കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങളില്‍ പ്രമോഷനു പിന്നാലെ ഒഴിവുകളില്‍ സ്ഥിരനിയമനത്തിനും സര്‍ക്കാര്‍ വിമുഖത. ത്രിതല പഞ്ചായത്തുകളിലെ നിര്‍വഹണ വിഭാഗത്തില്‍ ക്ലാര്‍ക്ക്, ഓവര്‍സിയര്‍, അസി. എഞ്ചിനീയര്‍, അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ തസ്തികകളിലാണ് ഒഴിവുള്ളത്. സംസ്ഥാനത്തൊട്ടാകെ ഈ വിഭാഗത്തില്‍ ആയിരത്തി ഇരുനൂറ്റമ്പതോളം തസ്തികകളാണ് നികത്താനുള്ളത്.
ക്ലാര്‍ക്കിന്റെയും അസി. എഞ്ചിനിയറുടെയും ഒഴിവുകള്‍ പദ്ധതി പ്രവര്‍ത്തനത്തെയും ബാധിക്കുന്നതാണ്. പലയിടത്തും ക്ലാര്‍ക്കുമാര്‍ തന്നെയില്ല. പകരം പഞ്ചായത്തുകളിലെ ക്ലാര്‍ക്കിന്റെ സേവനം സമയബന്ധിതമായി വിട്ടു നല്‍കുകയാണ്. നിരവധി പഞ്ചായത്തുകള്‍ക്ക് സ്വന്തം അസി. എഞ്ചിനിയറുമില്ല. സമീപ പഞ്ചായത്തുകളിലെ നിര്‍വഹണ ഉദ്യോഗസ്ഥന് അധികം ചുമതല നല്‍കിയാണ് കാര്യങ്ങള്‍ നടത്തുന്നത്.
രണ്ട് പഞ്ചായത്തുകളുടെ ചുമതല വഹിക്കുന്ന അസി. എഞ്ചിനിയര്‍മാര്‍ ജോലി ഭാരത്താല്‍ വീര്‍പ്പുമുട്ടുകയാണ്. ഒരു പഞ്ചായത്തില്‍ തന്നെ നിര്‍വഹിക്കാനുള്ള പദ്ധതികളുടെ എണ്ണം ഇപ്പോള്‍ വളരെ കൂടുതലാണ്.
ഒഴിവുള്ള തസ്തികകള്‍ നികത്തണമെന്ന് ബന്ധപ്പെട്ടവര്‍ നിരന്തരം ആവശ്യപ്പെടുന്നുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ പ്രശ്നം ഉടന്‍ പരിഹരിക്കുമെന്ന് വാഗ്ദാനം നല്‍കിയതാണ്. എന്നിട്ടും സ്ഥിതിയില്‍ മാറ്റമില്ലാത്തത് ജീവനക്കാരില്‍ കടുത്ത നിരാശയാണുണ്ടാക്കുന്നത്.
ഓരോ പഞ്ചായത്തിലുമുള്ള ഒഴിവുകളുടെ റിപ്പോര്‍ട്ട് പോലും സര്‍ക്കാര്‍ തേടിയിട്ടില്ല. ബന്ധപ്പെട്ട വകുപ്പ് തലവന്മാരിലൂടെ ലഭിക്കുന്ന പട്ടിക സര്‍ക്കാര്‍ പി എസ് സിക്ക് യഥാസമയം റിപ്പോര്‍ട്ട് ചെയ്യണം. എന്നാലെ സ്ഥിര നിയമനത്തിനുള്ള നടപടിയുണ്ടാകൂ. ഫസ്റ്റ് ഗ്രേഡ് ഓവര്‍സിയര്‍മാരുടെ കാര്യത്തില്‍ മാത്രമെ ഈ നടപടിക്രമം പേരിനെങ്കിലും നടന്നിട്ടുള്ളൂ. സ്ഥിര നിയമന നീക്കം തളര്‍ത്തിയ സര്‍ക്കാര്‍ താല്‍ക്കാലിക നിയമനത്തിന് പ്രത്യേക താല്‍പ്പര്യമെടുക്കുന്നുണ്ട്.
ഒഴിവുകളില്‍ പ്രാദേശികമായി കരാര്‍ നിയമനം നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. സ്വന്തക്കാരെ നിയമിക്കാന്‍ ഇതുവഴി ഭരണാനുകൂല സംഘടനകള്‍ക്കാകും.
ഗ്രാമപഞ്ചായത്തുകളില്‍ ജൂനിയര്‍ സൂപ്രണ്ട്/അസി. സെക്രട്ടറി, സെക്രട്ടറി തസ്തികയിലേക്കുള്ള പ്രമോഷന് നടപടികളും സര്‍ക്കാര്‍ തളര്ത്തിയിരിക്കയാണ്. ഈ വിഭാഗത്തില്‍ ആയിരത്തിമുന്നൂറോളം ഒഴിവുകളാണുള്ളത്. സര്‍ക്കാര്‍ നിസ്സംഗ നിലപാടില്‍ ഇടതുസര്‍വീസ് സംഘടനകളും പ്രതിഷേധത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: