ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളേജിലെ നേത്രവിഭാഗത്തിന്റെ വാഹനം സൂക്ഷിക്കുന്ന തകര്‍ന്ന ഷെഡ് പുനര്‍ നിര്‍മ്മിച്ചു. പത്തു മാസങ്ങള്‍ക്കു മുമ്പ് ലക്ഷങ്ങള്‍ മുടക്കിയാണ് ഈ ഷെഡ് നിര്‍മ്മിച്ചത്. ലക്ഷങ്ങള്‍ വിലമതിക്കുന്ന അത്യാധുനിക ഉപകരണങ്ങള്‍ ഉള്‍പ്പെടെ നേത്രപരിശോധനയ്ക്കുള്ള സംവിധാനങ്ങള്‍ അടങ്ങിയ ബസ്സാണ് ഈ ഷെഡില്‍ സൂക്ഷിച്ചിരുന്നത്. ഈ ഷെഡിന്റെ വാതിലാണ് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് തകര്‍ന്നുവീണത്. ഇതു കണ്ടുനിന്ന നാട്ടുകാര്‍ കയറുപയോഗിച്ച് വാതില്കെട്ടി നിര്‍ത്തുകയായിരുന്നു. നിര്‍മ്മാണത്തിലെ അപാകത മൂലമാണ് ഷെഡ് തകരാന്‍ കാരണമായതെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു. ആംബുലന്‍സുകളും സ്വകാര്യവാഹനങ്ങളും ഇതിനു സമീപമാണ് പാര്‍ക്കുചെയ്യുന്നത്. രോഗികളുടെ കൂട്ടിരിപ്പുകാര്‍ സമീപമുള്ള കാരുണ്യ മെഡിക്കല്‍ സ്റ്റോറിലേക്കും പരിശോധനാ ലാബുകളിലേക്കും കാല്‍നടയായി സഞ്ചരിക്കുന്നതും ഇതിനു സമീപത്തുകൂടിയാണ്. തകര്‍ന്ന ഷെഡില്‍ വാഹനും കയറ്റാനാകാതെ ലക്ഷങ്ങള്‍ വിലമതിക്കുന്ന ഉപകരണങ്ങള്‍ അടക്കമുള്ള വാഹനം മഴയും വെയിലുമേറ്റ് കിടക്കുകയായിരുന്നു. ഈ വാഹനത്തിന് മതിയായ സംരക്ഷണം ഒരുക്കണമെന്നും, തകര്‍ന്ന ഷെഡിന്റെ പണി അടിയന്തിരമായി ചെയ്തു തീര്‍ക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. ജന്മഭൂമി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഷെഡിന്റെ കേടുപാടുകള്‍ തീര്‍ത്ത് വാഹനം ഇതിനുള്ളില്‍ സൂക്ഷിക്കാനായതില്‍ ആശ്വാസം കൊള്ളുകയാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: