ബെംഗളൂരു: മഹാദായി (മാണ്ഡവി) നദീജലം കര്‍ണ്ണാടകയ്ക്ക് നല്‍കേണ്ടെന്ന ട്രൈബ്യൂണല്‍ വിധിക്കെതിരെ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടത്തിയ കര്‍ണ്ണാടക ബന്ദ് പൂര്‍ണ്ണം. തലസ്ഥാനമായ ബെംഗളൂരുവടക്കം മിക്ക നഗരങ്ങളും സ്തംഭിച്ചു. ബസുകളും കാറുകളും ഓട്ടോകളും ഒന്നും നിരത്തിലിറങ്ങിയില്ല.
കടകളും വ്യാപാര കേന്ദ്രങ്ങളും അടഞ്ഞുകിടന്നു. ബന്ദിന് ആഹ്വാനം ചെയ്ത് സംഘടനകളുടെ ആഭിമുഖ്യത്തില്‍ പലയിടങ്ങളിലും പടുകൂറ്റന്‍ പ്രകടനങ്ങളും നടന്നു. ട്രൈബ്യൂണലിനും ഗോവ സര്‍ക്കാരിനും എതിരെയായിരുന്നു മുദ്രാവാക്യങ്ങള്‍ ഏറെയും. വിജയനഗരം, നയന്തഹള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ സംഘര്‍ഷവും ഉടലെടുത്തു. ബെംഗളൂരില്‍ മെട്രോ ട്രെയിന്‍ സര്‍വ്വീസ് പോലും നിലച്ചു. ലക്ഷക്കണക്കിന് മലയാളികളുള്ള സ്ഥലമാണ് ബെംഗളൂര്. ആഴ്ചവസാനം കരളത്തില്‍ എത്താന്‍ പോലു കഴിയാതെ അവര്‍ കഷ്ടത്തിലായി.
ബുധനാഴ്ചയാണ് മഹാദായി നദീജലതര്‍ക്ക ട്രൈബ്യൂണല്‍ ഏഴ് ടിഎംസി അടി വെള്ളം വേണമെന്ന കര്‍ണ്ണാടകയുടെ ഹര്‍ജി തള്ളിയത്. മാലപ്രഭ മേഖലയില്‍ കുടിവെള്ളത്തിന് വേണ്ടിയാണ് കര്‍ണ്ണാടക അപേക്ഷ നല്‍കിയത്. എന്നാല്‍ ഗോവ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ട്രൈബ്യൂണല്‍ ഹര്‍ജി തള്ളി.
ഇരു സംസ്ഥാനങ്ങളിലൂെടയും ഒഴുകുന്ന മഹാദായി നദിയെ മാണ്ഡവി നദിയെന്നും വിളിക്കുന്നുണ്ട്. മൊത്തം 77 കിലോമീറ്ററാണ് നീളം. 29 കിലോമീറ്റര്‍ കര്ണ്ണാകടത്തിലും 52 കിലോമീറ്റര്‍ ഗോവയിലും. ഗോവയുടെ ജീവനാഡിയാണ് ഈ നദി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: