കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയില്‍ നിന്നും അടൂര്‍, പത്തനംത്തിട്ട ഭാഗങ്ങളിലേക്ക് പോകുന്ന പ്രധാന റോഡായ പുതിയകാവ്-ചക്കുവള്ളി റോഡില്‍ പുതിയകാവ് ഭാഗത്തുണ്ടാകുന്ന ഗതാഗതക്കുരുക്കില്‍ യാത്രക്കാര്‍ ബുദ്ധിമുട്ടുമ്പോഴും യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ലെന്ന് ആക്ഷേപം.
രാവിലെ മുതല്‍ ഉച്ചവരെയുള്ള സമയത്താണ് ഏറെ തിരക്ക് അനുഭവപ്പെടുന്നത്. പഞ്ചായത്തിന്റെ അധീനതയിലുള്ള മത്സ്യ മാര്‍ക്കറ്റിലും സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലും എത്തുന്ന വലുതും ചെറുതുമായ വാഹനങ്ങള്‍ റോഡില്‍ പാര്‍ക്കു ചെയ്യുന്നതു മൂലമാണ് ഇവിടെ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നത്. പ്രശ്നം പല പ്രാവശ്യം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും യാതൊരു നടപടിയുമില്ല. മാത്രവുമല്ല നൂറില്‍പ്പരം ട്രെയിനുകള്‍ കടന്നുപോകുന്ന പുതിയകാവ് ചിറ്റുമൂല റെയില്‍വേ ഗേറ്റ് സമീപത്തായതിനാല്‍ അടിക്കടി റയില്‍വേ ഗേറ്റ് അടയ്ക്കുന്നതിനാല്‍ ഇരുവശങ്ങളിലേക്കും നൂറുകണക്കിന് വാഹനങ്ങളാണ് ആ സമയങ്ങളില്‍ ഇവിടെ എത്തുന്നത്. അപ്പോള്‍ ഇവിടെ ഉണ്ടാകുന്ന തിരക്ക്’പ്രവചനാതീതമാണ്. ഇവിടെ റോഡിന്റെ വശങ്ങളില് അനധികൃതമായി പാര്‍ക്കിങ് ഒഴിവാക്കുകയും, വ്യാപാരസ്ഥാപനങ്ങളില്‍ ലോഡുമായി വരുന്ന വാഹനങ്ങള്‍ റോഡില്‍ വച്ചുതന്നെ സാധനങ്ങള്‍ ഇറക്കുകയും കയറ്റുകയും ചെയ്യുന്നതിന് നിയന്ത്രണം വരുത്തുകയും ചെയ്താല്‍ ഒരുപരിധി വരെ പുതിയകാവിലുണ്ടാകുന്ന ഗതാഗതകുരുക്കിന് ശമനമുണ്ടാകുമെന്നാണ് യാത്രക്കാരുടെ അഭിപ്രായം. ഇതിനായി പോലീസിന്റെ സേവനം ഉള്‍പ്പെടെ അടിയന്തിര നടപടികള്‍ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നാണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: