മഞ്ചേരി: കേരളത്തിലെ ദളിതരുടെ ഗതികേടിന്റെ നേര്‍ചിത്രമാണ് ഇന്നലെ മലപ്പുറം ജില്ലയില്‍ മഞ്ചേരിയില്‍ കണ്ടത്. മരിച്ച അമ്മയുടെ ശരീരവുമായി മക്കളും ബന്ധുക്കളും നാട്ടുകാരും താലൂക്ക് ഓഫീസിന് മുന്നില്‍ കുത്തിയിരുന്നത് നാലുമണിക്കൂര്‍. മഞ്ചേരി മുള്ളമ്പാറ കോലാര്‍ക്കുന്ന് വീട്ടില്‍ പരേതനായ കുഞ്ഞന്റെ ഭാര്യ നാടിച്ചി(75)യാണ് കഴിഞ്ഞ ദിവസം മരിച്ചത്.
പുലയസമുദായത്തില്‍പ്പെട്ട ഇവര്‍ക്ക് മുള്ളമ്പാറ ചോഴിയാംകുന്നില് ഒരു ശ്മശാനമുണ്ടെങ്കിലും ഇവിടേക്കെത്താന്‍ വഴിയില്ല. ആകെയുള്ളത് അരയടി വീതിയിലുള്ള വരമ്പ് മാത്രം. അതിലൂടെ മൃതശരീരവുമായി നാലുപേര്‍ക്ക് കടന്നുപോകാനാകില്ല. ഈ വഴിയുടെ ഇരുവശങ്ങളിലും താമസിക്കുന്ന സ്വകാര്യ വ്യക്തികളില്‍ ഒരാള്‍ ഭൂമി വിട്ടുനല്‍കാത്തതാണ് പ്രശ്നം.
ശ്മശാനത്തിലേക്ക് വഴി വേണമെന്ന ഇവരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 2013ല്‍ ആണ് സമരം തുടങ്ങിയത്.
അന്ന് റോഡ് ഉപരോധിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ ചര്‍ച്ചനടത്തിയിരുന്നു. ആറുമാസത്തിനുള്ളില്‍ റോഡ് ശരിയാക്കി തരാമെന്ന് പറഞ്ഞ് സമരക്കാരെ ആശ്വസിപ്പിച്ചു. പക്ഷേ ഒന്നും നടന്നില്ല. 2014ലും ഇതേ ആവശ്യമുന്നയിച്ച് സമരം നടത്തി. ഇതേതുടര്‍ന്ന് റോഡിനുവേണ്ടി നഗരസഭ ഒന്നരലക്ഷം രൂപ അനുവദിച്ചു. റവന്യൂവകുപ്പ് ഭൂമി അളന്ന് തിട്ടപ്പെടുത്താത്തതിനാല്‍ നിര്‍മ്മാണം നടന്നില്ല.
കഴിഞ്ഞ ദിവസം നാടിച്ചി മരിച്ചപ്പോള്‍ ശ്മശാനത്തിലേക്ക് മൃതദ്ദേഹം കൊണ്ടുപോകാന്‍ സാധിച്ചില്ല. അതോടെ മക്കളും നാട്ടുകാരും മൃതദേഹം നാമജപത്തോടെ താലൂക്ക് ഓഫീസിലേക്ക് കൊണ്ടുവന്നു. തുടര്‍ന്ന് മഞ്ചേരി-മലപ്പുറം റോഡില്‍ നാട്ടുകാര്‍ കുത്തിയിരുന്നു. പോലീസും തഹിസില്ദാറും ഇടപെട്ടിട്ടും നാട്ടുകാര്‍ പിന്മാറാതെ വന്നതോടെ പെരിന്തല്‍മണ്ണ സബ് കളക്ടര്‍ ജാഫര്‍ മാലിക്ക് സ്ഥലത്തെത്തി പത്ത് ദിവത്തിനകം തീരുമാനമെടുക്കുമെന്നും മൂന്നുമാസത്തിനുളളില്‍ റോഡ് യാഥാര്‍ത്ഥ്യമാക്കുമെന്നും ഉറപ്പു ലഭിച്ചതിന് ശേഷമാണ് സമരം അവസാനിപ്പിച്ചത്.
സബ് കളക്ടര്‍ ജാഫര്‍ മാലിക്, വില്ലേജ് ഓഫീസര്‍ കെ.വി.രാജേഷ്കുമാര്‍, തഹിസില്‍ദാര്‍ പി.സുരേഷ്, ഡിവൈഎസ്പി ബാലന്, നഗരസഭ ചെയര്‍പേഴ്സണ്‍ വി.സുബൈദ, കൗണ്‍സിലര്‍ പി.ജി.ഉപേന്ദ്രന്, ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി.മുരളീധരന്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി.ആര്.രശ്മില്‍നാഥ്, മണ്ഡലം ജനറല്‍ സെക്രട്ടറി ജ്യോതിഷ് മഞ്ചേരി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: