ന്യൂദല്‍ഹി: പത്താന്‍കോട്ട് വ്യോമസേനാതാവളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്ക് വെളിവാക്കുന്ന രേഖകള്‍ യു.എസ് ഭാരതത്തിന് കൈമാറി. ദേശീയ അന്വേഷണ ഏജന്‍സിക്കാണ് (എന്‍ഐഎ) തെളിവുകള്‍ കൈമാറിയത്. ഭീകരാക്രമണം ആസൂത്രണം ചെയ്തതിനു പിന്നില്‍ പാക്കിസ്ഥാനാണെന്നതിനുള്ള വ്യക്തമായ തെളിവുകള്‍ കൈമാറിയ രേഖയിലുണ്ട്.
പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍നിന്നുള്ള നാസിര്‍ ഹുസൈന്, ഗുജ്രന്‍വാല സ്വദേശി അബൂബക്കര്‍, സിന്ധ് പ്രവിശ്യയില്‍നിന്നുള്ള ഉമര്‍ ഫറൂഖ്, അബ്ദുള്‍ ഖയൂം എന്നിവരുമായി ജെയ്ഷെ മുഹമ്മദ് ഭീകരന് കാഷിഫ് ജാന്‍ നടത്തിയ ഒണ്‍ലൈന്‍ സംഭാഷണങ്ങളും രേഖയിലുണ്ട്.
പഞ്ചാബില്‍ കടന്ന ഭീകരര്‍ പോലീസ് സൂപ്രണ്ടായ സല്‍വീന്ദര്‍ സിങ്ങിനെ ആക്രമിച്ചതിനുശേഷം ബന്ധപ്പെട്ടത് കാഷിഫ് ജാനിനെയാണ്. പാക്കിസ്ഥാനിലെ ജെയ്ഷെ മുഹമ്മദിന്റെ മറ്റു അനുയായികളുമായി കാഷിഫ് വിവിധ സമയങ്ങിലായി നടത്തിയ സംഭാഷങ്ങളുടെ വിവരങ്ങളും കൈമാറിയവയിലുണ്ട്.കാഷിഫിന്റെ വാട്സ്ആപ്, ഫെയ്സ്ബുക്ക് വിവിരങ്ങളും അന്വേഷണ ഏജന്‍സികള്‍ ശേഖരിച്ചിട്ടുണ്ട്.
ഭീകരാക്രമണത്തിനു പിന്നില്‍ പാക്കിസ്ഥാനാണെന്ന ഇന്ത്യയുടെ വാദങ്ങള്‍ക്ക് കരുത്തേകുന്നതാണ് യുഎസ് കൈമാറിയ രേഖകള്‍. സാര്‍ക് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ബുധനാഴ്ച പാക്കിസ്ഥാനിലെത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ഭീകരാക്രമണങ്ങളില്‍ പാക്കിസ്ഥാന്റെ പങ്ക് വെളിവാക്കുന്ന തെളിവുകളും ഉന്നയിക്കുമെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: