കോഴിക്കോട്: ഫാസിസം വരുന്നുവെന്ന വ്യാജ ഭീതിവളര്‍ത്തി ന്യൂനപക്ഷ വോട്ടുബാങ്ക് സൃഷ്ടിക്കാനുള്ള രാഷ്ട്രീയപാര്‍ട്ടികളുടെ കുപ്രചരണത്തിനും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടം എന്ന പേരില്‍ മുസ്ലിം തീവ്രവാദ ശക്തികളെ സംയോജിപ്പിക്കാനുമുള്ള ആസൂത്രണ ശ്രമങ്ങള്‍ക്കുമെതിരെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി ചേകന്നൂര്‍ മൗലവി അനുസ്മരണവും മതഭീകരതാവിരുദ്ധ ദിനാചരണവും.
ചേകന്നൂര്‍ മൗലവിയുടെ 23-ാം രക്തസാക്ഷിദിനത്തില്‍ ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി ഇന്നലെ കോഴിക്കോട്ട് സംഘടിപ്പിച്ച സെമിനാറിലാണ് ചേകന്നൂരിന്റെ പരിഷ്ക്കരണ യജ്ഞങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനും വ്യാജപ്രചാരണങ്ങള്‍ക്കെതിരെ കരുതിയിരിക്കാനും മുസ്ലിം മതപണ്ഡിതരും സാമൂഹ്യപ്രവര്‍ത്തകരും ആഹ്വാനം ചെയ്തത്.
ഇറാക്കിലും യമനിലും വിവിധ മുസ്ലിം മതവിഭാഗങ്ങള്‍ക്കെതിരെ അമേരിക്ക നടത്തുന്ന യുദ്ധശ്രമങ്ങള്‍ക്ക് സുന്നി തീവ്രവാദികളും ഷിയാ തീവ്രവാദികളും പിന്തുണ നല്‍കുകയാണ്. സാമ്രാജ്യത്വത്തിന് എതിരായ ഇസ്ലാമിക മുന്നേറ്റത്തിന്റെ പൊള്ളത്തരം തുറന്നുകാണിക്കുകയാണിത്. 51 മുസ്ലിം രാജ്യങ്ങളില്‍ പ്രമുഖ ശക്തികളായ സൗദി അറേബ്യയും ഇറാനും അമേരിക്കയുടെ സഖ്യകക്ഷികളാണ്. ഭാരതത്തില്‍ ഫാസിസത്തിന് കടന്നുവരാനാവില്ലെന്ന പുതിയ തിരിച്ചറിവ് സ്വാഗതാര്‍ഹമാണ്. സംഘടിത മതപ്രസ്ഥാനങ്ങളാണ് ഫാസിസത്തിന് വഴിയൊരുക്കുന്നത്.
ഭാഷാ വൈവിദ്ധ്യവും മതവൈവിദ്ധ്യങ്ങളും നിറഞ്ഞ ഭാരതത്തില്‍ ഫാസിസം വേരോടില്ലെന്ന് സെമിനാര്‍ ചൂണ്ടിക്കാട്ടി. സത്യമെന്തെന്ന് ബോധ്യപ്പെട്ടത് സമൂഹത്തില്‍ ഉദ്ഘോഷിച്ച ചേകന്നൂര്‍ മൗലവി ഒരു പ്രതീകമാണെന്ന് സമാപനസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ കവി പി.കെ. ഗോപി പറഞ്ഞു. കലാപത്തിന് മുതിരാതെ, ഭീകരവാദിയാകാന്‍ നാടുവിടാതെ കള്ളനോട്ടടിക്കാതെ, ഇസ്ലാമിന്റെ ശരിയായ വെളിച്ചം പകര്‍ന്നു നല്‍കുകയായിരുന്നു ചേകന്നൂര്‍. ജീവിതപ്രക്രിയയെ നിരാകരിക്കാതെ സത്യദര്‍ശനത്തിന്റെ ഉപാസകനായിരുന്നു അദ്ദേഹം. പി.കെ.ഗോപി പറഞ്ഞു.
മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ. ജലീല്‍ പുറ്റക്കാടിന്റെ ‘പത്ത് കല്‍പ്പനകള്‍’ എന്നപുസ്കത്തിന്റെ പ്രകാശനം കെ.ടി.കെ.അഹമ്മദ് ചേകന്നൂര്‍ മൗലവിയുടെ മകന് ആസിഫ് മുഹമ്മദിന് നല്കി പ്രകാശനം ചെയ്തു. എം. എസ്. റഷീദ്, ഡോ. എം.ജലീല്‍ പുറ്റക്കാട്, അബ്ദുറഹിമാന്, നവാസ്, ജാമിദ ടീച്ചര്‍, സെയ്തലവി അന്‍സാരി, അബ്ദുസലാം ബാക്കഫി, ജാഫര്‍ അത്തോളി, കെ.കെ.സാലിം ഹാജി, ഡോ. കെ.ഫാത്തിമത്ത് സുഹറ എന്നിവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: