ചേര്‍ത്തല: രണ്ടരവര്‍ഷത്തിനുള്ളില്‍ റെക്കോഡ് പുസ്തകങ്ങളില്‍ ആറുവട്ടം സാന്നിദ്ധ്യമായി ലോകശ്രദ്ധ നേടുകയാണ് ചേര്‍ത്തല സ്വദേശിയായ അരവിന്ദ് കുമാര്‍ പൈ. ലിംക മുതല്‍ ഇന്ത്യ ബുക്ക് വരെയുണ്ട് ഈ 30 വയസുകാരന്റെ നേട്ടങ്ങളുടെ പട്ടികയില്‍. ഒരേവര്‍ഷം മൂന്ന് റെക്കോഡ് പുസ്തകങ്ങളില്‍ ഇടംനേടിയ ഏറ്റവും പ്രായംകുറഞ്ഞ കേരളീയനെന്ന ബഹുമതിയും അരവിന്ദിന് സ്വന്തം.
ചേര്‍ത്തല മുനിസിപ്പല്‍ 33-ാംവാര്‍ഡ് മാടയ്ക്കല്‍ ശാന്തിനിവാസില്‍ പരേതനായ മുരളീധര ബാബുവിന്റെയും രഞ്ജിത ഭായിയുടെയും മകനാണ് അരവിന്ദ് കുമാര്‍ പൈ. അമ്മയുടെ 55-ാം പിറന്നാള്‍ സമ്മാനം 322 സ്റ്റാമ്പുകള്‍ പതിച്ച കവറില്‍ അയച്ചാണ് കഴിഞ്ഞവര്‍ഷം ആദ്യമായി ലിംക റെക്കോഡ് സ്വന്തമാക്കിയത്. ഭാരതത്തില്‍ ഏറ്റവുമധികം ഗാന്ധിസ്റ്റാമ്പുകള്‍ ശേഖരിച്ചാണ് അതേവര്‍ഷം ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിലും ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ഇടംനേടിയത്.
അമേരിക്കന്‍ തിയതിയുടെ ക്രമത്തില്‍ അമ്മയുടെ 56-ാം ജന്മദിനത്തില് ആയിരത്തോളം നോട്ട് സമ്മാനിച്ചതിന് ഇത്തവണ ഇന്ത്യ ബുക്കില്‍ വീണ്ടും സ്ഥാനംപിടിച്ചു.
നൂറില്‍പരം രാജ്യങ്ങളില്‍നിന്നുള്ള ഏറ്റവും വിശാലമായ ഗാന്ധിയന്‍ സ്റ്റാമ്പ് ശേഖരത്തിന് ഇത്തവണ ലിംക സര്‍ട്ടിഫിക്കറ്റ് നേടുകയും ചെയ്തു.
1949ലെ ആദ്യത്തേത് മുതല്‍ 2016ലേത് വരെ മുഴുവന്‍ ധനകാര്യ സെക്രട്ടറിമാരുടെയും ഒപ്പോടെയുള്ള 6,500 ഒരു രൂപനോട്ട് ശേഖരിച്ചതിന് ഇത്തവണ പ്രസിദ്ധീകരിക്കുന്ന ലിംക ബുക്കില്‍ സ്ഥാനംപിടിക്കും. അതിന്റെ സര്‍ട്ടിഫിക്കറ്റ് ഇതിനകം ലഭിച്ചു. കഴിഞ്ഞവര്‍ഷമാണ് അംഗീകാരത്തിന് സമര്‍പ്പിച്ചത്.
2015ലെ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സില്‍ എഡിറ്ററുടെ ആമുഖ പേജില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, കിരണ്‍ബേദി, അരവിന്ദ് കെജ്രിവാള് എന്നിവര്‍ക്കൊപ്പം അരവിന്ദിന്റെ പേരും ഉള്‍പ്പെട്ടു. അന്വേഷണവും രേഖകളുടെ സമാഹരണവും അവയെ ആസ്പദമാക്കിയുള്ള കൗതുകകരമായ അവതരണവുമാണ് അരവിന്ദിന് ലോകശ്രദ്ധ നേടിക്കൊടുക്കുന്നത്.
ഈ വേറിട്ട പ്രയത്നം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. ഭാര്യ: ജ്യോതിലക്ഷ്മി (പെരുമ്പളം ഗവ. എച്ച്എസ്എല്‍പി സ്കൂള്‍ അദ്ധ്യാപിക). മകള്‍: സിദ്ധി അരവിന്ദ് പൈ. സഹോദരി: ശ്രീലക്ഷ്മി എം. പൈ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: