ന്യൂദൽഹി: ചരക്കുസേവന നികുതി ബിൽ അടുത്തയാഴ്ച പാർലമെന്റ് പരിഗണിക്കും. രാജ്യസഭ പരിഗണിക്കുന്ന വിഷയത്തിലേക്ക് ജിഎസ്ടി കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.
ആഗസ്ത് 1മുതൽ രാജ്യസഭയുടെ പരിഗണനാ വിഷയമായി 122-ാം ഭരണഘടനാ ഭേദഗതി ബിൽ അവതരിപ്പിക്കുമെന്ന് പാർലമെന്ററികാര്യമന്ത്രി മുക്താർ അബ്ബാസ് നഖ്വി അറിയിച്ചു. നിയമഭേദഗതിയിൽ വരുത്തിയ മാറ്റങ്ങൾ 27ന് ചേർന്ന കേന്ദ്രമന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്. ഒരു ശതമാനം ഉൽപ്പാദന നികുതിയെന്ന നിർദ്ദേശവും സംസ്ഥാനങ്ങൾക്ക് നൽകുന്ന നഷ്ടപരിഹാര വിഷയവും കേന്ദ്രസർക്കാർ പരിഹരിച്ചിട്ടുണ്ട്. ഇതു കൂടാതെ ജിഎസ്ടി നടപ്പാക്കുന്നതുവഴി സംസ്ഥാനങ്ങൾക്ക് ഉണ്ടാകുന്ന അഞ്ചുവർഷത്തെ വരുമാന നഷ്ടവും കേന്ദ്രം പരിഹരിക്കും.
ലോക്സഭ 2015 മെയിൽ പാസാക്കിയ ജിഎസ്ടി രാജ്യസഭയുടെ സെലക്ട് കമ്മറ്റിയുടെ പരിഗണനയിലാണ്. ജനങ്ങളുടെ നികുതി ഭാരം വൻതോതിൽ കുറയുന്ന ജിഎസ്ടി പാസാക്കാൻ രാഷ്ട്രീയ പാർട്ടികൾക്കിടയിൽ പൊതുധാരണയിലെത്തിയിട്ടുണ്ട്. കോൺഗ്രസ് ഉയർത്തിയ ഭേദഗതികൾ അടക്കം അംഗീകരിക്കപ്പെട്ടതോടെ ബിൽ പാസാകുമെന്ന് ഉറപ്പായി.
ആന്ധ്രാപ്രദേശിന്റെ വികസനത്തിനായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച കാര്യങ്ങളെല്ലാം പൂർത്തീകരിക്കുമെന്ന് ആന്ധ്രാവിഷയത്തിൽ നടന്ന ചർച്ചയ്ക്ക് മറുപടിയായി കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്ലി രാജ്യസഭയെ അറിയിച്ചു. ആന്ധ്രാപ്രദേശ് പുനസംഘടനാ നിയമവുമായി ബന്ധപ്പെട്ട് പ്രത്യേക പദവി സംബന്ധിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു ജെയ്റ്റ്ലി.
ആന്ധ്രയ്ക്ക് പ്രത്യേക പദവിയെന്നത് ആന്ധ്രാപുനസംഘടനാ നിയമത്തിലെ വിഷയമല്ലെന്നും മുൻപ്രധാനമന്ത്രി മൻമോഹൻസിങ് സഭയ്ക്ക് നൽകിയ ഉറപ്പ് മാത്രമാണെന്നും ജെയ്റ്റ്ലി പറഞ്ഞു. ഇക്കാര്യത്തിൽ എന്താണ് ചെയ്യാൻ സാധിക്കുകയെന്നത് പരിശോധിക്കുമെന്നും കേന്ദ്രധനമന്ത്രി പറഞ്ഞു.
ആന്ധ്രാപ്രദേശിന്റെ വിഭജനത്തിന് ശേഷം സംസ്ഥാന വിഹിതമായി 2015-20 കാലഘട്ടത്തിൽ ലഭിക്കുക 2.06 ലക്ഷം കോടി രൂപയാണെന്ന് ജെയ്റ്റ്ലി പറഞ്ഞു. വിഭജനം ഇല്ലാതിരുന്നെങ്കിൽ 64,575.30 കോടി മാത്രമായിരുന്നു അഭിവക്ത ആന്ധ്രയ്ക്ക് ലഭിക്കുമായിരുന്നതെന്നും ജെയ്റ്റ്ലി സഭയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: