പൊന്‍കുന്നം: ദേശീയപാത 183ലെ കൊടുംവളവുകളില്‍ അപകടങ്ങള്‍ പതിവാകുമ്പോഴും നവീകരണ പദ്ധതികള്‍ കടലാസില്‍ മാത്രം.
പഴയ കെ.കെ.റോഡ് കൊല്ലം-തേനി ദേശീയ പാതയുടെ ഭാഗമായി മാറിയിട്ട് നാളുകള്‍ ഏറെയായെങ്കിലും പാത നവീകരണത്തിന് നടപ്പാക്കുന്ന പദ്ധതികള്‍ മേഖലയില്‍ എത്താറില്ല. ഓരോ വര്‍ഷവും അറ്റകുറ്റ പണികളുടെ പേരില്‍ ദശലക്ഷങ്ങള്‍ അനുവദിക്കപ്പെടുമ്പോളും അപകട വളവുകള്‍ നിവര്‍ത്തുന്നതിനുള്ള പദ്ധതികള്‍ മാത്രം നടപ്പാക്കാന്‍ ശ്രമങ്ങളുമില്ല. വീതി വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ നിര്‍ത്തിവെച്ചിരിക്കുന്ന ഉദ്യോഗസ്ഥര്‍ വളവുകള്‍ നിവര്‍ത്തുന്നത് സംബന്ധിച്ച് ഫയലുകള്‍ നീക്കാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം.
മുണ്ടക്കയം മുതല്‍ ആരംഭിക്കുന്ന ഹൈറേഞ്ച് പ്രദേശത്ത് വളവുകള്‍ നിവര്‍ത്തുക ശ്രമകരമായതിനാല്‍ ആദ്യഘട്ടത്തില്‍ പാമ്പാടി മുതല്‍ മുണ്ടക്കയം വരെയുള്ള ഭാഗത്തെ വളവുകള്‍ നിവര്‍ത്തണമെന്നാണ് ആവശ്യമുയര്‍ന്നിരുന്നത്. പതിന്നാലാം മൈല്‍ മുതല്‍ വാഴൂര്‍ ഇളമ്പള്ളി, പതിനെട്ടാം മൈല്‍, പത്തൊന്‍പതാം മൈല്‍, കടുക്കാമല, പുളിക്കപ്പട്ടി, ചിറക്കുഴിപ്പടി, കെ.എസ്.ഇ.ബി ജംങ്ഷന്, ചേപ്പുംപാറ, കാഞ്ഞിരപ്പള്ളി പഞ്ചായത്ത് വളവ്, പാറത്തോട്, ചിറ്റടി എന്നിവിടങ്ങളിലായി ഇരുപതിലധികം കൊടും വളവുകളാണ് ഉള്ളത്. പ്രദേശത്ത് ഉണ്ടാകുന്ന അപകടങ്ങളില്‍ ഏറിയ പങ്കും ഇത്തരം വളവുകളിലാണെന്നിരിക്കെ കൃത്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നതിനും നടപടി ഉണ്ടാകുന്നില്ല.
മഴക്കാലമായതോടെ തലനാരിഴക്കാണ് വാഹനങ്ങള്‍ അപകടത്തില്‍ നിന്നും രക്ഷപെടുന്നത്. ഉന്നത നിലവാരത്തില്‍ ടാറിങ്ങ് പൂര്‍ത്തിയാക്കിയ ഹൈവേയില്‍ മല്സരിച്ചോടിയെത്തുന്ന ബസുകളും വളവുകളില്‍ അപകട ഭീഷണി ഉയര്‍ത്തുന്നു. റോഡ് തകര്‍ന്നയിടങ്ങളില്‍ കുഴികള്‍ ഒഴിവാക്കി എത്തുന്നവരും വളവിലെ കുരുക്ക് അറിയാതെ അപകടത്തിലേക്കാണ് ചാടുന്നത്. വളവുകളില്‍ കാഴ്ചമറച്ച് നില്ക്കുന്ന പൊന്തകാടുകളും മുള്‍പടര്‍പ്പും യാത്ര ദുഷ്കരമാക്കുന്നു.
വലിയ വാഹനങ്ങള്‍ എത്തുന്ന സമയത്ത് വളവുകളില്‍ പെട്ടുപോകുന്ന കാല്‍നട യാത്രികര്‍ക്ക് ഒതുങ്ങി നില്ക്കാന്പോലും മിക്കയിടങ്ങളിലും ഇടമില്ല. ഇരുചക്ര വാഹനയാത്രികര്‍ ടാറിങ്ങില്‍ നിന്നും റോഡരികിലെ കട്ടിങ്ങിലേക്ക് വാഹനം ചാടിച്ചാണ് പലപ്പോഴും രക്ഷപെടുന്നത്. ശബരിമല തീര്‍ഥാടനകാലം ആരംഭിക്കുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ ദുഷ്കരമാകും. അപകട കെണിയൊരുക്കുന്ന പത്ത് വളവുകളിലെങ്കിലും അടിയന്തിരമായ സ്ഥലം ഏറ്റെടുത്ത് റോഡ് നിവര്‍ത്തുന്നതിനുള്ള നടപടികള്‍ ആരംഭിക്കണമെന്നാണ് ആവശ്യമുയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: