കോഴിക്കോട്ട് കോടതിവളപ്പില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് യുവമോര്‍ച്ച പ്രവര്‍ത്തകര്‍
നടത്തിയ മാര്‍ച്ച്
പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന് സ്പോണ്സര് ചെയ്ത മാധ്യമ അടിയന്തരാവസ്ഥയാണ് സംസ്ഥാനത്തെ കോടതികളില്‍ നടക്കുന്നതെന്നും ജനാധിപത്യ രീതിയില്‍ ഈ കാട്ടാള നീതിയെ ചെറുത്തുതോല്‍പ്പിക്കുമെന്നും യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ് ബാബു പറഞ്ഞു.
ജനങ്ങളുടെ അറിയാനുള്ള അവകാശത്തിന്റെ ഭാഗമായ മാധ്യമധര്‍മ്മത്തെ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ വേട്ടയാടുമ്പോള്‍ സര്‍വ്വകക്ഷിയോഗം പോലും വിളിക്കാതെ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് മാധ്യമ പ്രവര്‍ത്തകരെ വേട്ടയാടാനുള്ള ലൈസന്‍സായി കാണേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോഴിക്കോട് കോടതിയില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന ഐസ്ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുമ്പോഴാണ് പോലീസ് അതിക്രമമുണ്ടായത്. ഇതുസംബന്ധിച്ച് സമഗ്രമായി അന്വേഷിച്ച് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണം. സര്‍ക്കാര്‍ പ്രതികൂട്ടിലാകുന്ന കേസുകളുടെ നിജസ്ഥിതി ജനങ്ങളിലെത്താതിരിക്കാനുള്ള ആസൂത്രിതശ്രമത്തിന്റെ ഭാഗമാണ് മാധ്യമ അടിയന്തിരാവസ്ഥ. സത്യത്തെ ഭയപ്പെടുന്ന പിണറായി സര്‍ക്കാരാണ് ഇതിനു പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മാധ്യമപ്രവര്‍ത്തകര്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം അറയിച്ചു.
കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രതിഷേധപ്രകടം നടത്തി. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.പ്രകാശ് ബാബു, ജില്ലാ അധ്യക്ഷന്‍ ഇ.പി.നന്ദകുമാര്‍, ജില്ലാ ജനറല്‍സെക്രട്ടറിമാരായ എസ്.അരുണ്‍കുമാര്‍, മണികണ്ഠന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: