പത്തനാപുരം: ഇളമ്പല്‍, ആരംപുന്ന മേഖലകളിലായി നടന്നുവരുന്ന സിപിഎം-സിപിഐ സംഘര്‍ഷം തണുപ്പിക്കാന്‍ ഇരുവിഭാഗത്തേയും മുതിര്‍ന്ന നേതാക്കള്‍ ശ്രമിക്കുമ്പോള്‍ വ്യാപക അക്രമം നടത്താന്‍ പദ്ധതിയിട്ടിരിക്കുകയാണ് സിപിഎം ഇളമ്പല്‍ ലോക്കല്‍ കമ്മറ്റി.
സിപിഐ, എഐവൈഎഫ് പ്രവര്‍ത്തകരുടെ പട്ടിക തയ്യാറാക്കിയാണ് ആക്രമണ പദ്ധതി നടപ്പിലാക്കുന്നത്. പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ ഇരുവിഭാഗത്തിലെയും മുതിര്‍ന്ന നേതാക്കള്‍ മുന്‍കയ്യെടുത്ത് ശ്രമം നടത്തുമ്പോഴാണ് ഇളമ്പല്‍ ലോക്കല്‍ കമ്മറ്റിയുടെ ഈ രഹസ്യനീക്കം. രണ്ട് ദിവസത്തിനുളളില്‍ തന്നെ പുറത്തുനിന്നും സിപിഎം ഗുണ്ടകളെ ഇറക്കി ആരംപുന്നയിലെ സിപിഐ, എഐവൈഎഫ് പ്രവര്‍ത്തകരെ ആക്രമിക്കാനാണ് സിപിഎം പദ്ധതി.
ആക്രമണം നടത്തുമെന്ന് ചില സിപിഎം പ്രവര്‍ത്തകര്‍ പരസ്യപ്രഖ്യാപനം നടത്തി. സിപിഐ, എഐവൈഎഫ് പ്രവര്‍ത്തകരെ വിളക്കുടി പഞ്ചായത്ത് പ്രസിഡന്റ് സി. വിജയന്റെ നേതൃത്വത്തിലുളള സംഘം മര്‍ദിച്ച സംഭവത്തില്‍ മൗനം പാലിക്കുന്ന സിപിഐ കുന്നിക്കോട് മണ്ഡലം കമ്മറ്റിയുടെ നിലപാടിനെതിരെയും സിപിഐക്കുളളില്‍ പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്. ഇളമ്പലില്‍ നടന്ന സംഭവത്തില്‍ പ്രതികരിക്കാത്ത സിപിഐ മണ്ഡലം കമ്മറ്റിയുടെ നിലപാടിനെ സംശയത്തോടെയാണ് നേതൃത്വം നോക്കിക്കാണുന്നത്.
ഇരുവിഭാഗങ്ങളും യോജിച്ചു പോകേണ്ടത് അനിവാര്യമാണന്നും അല്ലെങ്കില്‍ സര്‍ക്കാരിനെ അത് ദോഷകരമായി ബാധിക്കുമെന്നും സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം എസ്. ജയമോഹന്റെ നേതൃത്വത്തില്‍ നേതാക്കള്‍ ആവശ്യപ്പെട്ടിട്ടും ആക്രമണം നടത്താന്‍ തന്നെ ഉറച്ചുനില്‍ക്കുകയാണ് ഒരു വിഭാഗം സിപിഎം പ്രവര്‍ത്തകര്‍.
എന്ത് ആക്രമണം നടത്തിയാലും പോലീസ് മൗനം പാലിക്കുമെന്നുളളതാണ് ഇവരെ വീണ്ടും വീണ്ടും ആക്രമണത്തിന് പ്രേരിപ്പിക്കുന്നത്. വിജയനെതിരെ സിപിഎമ്മിന് ഉള്ളിലും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
ഒരു ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് യോജിക്കാത്ത പ്രവര്‍ത്തനമാണ് വിജയന് നടത്തിവരുന്നതെന്നാണ് ഒരു വിഭാഗം സിപിഎം നേതാക്കളുടെ ആരോപണം. നാല് മാസം മുമ്പാണ് വിജയന്റെ നേതൃത്വത്തിലുളള സംഘം റവന്യൂവകുപ്പ് ജീവനക്കാരെ ആക്രമിച്ചത്.
അനധികൃതമായി മണ്ണ് കടത്തിയതിന് ഉദ്യോഗസ്ഥര്‍ പിടികൂടിയപ്പോള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയനും സംഘവും ഉദ്യോഗസ്ഥരെ മര്‍ദിച്ചശേഷം മണ്ണ് കടത്തിയ വാഹനവുമായി കടന്നുകളയുകയായിരുന്നു. സംഭവത്തില്‍ ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം എടുത്ത് അറസ്റ്റ് ഒഴിവാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: