ന്യൂദൽഹി: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി അതിവേഗം മുന്നോട്ടുപോകുവാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കൂടിക്കാഴ്ചയിൽ ധാരണ. വിഴിഞ്ഞം പദ്ധതിയെ കേന്ദ്രസർക്കാരിന്റെ സാഗരമാല പദ്ധതിയിൽ ഉൾപ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചു.
വിഴിഞ്ഞത്തിന് മുപ്പതു കിലോമീറ്റർ അകലെ തമിഴ്നാട്ടിലെ കുളച്ചലിൽ പുതിയ തുറമുഖം നിർമ്മിക്കുന്നതിന് കേന്ദ്രാനുമതി ലഭിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ നേരിൽക്കണ്ട് ചർച്ച നടത്തിയത്.
എന്നാൽ കുളച്ചിൽ പദ്ധതി യാതൊരു വിധത്തിലും വിഴിഞ്ഞം തുറമുഖത്തെ ബാധിക്കില്ലെന്ന് പ്രധാനമന്ത്രി കേരളത്തിന് ഉറപ്പ് നൽകി. കുളച്ചൽ പദ്ധതി ആവശ്യമാണ്. എന്നാൽ വിഴിഞ്ഞത്തിനാണ് മുൻഗണനയെന്നും കേരളത്തിന്റെ ആശങ്കകൾ പരിഗണിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
രാഷ്ട്രത്തിന്റെ വികസനത്തിന് വിഴിഞ്ഞം പദ്ധതിക്കൊപ്പം തന്നെ കുളച്ചലും ആവശ്യമാണ്. വിഴിഞ്ഞം സമയബന്ധിതമായി പൂർത്തീകരിക്കുകയാണ് ആവശ്യം. വരും വർഷങ്ങളിൽ ഈ മേഖലയിലൂടെയുള്ള ചരക്കുനീക്കം വൻതോതിൽ വർദ്ധിക്കുന്നതിനാൽ വിഴിഞ്ഞത്തിന് മാത്രം ഉൾക്കൊള്ളാനാവില്ലെന്നാണ് കേന്ദ്രനിലപാട്.
വിഴിഞ്ഞം പദ്ധതി കൂടുതൽ വേഗത്തിലാക്കുകയാണ് കേരളത്തിന് മുന്നിലുള്ള മാർഗ്ഗമെന്ന് പാർലമെന്റിൽ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നടപടിക്രമങ്ങളിലെല്ലാം കുളച്ചൽ ഏറെ പിന്നിലാണ്. പ്രധാനമന്ത്രി നൽകിയ ഉറപ്പുകളുടെ അടിസ്ഥാനത്തിൽ വിഴിഞ്ഞം പദ്ധതിയുടെ വേഗത വർദ്ധിപ്പിക്കണം. എത്രയും വേഗം നിർമ്മാണം ആരംഭിക്കുക, തുറമുഖപദ്ധതി പൂർത്തീകരിക്കുക എന്നിവയാണ് കേരളത്തിന് മുന്നിലുള്ള ലക്ഷ്യമെന്നും പിണറായി പറഞ്ഞു.
കുളച്ചൽ പദ്ധതി സംബന്ധിച്ച കേരളത്തിന്റെ ആശങ്കകൾ ന്യായമാണെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു. രണ്ടുതുറമുഖങ്ങളും ആരംഭഘട്ടത്തിൽ തന്നെ പ്രതികൂല സാഹചര്യത്തിലെത്തപ്പെട്ടിരിക്കുകയാണ്. വിഴിഞ്ഞത്തിനായി അപേക്ഷിച്ച സമയത്ത് 250 കിലോമീറ്ററിനപ്പുറത്ത് കൊച്ചിൻ തുറമുഖം ഉണ്ടെന്നായിരുന്നു അന്നത്തെ കേന്ദ്രഷിപ്പിംഗ് മന്ത്രാലയത്തിന്റെ നിലപാട്.
ആസൂത്രണ കമ്മീഷന്റെ പഴയ നിലപാട് ഒരു തുറമുഖത്തിന് അതിന്റെ പ്രവർത്തന ശേഷിയുടെ 90 ശതമാനം പിന്നിടുമ്പോൾ മാത്രമേ പുതിയ തുറമുഖത്തേപ്പറ്റി ചിന്തിക്കേണ്ടതുള്ളു എന്നതാണ്. അല്ലെങ്കിൽ തുഖമുഖം സ്ഥാപിച്ച് 15 വർഷം പിന്നിടണം. 100 കിലോമീറ്റർ ചുറ്റളവിൽ മറ്റു തുറമുഖങ്ങൾ ആവശ്യമില്ലെന്നാണ് കമ്മീഷൻ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ രണ്ടു തുറമുഖങ്ങളും രാജ്യത്തിനാവശ്യമാണെന്ന പ്രധാനമന്ത്രിയുടെ നിലപാട് അംഗീകരിച്ച് മുന്നോട്ടുപോകാൻ കേരളം ധാരണയിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: