പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായി ഉണ്ടാക്കിയ ‘അടവുനയം’ (പരസ്യബാന്ധവം?) തിരുത്തേണ്ട തെറ്റാണെന്ന് അന്തിമ വിശകലനത്തില്‍ ബോദ്ധ്യപ്പെട്ടതായി പ്രകാശ് കാരാട്ട് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ (സിപിഐ-എമ്മും കോണ്‍ഗ്രസും) വ്യക്തമാക്കിയിരിക്കുന്നു. എന്നാല്‍ ഈ പറഞ്ഞ പി.ബി രേഖ കമ്മറ്റിയില്‍ വിതരണം ചെയ്യാന്‍പോലും ബംഗാള്‍ ഘടകം അനുവദിച്ചില്ലെന്നതാണ് പുറത്തുവന്ന വാര്‍ത്ത. പൊളിറ്റ് ബ്യൂറോ ചര്‍ച്ചചെയ്ത് അംഗീകരിച്ച തീരുമാനം കമ്മ്യൂണിസ്റ്റ് ഭാഷയില്‍പ്പറഞ്ഞാല്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തന്നെ തള്ളിക്കളഞ്ഞുവെന്ന് ചുരുക്കം.
യച്ചൂരിയും കാരാട്ടും അടങ്ങുന്ന നേതാക്കന്മാരുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് സംസ്ഥാന സമിതി വിട്ടുവീഴ്ച കൂടാതെ തങ്ങളുടെ തീരുമാനത്തിന് അടിവരയിട്ടത്.
നാളിതുവരെ 500 വോട്ടുപോലും തികച്ചു വാങ്ങാനാവാത്ത, പാര്‍ട്ടി ചിഹ്നത്തില്‍ വോട്ടുചെയ്യാനാവാത്ത നേതാക്കന്മാര് ചട്ടം പഠിപ്പിക്കാന്‍ ഇങ്ങോട്ടുവരേണ്ടെന്ന് താക്കീത് ചെയ്യാനും അവര്‍ മറന്നില്ല. രക്ഷിച്ചവര്‍ക്ക് ശിക്ഷിക്കാനുമധികാരമുണ്ടല്ലൊ. കമ്മ്യൂണിസ്റ്റ് പച്ചപോലും കിളിര്‍ക്കാത്ത ദല്‍ഹിയിലെ എകെജി സെന്ററില്‍ ശീതികരിച്ച മുറിയില്‍ കഴിഞ്ഞുകൂടുന്ന ഇക്കൂട്ടരെ മൂന്നര പതിറ്റാണ്ടുകാലം ‘അന്നവസ്ത്രം ഭിക്ഷയ്ക്ക് മുട്ടുവരാതെ’ സംരക്ഷിച്ചതും ഇവര്‍തന്നെ ആയിരുന്നല്ലൊ.
അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളുടെ ഔദാര്യത്തില്‍ കഴിയുന്ന നേതൃത്വത്തിന് സ്വാഭാവികമായും വന്നുചേരുന്ന പരിമിതിയാണിത്. ഒരുകാലത്ത് അണികള്‍ ഊറ്റംകൊണ്ടിരുന്ന പാര്‍ട്ടിയുടെ ഏകശിലാ സംവിധാനത്തിന്റെ ഊക്ക് ഇന്ന് പഴങ്കഥമാത്രം. മൊയ്നുള്‍ ഹുസൈന്, സമില്‍ ലാഹിരി, ഋതമ്പ്രതാ ബാനര്‍ജി തുടങ്ങിയ മുന്‍നിര നേതാക്കള്‍ കടുത്ത നിലപാടു കൈക്കൊള്ളുമ്പോള്‍ പ്രത്യേകിച്ചും. സംസ്ഥാന സമിതി തീരുമാനമെന്തെന്നറിയാന്‍ യച്ചൂരിയെ പത്രക്കാര് വളഞ്ഞുവച്ചപ്പോള്‍ ബംഗാളിലെ സഖാക്കള്‍ ‘സഹകരണത്തെ’ സഖ്യമായി തെറ്റിദ്ധരിച്ചുവെന്ന് പറഞ്ഞാണ് രക്ഷപ്പെട്ടത്.
വിശാഖപട്ടണം കോണ്‍ഗ്രസ് ലൈന്‍ ഉയര്‍ത്തികാട്ടി പ്രകാശ് കാരാട്ട് ഇപ്പോഴും കോണ്‍ഗ്രസുമായി യാതൊരു നീക്കുപോക്കും പാടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. എന്നാല്‍ ജനറല്‍ സെക്രട്ടറി തെരഞ്ഞെടുപ്പില്‍ തന്നോടൊപ്പം ഉറച്ചുനിന്ന ബംഗാള്‍ ഘടകത്തെ തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയിലാണ് യച്ചൂരി. ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാരസ്മരണയുടെ ഭാഗമായി ബംഗാള്‍ ഘടകത്തിനും നല്കിയ പരിഗണന ജനറല്‍ സെക്രട്ടറിയുടെ ചങ്കില് കുരുക്കിയ ചൂണ്ടയായി മാറിയിരിക്കുകയാണ്.
നാണംകെട്ട ഈ കൂട്ടുകെട്ടിന് കുടപിടിക്കുന്ന യച്ചൂരിക്കും ബംഗാളിലെ നേതൃത്വത്തിനുമെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന സിസി അംഗമായ ജഗ്മതി സാങ്വാന് പരസ്യമായി രാജിവച്ചുപുറത്തുപോയതോടെയാണ് പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. സംസ്ഥാന സമിതി കേന്ദ്ര കമ്മറ്റി തീരുമാനം തള്ളിക്കളഞ്ഞ സാഹചര്യത്തില്‍ ഈ മാസാവസാനം നടക്കാനിരിക്കുന്ന പൊളിറ്റ് ബ്യൂറോയില്‍ വിഷയം ചര്‍ച്ചയാവും. തോണിയുടെ രണ്ടുകൊമ്പത്തിരുന്ന് വിരുദ്ധദിശകളിലേക്ക് വാശിയോടെ തുഴയുന്ന യച്ചൂരിയും കാരാട്ടും പൊളിറ്റ് ബ്യൂറോയില്‍ പുതിയ പോര്‍മുഖം തുറക്കുന്നതിന് തൊട്ടുമുമ്പായി പാര്‍ട്ടിയുടെ മുഖപത്രത്തില്‍ വന്ന ലേഖനത്തിന് ഏറെ പ്രധാന്യമുണ്ട്.
കോണ്‍ഗ്രസുമായുള്ള സിപിഎം നിലപാട് വിശദമാക്കുന്ന ഈ ലേഖനത്തില്‍ ബൂര്‍ഷ്വാ-ഭൂപ്രഭുവര്‍ഗ ഭരണത്തിന്റെ പ്രധാന കക്ഷി കോണ്‍ഗ്രസാണെന്ന് കാരാട്ട് നിരീക്ഷിക്കുന്നുണ്ട്. അടുത്ത ശ്വാസത്തില്‍ത്തന്നെ ബിജെപിയെ കോണ്‍ഗ്രസിന്റെ തൊഴുത്തില്‍ കൊണ്ടുപോയി കെട്ടാനുള്ള വൃഥാശ്രമവും അദ്ദേഹം നടത്തുന്നു. ഈ ലേഖനത്തിന്റെ ഏതാണ്ട് അവസാനഭാഗത്തായി പറയുന്നത് ”നിലവിലുള്ള സാഹചര്യത്തില്‍ സിപിഎമ്മിന്റെ ചുമതല ബിജെപിയെ ഒറ്റപ്പെടുത്തി പരാജയപ്പെടുത്തുക” എന്നതുതന്നെയാണെന്നാണ്.
ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും ഈ പാര്‍ട്ടി എന്നും എന്തെങ്കിലും ഉണ്ടാക്കുന്നതിനു പകരം ഉന്മൂലനം ചെയ്യാനാണല്ലോ ശ്രമിച്ചിട്ടുള്ളത്. ഏതായാലും കോണ്‍ഗ്രസുമായും ബിജെപിയുമായും ഒരുവിധത്തിലുള്ള രാഷ്ട്രീയസഖ്യവും അനുവദിക്കില്ലെന്ന് കാരാട്ട് തീര്‍ത്തുപറയുന്നുണ്ട്. ബംഗാളില്‍ ഇപ്പോഴും ആലിംഗനബദ്ധരായി നില്ക്കുന്ന കോണ്‍ഗ്രസുകാരുടെയും പാര്‍ട്ടി സഖാക്കളുടെയും ഉറക്കം കെടുത്താന്‍ ഈ പരാമര്‍ശം ഉപകരിച്ചേക്കാം. അതേസമയം തൂക്കമൊപ്പിക്കാന്‍ വേണ്ടി ബിജെപിയെക്കൂടി വലിച്ചിഴച്ചതിന്റെ കാരണമെന്തെന്ന് സാമാന്യബുദ്ധിയുള്ള ആര്‍ക്കും ബോദ്ധ്യപ്പെടും.
കോണ്‍ഗ്രസുമായി ഒരുവിധത്തിലുമുള്ള സംഖ്യത്തെക്കുറിച്ചും അദ്ദേഹത്തിന്റെ പാര്‍ട്ടി ആലോചിക്കുകപോലും ചെയ്യാത്തതിന്റെ കാരണങ്ങളെക്കുറിച്ച് നിരത്തുന്ന വാദമുഖങ്ങള്‍ മൂന്നായി ക്രോഡീകരിക്കാം.
1) സിപിഎം എക്കാലവും ഉയര്‍ത്തിപ്പിടിച്ച തൊഴിലാളിവര്‍ഗ താല്പര്യം സന്ധിചെയ്യേണ്ടിവരും. 2) വര്‍ഗസമരം ഉപേക്ഷിച്ച് വര്‍ഗ സഹകരണം അംഗീകരിക്കേണ്ടിവരും. 3)അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ താല്പര്യം കാത്തുസൂക്ഷിക്കുന്ന പാര്‍ട്ടിയുടെ സ്വതന്ത്ര ഭൂമി നഷ്ടപ്പെടും. ഇതു വായിക്കുന്ന സഖാക്കള്‍തന്നെ ഊറിച്ചിരിക്കും.
കാരണം ഈപറഞ്ഞ വിഷയങ്ങളോടെല്ലാംതന്നെ പാര്‍ട്ടി രാജിയായിട്ട് കാലമേറെയായി എന്നറിയുന്നവരാണല്ലൊ അവര്‍. കമ്മറ്റി പിരിച്ചുവിടാന്‍ ധൈര്യമുണ്ടോ എന്ന് സംസ്ഥാന സമിതിയില്‍ വെല്ലുവിളി ഉയര്‍ന്നപ്പോള്‍ പറഞ്ഞത് ഈ നേതാക്കള്‍ക്ക് ‘നീണ്ട ലേഖനങ്ങള്‍’ എഴുതാനല്ലാതെ മറ്റൊന്നുമറിയില്ലെന്നാണ്. കാരാട്ട് നിര്‍ത്തുമ്പോള്‍ യച്ചൂരി തുടങ്ങും. പാര്‍ട്ടി ലൈന്‍ എന്തായാലും സ്വന്തം ലൈന്‍ സമര്‍ത്ഥിക്കാനായില്ലെങ്കില്‍ നിലനില്‍പ്പ് അപകടത്തിലാവുമല്ലൊ.
ഒഡീഷയിലും ആന്ധ്രയിലും തമിഴ്നാട്ടിലും പിന്നെ പഞ്ചാബിലും കോണ്‍ഗ്രസുമായി പാര്‍ട്ടി ഉണ്ടാക്കിയ സഖ്യത്തെക്കുറിച്ച് വിശദീകരിച്ചതിനുശേഷം മതി ബംഗാള്‍ ഘടകത്തെ വരുതിക്കുനിര്‍ത്താന്‍ വടിയെടുക്കുന്നത് എന്ന് പ്രത്യേകം ഓര്‍മ്മിപ്പിച്ചിട്ടുമുണ്ട്. ജ്യോതി ബസുവിന് കൈവന്ന പ്രധാനമന്ത്രി പദം തട്ടിത്തെറിപ്പിച്ചതും സോമനാഥ് ചാറ്റര്‍ജിയെ അപമാനിച്ചതുമെല്ലാം ഇതേ രാഷ്ട്രീയ പശ്ചാത്തലത്തില്‍ വിശദീകരിക്കേണ്ടതായും വരും.
തന്‍കാര്യം കാണാന്‍ ചേരിതിരിയുന്ന കേന്ദ്രനേതൃത്വം ബംഗാളിനോട് വിദ്വേഷത്തിന്റെ കണക്കു തീര്‍ക്കുകയാണത്രെ. തത്ത്വാധിഷ്ഠിത രാഷ്ട്രീയത്തിന്റെ പേരില്‍ പ്രധാനമന്ത്രിപദം വരെ ത്യജിച്ചവരെന്ന് മേനി നടിച്ചവരുടെ പൂച്ചാണിപ്പോള് പുറത്തായിരിക്കുന്നത്. പതിവുപോലെ ഉത്തരം കണ്ടെത്തിയില്ലെങ്കിലും ഇത്തവണ പിബി ചര്‍ച്ച കൊഴുക്കും, തീര്‍ച്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: