ശ്രീകാര്യം(തിരുവനന്തപുരം): എ.പി.ജെ. അബ്ദുല്‍ കലാം സാങ്കേതിക സര്‍വ്വകലാശാലയിലേക്ക് എബിവിപിയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ മാര്‍ച്ചും ധര്‍ണയും നടത്തി. മാര്‍ച്ച് സര്‍വ്വകലാശാല മെയിന്‍ ഗേറ്റിനു മുന്നില്‍ പോലീസ് തടഞ്ഞത് ഒരു മണിക്കൂറോളം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.
കവാടത്തിനു മുന്നില്‍ എബിവിപി പ്രവര്‍ത്തകര്‍ കുത്തിയിരുന്നു. തുടര്‍ന്ന് നടന്ന ധര്‍ണ എബിവിപി സംസ്ഥാനസെക്രട്ടറി എ. പ്രസാദ് ഉദ്ഘാടനം ചെയ്തു. സാങ്കേതിക ശാസ്ത്ര സര്‍വകലാശാലയില്‍ അധികൃതര്‍ നടത്തിവരുന്ന വിദ്യാര്‍ത്ഥിവിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ചായിരുന്നു ധര്‍ണ.
എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തിന്റെ മൂല്യം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന ഇയര്‍ബാക്ക് സംവിധാനം നിലവിലെ വിദ്യാര്‍ത്ഥികളുടെ ഭാവിയെബാധിക്കുന്ന തരത്തിലാണെന്നും വിദ്യാഭ്യാസത്തിന്റെ മൂല്യമുയര്‍ത്താന്‍ ആദ്യം ചെയ്യേണ്ടത് സ്വകാര്യ കോളേജുകളിലെ അടിസ്ഥാന സൗകര്യങ്ങളും അദ്ധ്യാപകരുടെ യോഗ്യതാകുറവും അന്വേഷിക്കണമെന്നും കോഴ്സിന്റെ ഇടയില്‍ വിദ്യാര്‍ത്ഥികളുടെ ഭാവി കളയുന്നതിനു വേണ്ടിയാണ് ഇയര്‍ബാക്ക് കൊണ്ട് വന്നതെന്നും മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് എ. പ്രസാദ് പറഞ്ഞു.
തുടര്‍ന്ന് വിസിയുമായി നടന്ന ചര്‍ച്ചയില്‍ നിലവില്‍ 35 ക്രെഡിറ്റ് ഉള്ളത് 26 ആക്കി കുറയ്ക്കാമെന്ന് ഉറപ്പു നല്കി. വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച അടിസ്ഥാന സൗകര്യം, അദ്ധ്യാപന നിയമനം, അനധികൃത ഫീസ് ഈടാക്കുന്ന സ്വാശ്രയ കോളേജുകള്‍ എന്നീ വിഷയങ്ങളെക്കുറിച്ച് അന്വേഷിച്ച് നടപടി എടുക്കാമെന്ന് വൈസ് ചാന്‍സിലര്‍ പി. കുഞ്ചറിയാ പി. ഐസക് വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പ് നല്കി.
ചര്‍ച്ചയില്‍ എബിവിപി സംസ്ഥാന സെക്രട്ടറി എ. പ്രസാദ്, സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ ജി. അരുണ്‍ കുമാര്‍, കെ. ഷിജില്‍, വിദ്യാര്‍ത്ഥി പ്രതിനിധികളായ അരുണ്‍, ജിഷ്ണു, മനു മുരളി, എന്നിവര്‍ പങ്കെടുത്തു. മാര്‍ച്ചിന് സംസ്ഥാന ഭാരവാഹികളായ എ.എസ്. അഖില്‍, രേഷ്മ, രാഖി പത്മനാഭന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: