കോഴിക്കോട്: ബോധവത്ക്കരണത്തോടൊപ്പം നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുകയും ചെയ്താല്‍ മാത്രമെ നഗരത്തിലെ മാലിന്യ പ്രശ്നത്തിന് പരിഹാരം കാണാനാവൂവെന്ന് കൗണ്‍സിലര്‍മാര്‍.
കോര്‍പറേഷന്റെ പ്ലാസ്റ്റിക്, ഖര, ദ്രവ, ഇമാലിന്യ പരിപാലന നിയമാവലിയുടെ കരടിനെക്കുറിച്ച് നടന്ന ചര്‍ച്ചയിലാണ് രാഷ്ട്രീയ വ്യത്യാസമില്ലാതെ കൗണ്‍സിലര്‍മാര്‍ ഈ അഭിപ്രായം പറഞ്ഞത്.
മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ.വി. ബാബുരാജാണ് നിയമത്തിന്റെ കരട് രൂപരേഖ അവതരിപ്പിച്ചത്. തുടര്‍ന്ന് നടന്ന ചര്‍ച്ചയ്ക്ക് തുടക്കമിട്ടത് ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ നമ്പിടി നാരായണനാണ്. കരടിനെ സ്വാഗതം ചെയ്ത അദ്ദേഹം നിയമാവലി പ്രകാരം തയ്യാറാക്കുന്ന കോര്‍പ്പറേഷന്‍തല ശുചിത്വാരോഗ്യ സമിതിയില്‍ കൗണ്‍സിലില്‍ പ്രാതിനിധ്യമുള്ള എല്ലാ പാര്‍ട്ടികളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ശക്തമായ നിയമത്തിന്റെ അഭാവമാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമെന്നും പ്ലാസ്റ്റിക് ഉപഭോഗം കുറയ്ക്കാന്‍ എല്ലാവരും ശ്രമിക്കണമെന്നും വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എം. രാധാകൃഷ്ണന് മാസ്റ്റര്‍ പറഞ്ഞു. 500 രൂപയല്ല, 5000 രൂപയെങ്കിലും പിഴയീടാക്കണമെന്നാ യിരുന്നു മുല്ലവീട്ടില്‍ മൊയ്തീന്റെ അഭിപ്രായം. കടലില്‍ മാലിന്യം തള്ളുന്നതിനെതിരെ നടപടിവേണമെന്ന് അഡ്വ. സി.കെ. സീനത്ത് ആവശ്യപ്പെട്ടു. ടൂറിസ്റ്റ് വാഹനങ്ങളില്‍ നിന്നും പ്ലാസ്റ്റിക് കുപ്പികള്‍ വലിച്ചെറിയുന്ന പ്രശ്നം കൂടി പരിഹരിക്കാന്‍ നടപടി വേണമെന്ന് പേരോത്ത് പ്രകാശന് ആവശ്യപ്പെട്ടു.
റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളും ബേപ്പൂര്‍ പോലുള്ള തീരദേശ മേഖലകളില്‍ ഉപേക്ഷിക്കപ്പെട്ട പഴയ ബോട്ടുകളുടെയും യാനങ്ങളുടെയും അവശിഷ്ടങ്ങളും നീക്കം ചെയ്യാനും നടപടി വേണമെന്ന് അദ്ദേഹം പറഞ്ഞു. നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്ന റസിഡന്‍സ് അസോസിയേഷനുകളെ പുരസ്കാരം നല്കി അനുമോദിക്കണമെന്ന് എന്‍. സതീഷ്കുമാറും കുടുംബശ്രീ യൂണിറ്റുകള്‍ വഴി തുണിസഞ്ചി നിര്‍മ്മിക്കുന്നതിന് പ്രാമുഖ്യം നല്‍കണമെന്ന് ഇ. പ്രശാന്ത്കുമാറും അഭിപ്രായപ്പെട്ടു. റീസൈക്കിള്‍ ചെയ്യാന്‍ കഴിയാത്ത പ്ലാസ്റ്റിക് കവറുകള്‍, പി.യു ഫോം ചെരുപ്പുകള്‍ എന്നിവ നിരോധിക്കണമെന്ന് പി. കിഷന്‍ചന്ദ് ആവശ്യപ്പെട്ടു.
സി. അബ്ദുറഹിമാന്, മനയ്ക്കല്‍ ശശി, വിദ്യാ ബാലകൃഷ്ണന്, അഡ്വ. പി.എം. നിയാസ്, കെ.എം. റഫീഖ്, കെ.ടി. ബീരാന്‍കോയ, എം. കുഞ്ഞാമുട്ടി, കെ.കെ. റഫീഖ്, കെ.സി. ശോഭിത, പി. ഉഷാദേവി ടീച്ചര്‍, കെ. നിര്‍മ്മല, എന്‍.പി. പത്മനാഭന്, ബീന രാജന്, കെ. കൃഷ്ണന്, ആയിഷാബി, പി. കിഷന്‍ചന്ദ്, പി.സി. രാജന്, ടി.വി. ലളിതപ്രഭ, ടി.സി. ബിജുരാജ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: