ഗാരേജ് കാലപ്പഴക്കത്താല്‍ തകര്‍ന്ന നിലയിലാണ്. ഇതും ഉടന്‍ പുനര്‍ നിര്‍മ്മിക്കും. കെഎസ്ആര്‍ടിസി ബസുകളുടെ നീളം കൂടിയതു കാരണം ഗാരേജിന്റെ അകത്തുവച്ച് അറ്റകുറ്റപ്പണി ചെയ്യുക പ്രയാസമാണ്. പുതിയ ഗാരേജ് തുടങ്ങുന്നതോടെ 12 ബസുകള്‍ക്ക് ഒരുമിച്ച് അറ്റകുറ്റപണി ചെയ്യാനുള്ള സൗകര്യം ഉണ്ടാകും. ഡിസംബറോടെ പുതിയ ഗാരേജിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിക്കുമെന്നാണ് കണക്ക് കൂട്ടല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: