തൃശൂര്‍: കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച അന്വേഷണം സി.ബി.ഐക്ക് വിട്ടുവെന്ന് സര്‍ക്കാര്‍. മരണകാരണത്തില്‍ വ്യക്തതവരുത്താനായിട്ടില്ലെന്നും ലാബ് റിപ്പോര്‍ട്ടില്‍ വിദഗ്ധരുമായുള്ള കൂടിയാലോചനക്ക് ശേഷമേ നിഗമനത്തിലെത്താനാവൂ എന്ന് ഡി.ജി.പി. സര്‍ക്കാരിന് വേണ്ടി ആഭ്യന്തര സെക്രട്ടറിയും, ഡി.ജി.പിക്ക് വേണ്ടി ജില്ലാ പോലീസ് മേധാവിയുമാണ് റിപ്പോര്‍ട്ട് നല്‍കിയത്.
മനുഷ്യാവകാശ കമ്മീഷനംഗം കെ.മോഹന്‍കുമാറാണ് കേസ് പരിഗണിച്ചത്. സി.ബി.ഐക്ക് വിടുന്നതിനായി ജൂണ്‍ 10ന് ഇറക്കിയ വിജ്ഞാപനം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചതായും ആഭ്യന്തര സെക്രട്ടറി കമ്മീഷനെ അറിയിച്ചു. മണിയുടെ മരണം കൊലപാതകമാണോ ആത്മഹത്യയാണോ സ്വാഭാവിക മരണമാണോ എന്ന കാര്യത്തില്‍ കൃത്യമായ നിഗമനത്തില്‍ എത്താനായിട്ടില്ല. അന്വേഷണം തുടരുകയാണ്. ഇക്കാര്യം ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ റിപ്പോര്‍ട്ടിലൂടെ കമ്മിഷനെ അറിയിച്ചു.
കാക്കനാട്ടെ ലാബിലെയും, ഹൈദ്രാബാദിലെ കേന്ദ്രലാബിലെയും, കൊച്ചി അമൃത ആശുപത്രിയിലെയും, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും മെഥനോളിന്റെയും, വിഷാംശവും കണ്ടെത്തിയെന്ന ലാബ് പരിശോധനാ ഫലങ്ങളില്‍ വിദഗ്ധരുമായുള്ള കൂടിയാലോചനകളിലും, വിശകലനത്തിനും ശേഷമേ അന്തിമ തീരുമാനത്തിലെത്താനാവൂ. ദുരൂഹമരണം സംബന്ധിച്ച് ആറു സുഹൃത്തുക്കള്‍ക്കു നുണപരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ചാലക്കുടി മജിസ്ട്രേട്ട് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
ആത്മഹത്യ, കൊലപാതകം, രാസപദാര്‍ഥം ഉള്ളില്‍ച്ചെന്നുള്ള സ്വാഭാവിക മരണം എന്നിങ്ങനെ മൂന്നു സാധ്യതകളെക്കുറിച്ചാണ് പോലീസ് അന്വേഷിച്ചത്. എന്നാല്‍ മരണകാരണം സ്ഥിരീകരിക്കാനാവശ്യമായ തെളിവുകള്‍ ലഭിച്ചില്ല. 290 ലേറെ സാക്ഷികളുടെ മൊഴിയെടുത്തു. നിരവധി സാങ്കേതിക തെളിവുകളും ശേഖരിച്ചു.
ഇതില്‍ നിന്നൊന്നും മരണകാരണം കണ്ടത്തൊനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ലാബ് റിപ്പോര്‍ട്ടുകളിലെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും, സഹായികളടക്കമുള്ളവരെ സംശയമുണ്ടെന്നും വ്യക്തമാക്കി മണിയുടെ സഹോദരന് നല്കിയ പരാതിയിലായിരുന്നു കമ്മീഷന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നത്.
ദുരൂഹതയും മരണകാരണവും അന്വേഷണ പുരോഗതിയും സംബന്ധിച്ച് കഴിഞ്ഞ സിറ്റിംഗില്‍ ഡി.ജി.പി നല്കിയ ഒറ്റവരി വിശദീകരണം തള്ളി, ആരോപണങ്ങള്‍ക്കുള്ള മറുപടി ഉള്‍ക്കൊള്ളിച്ച വിശദമായ റിപ്പാര്‍ട്ട് നല്കാന് ഡി.ജി.പിക്കും ആഭ്യന്തര സെക്രട്ടറിക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. തൃശൂരില്‍ നടന്ന സിറ്റിങ്ങില്‍ കേസ് അന്വേഷിച്ച ചാലക്കുടി പൊലീസ് അന്വേഷണ വിശദാംശങ്ങള്‍ പൂര്‍ണ്ണമായും കമ്മീഷന് ഹാജരാക്കിയിരുന്നു. മണിയുടെ സഹോദരനും ഹാജരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: