കൊച്ചി: ഹൈക്കോടതി അടക്കം സംസ്ഥാനത്തെ കോടതികളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്പ്പെടുത്തിയതിനെച്ചൊല്ലിയും മുഖ്യമന്ത്രി പിണറായി വിജയനും വിഎസ് അച്യുതാനന്ദനും തമ്മില്‍ രൂക്ഷമായ ഭിന്നത. പ്രശ്നത്തില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്ന് പിണറായി പ്രഖ്യാപിച്ചപ്പോള്‍ വിഷയത്തില്‍ അതിശക്തമായിട്ടാണ് വിഎസ് ഇടപെട്ടത്.
മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടി സുപ്രീംകോടതി ചീഫ് ജസ്റ്റീസിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്ന വിഎസ്, മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രമായും നിര്‍ഭയമായും പ്രവര്‍ത്തിക്കാന്‍ അവസരം ഒരുക്കണമെന്നും ചീഫ് ജസ്റ്റീസിന് എഴുതിയ കത്തില്‍ ആവശ്യപ്പെട്ടു.
ഹൈക്കോടതിയിലുണ്ടായ ചില അനിഷ്ട സംഭവങ്ങളുടെ പേരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതികളില്‍ കടന്നുചെല്ലാനോ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനോ പറ്റാത്ത അവസ്ഥയാണ്. ഒരു പറ്റം അഭിഭാഷകരും പോലീസും ചേര്‍ന്ന് സ്വതന്ത്രമായ മാധ്യമ്രപവര്ത്തനം തടയുകയാണ്.
ഇങ്ങനെ അറിയാനുള്ള ജനങ്ങളുടെ അവകാശമാണ് ഹനിക്കുന്നത്. ഹൈക്കോടതിയിെല മീഡിയ റൂം അടച്ചിട്ട് മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍ നിന്ന് ഒഴിവാക്കി. തുറന്ന കോടതി എന്ന ഭരണഘടനാപരമായ സങ്കല്പ്പത്തിനു തന്നെ എതിരാണ് ഇൗ നടപടി. അതിനാല്‍ ചീഫ് ജസ്റ്റീസ് അടിയന്തരമായി ഇടപെടണം. കത്തില്‍ വിഎസ് ആവശ്യപ്പെടുന്നു.
എന്നാല്‍ വിഷയത്തില്‍ ഇടപെടില്ലെന്നാണ് ദല്‍ഹിയില്‍ പിണറായി പ്രഖ്യാപിച്ചത്. മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്നത്തില്‍ സര്‍ക്കാരിന് ഇടപെടാനാവില്ല. കോടതിക്കു മുന്നില്‍ നടക്കാന്‍ പാടില്ലാത്തത് നടന്നു. എന്നാല്‍ വിലക്ക് പിന്‍വലിക്കേണ്ട സമയമായി. ഇരുകൂട്ടരും ഏറ്റുമുട്ടേണ്ടവരല്ല. കോടതിക്കുള്ളിലെ പ്രശ്നമാണിത്. മുഖ്യമന്ത്രി തുടര്‍ന്നു.
വിഎസിന്റെ കത്ത് പ്രശ്നത്തില്‍ ഇടപെടാത്ത പിണറായിക്കുള്ള ഒളിയമ്പാണ്. കത്തില്‍ പിണറായി കൈയാളുന്ന ആഭ്യന്തര വകുപ്പിന്റെ കീഴിലുള്ള പോലീസിനെപ്പറ്റി നേരിട്ടുള്ള പരാമര്‍ശവുമുണ്ട്. പോലീസും അഭിഭാഷകരും േചര്‍ന്നാണ് പ്രശ്നം ഉണ്ടാക്കിയതെന്നാണ് വിഎസിന്റെ വാക്ക്.
മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരായ നീക്കം അങ്ങനെ നടക്കട്ടെയെന്നാണ് പിണറായിയുടെ ഉള്ളിലിരുപ്പെന്ന് ഇതിനകം പുറത്തുവന്ന കാര്യമാണ്. അതുവഴി മാധ്യമങ്ങളുടെ വായ് മൂടാം. സര്‍ക്കാരുള്‍പ്പെട്ട കേസുകളും മറ്റും കോടതിയില്‍ വരുമ്പോള്‍ ഓപ്പണ്‍ കോടതികളില്‍ വരുന്ന വാക്കാലുള്ള വിമര്‍ശനങ്ങള്‍ ഇനി സഹിക്കേണ്ട, അതിനാല്‍ തന്നെ വിവാദങ്ങളും ഒഴിവാക്കാം. ഉപദേഷ്ടാവായി എംകെ ദാമോദരനെ നിയമിക്കാനുള്ള നീക്കം വലിയ വിവാദമാക്കിയത് മാധ്യമങ്ങളാണ്. ഒടുവില്‍ ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നല്കിയ ഹര്‍ജിയെത്തുടര്‍ന്ന് നീക്കം പൊളിയുകയും ചെയ്തു.
ഇതില്‍ രോഷാകുലനായ ഒരു ഉന്നതനാണ് അഭിഭാഷകരെ ഇറക്കി കളിച്ചതെന്നും വെളിവായിരുന്നു. ഇത്രയും വിവാദമുണ്ടാക്കിയ സ്ഥിതിക്ക് മാധ്യമപ്രവര്‍ത്തകള്‍ ഒരു പാഠം പഠിക്കട്ടെയെന്നാണ് മുഖ്യമന്ത്രിയുടെ നിലപാടെന്നും അതിനാലാണ് വിഷയം ഇത്രയും ദിവസം കത്തിനിന്നിട്ടും ഇടപെടാതെ അകലം പാലിച്ച് നിന്നതെന്നുമാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: