കോട്ടയത്ത് ഓള് കേരള തയ്യല്‍ തൊഴിലാളി അസോസിയേഷന് സംസ്ഥാന സമ്മേളനത്തില്‍
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കുന്നു
-ജന്മഭൂമി
കോട്ടയം: തയ്യലിനെ പരമ്പരാഗത കൈത്തൊഴിലായി പരിഗണിച്ച് കൂടുതല്‍ ക്ഷേമപദ്ധതികളില്‍ ഉള്‍പ്പെടുത്തണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. എകെടിഎ സംസ്ഥാന സമ്മേളന ഉദ്ഘാടന സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരമ്പരാഗത തൊഴിലുകളുടെ സംരക്ഷണത്തിന് കേന്ദ്ര നൈപുണ്യവികസന മന്ത്രാലയത്തിന് കീഴില്‍ നിരവധി പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്. തയ്യല്‍ പരമ്പരാഗത കൈത്തൊഴിലായാല് കോടിക്കണക്കിന് രൂപയുടെ ക്ഷേമപദ്ധതികളുടെ ഭാഗമാകാന്‍ തയ്യല്‍ തൊഴിലാളികള്‍ക്കും കഴിയും.
ചികിത്സാ ചെലവുകള്‍ ഏറിവരുന്നതിനാല്‍ ഇഎസ്ഐ അടക്കമുള്ള ആനുകൂല്യങ്ങള്‍ തൊഴിലാളികള്‍ക്ക് ലഭിക്കേണ്ടതാണ്. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ക്ഷേമപദ്ധതികള്‍ വളരെ പരിമിതമാണ്. വിവാഹ ധനസഹായമായി തൊഴിലാളികള്‍ക്ക് ലഭിക്കുന്നത് രണ്ടായിരം രൂപ മാത്രമാണ്. ക്ഷേമപദ്ധതികള്‍ കാലാനുസൃതമായി പുനരാവിഷ്കരിക്കേണ്ടതുണ്ട്. കേന്ദ്രപദ്ധതികളുടെ ആനുകൂല്യം തയ്യല്‍ തൊഴിലാളികള്‍ക്ക് ലഭ്യമാക്കാനുള്ള പരിശ്രമം ഉണ്ടാവുന്നില്ല.
അടല്‍ പെന്ഷന് യോജന, ആംആദ്മി ബീമായോജന എന്നിവയുടെ ആനുകൂല്യം തയ്യല്‍ തൊഴിലാളികള്‍ക്കും ലഭ്യമാക്കണം. കുമ്മനം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് കെ. മാനുക്കുട്ടന് അദ്ധ്യക്ഷത വഹിച്ചു. തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
തയ്യല്ത്തൊഴിലാളികള്ക്കുള്ള പെന്ഷന് മുന്‍കാല പ്രാബല്യത്തോടെ ജൂണ്‍ മുതല്‍ 1000 രൂപയാക്കി ഉയര്‍ത്തുമെന്ന് അദ്ദേഹം പറഞ്ഞു. കുടിശികസഹിതം ഓണത്തിന് മുമ്പ് പെന്ഷന് വീടുകളിലെത്തിക്കാനാണ് പദ്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: